തിരുവനന്തപുരം: തലസ്ഥാനത്തെ ഒരു ഹോട്ടലില്‍ കാഷ്യറായിരുന്ന ഭാസുരാംഗനെ അമ്മാവനായ കൃഷ്ണപണിക്കരാണ് രാഷ്ട്രീയത്തിലിറക്കുന്നത്. അമ്മാവന്റെ പിന്തുണയോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകനായി. പഞ്ചായത്ത് മെമ്പറായി. മാറനല്ലൂര്‍ ക്ഷീരസഹകരണ സംഘം ബോര്‍ഡ് മെമ്പറായി. പിന്നീട് അമ്മാവനെ തന്നെ വെട്ടി ക്ഷീരയുടെ പ്രസിഡന്റുമായി.
1986 ലാണ് എന്‍. ഭാസുരാംഗന് കണ്ടല സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റായത്. പിന്നീട് 35 വര്‍ഷത്തോളം കണ്ടല സഹകരണ ബാങ്ക് പ്രസിഡന്റായി എതിരാളികളെ വെട്ടിനിരത്തി വിരാജിച്ചു. കോണ്‍ഗ്രസുകാരനായിരുന്നെങ്കിലും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയിലും ഭാസുരാംഗന് സംരക്ഷകരുണ്ടായിരുന്നു. അതിന് തെളിവാണ് 1996-98 കാലഘട്ടത്തില്‍ ഭാസുരാംഗനെതിരെ കണ്ടല ബാങ്കിലെ അനധികൃത നിയമനത്തില്‍ കേസും അന്വേഷണവും നടന്നെങ്കിലും ഒന്നും സംഭവിക്കാതെ പോയത്.
സഹകരണ രജിസ്ട്രാറുടെ അനുമതിയില്ലാതെയാണ് ദിവസ വേതനാടിസ്ഥാനത്തില്‍ അന്ന് നാലുപേരെ നിയമിച്ചത്. അന്നത്തെ സഹകരണ മന്ത്രി പിണറായി വിജയനായിരുന്നു. അന്ന് ഭാസുരാംഗന് അനധികൃതമായി നിയമിച്ച നാലുപേരും ജോലിയില്‍ തുടരുന്നു. അവര്‍ക്കും അവരെ അനധികൃതമായി നിയമിച്ച ഭാസുരാംഗനും സിപിഎമ്മിന്റെ നിര്‍ലോഭമായ സഹായം ലഭിച്ചതിനാല്‍ ഒന്നും സംഭവിച്ചില്ല. അഴിമതി നടത്താനും അവ മറച്ചുപിടിക്കാനുമുള്ള ഒരു സംരക്ഷണ കവചമായാണ് ഭാസുരാംഗന് രാഷ്ട്രീയത്തെ കണ്ടിരുന്നത് എന്നാണ് അദ്ദേഹത്തിന്റെ നാട്ടുകാര്‍ പറയുന്നത്. കോണ്‍ഗ്രസില്‍ നിന്ന് കരുണാകരനൊപ്പം ഡിഐസിയില്‍ എത്തിയ ഭാസുരാംഗന് അവിടെ നിന്ന് സിപിഎമ്മിലേക്ക് ചേക്കേറാന്‍ നടത്തിയ ശ്രമം വിജയിക്കാതെ വന്നതോടെ സിപിഐയില്‍ ചേര്‍ന്നു.
തൊണ്ണൂറുകളില്‍ കണ്ടല സഹകരണ ബാങ്കില്‍ ഭാസുരാംഗന് നടത്തിയ ക്രമക്കേടുകളുടെ തെളിവുകളും ഓരോന്നായി ഇപ്പോള്‍ പുറത്തുവരികയാണ്. നാഫെഡ് വഴി കൊപ്ര സംഭരണത്തിനായുള്ള കൊപ്ര ഉണക്കു യന്ത്രം സഹകരണ രജിസ്ട്രാറുടെ അനുമതിയില്ലാതെ പൊളിച്ചുവിറ്റതും ഭാസുരാംഗന്റെ നേതൃത്വത്തിലാണെന്ന് ആരോപണമുണ്ട്. കൊപ്ര ഉണക്കു യന്ത്രം പൊളിച്ചുവിറ്റതിലും ഭാസുരാംഗനെതിരെ ഒരു നടപടിയും ഉണ്ടായില്ല. 1993ല്‍ 12,000 രൂപയുടെ ക്രമക്കേട് നടത്തിക്കൊണ്ട് തുടങ്ങിയ ഭാസുരാംഗന് ഇന്ന് 101 കോടിയുടെ അഴിമതിയിലെത്തി നില്ക്കുന്നു. അന്ന് കോണ്‍ഗ്രസ് നേതാവായിരുന്ന ഭാസുരാംഗനെ സംരക്ഷിക്കാന്‍ സിപിഎം നേതാക്കളിടപെട്ടിരുന്നു.
സിപിഎം നേതൃത്വം നല്കിയ അന്നത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ ഭാസുരാംഗനെതിരെ കടുത്ത നടപടി എടുത്തിരുന്നുവെങ്കില്‍ ഇന്ന് കണ്ടല ബാങ്കിന് ഈ ദുഃസ്ഥിതി ഉണ്ടാകില്ലായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. വിവാദങ്ങളില്‍പ്പെട്ടെങ്കിലും പാര്‍ട്ടി ഭാസുരാംഗനെതിരെ ചലിച്ചില്ല. എന്നാല്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ സമര്‍ത്ഥമായ നീക്കം പാര്‍ട്ടിയെയും ഭാസുരാംഗനെയും വെട്ടിലാക്കി. നില്‍ക്കക്കള്ളിയില്ലാതെ പാര്‍ട്ടി ഭാസുരാംഗനെതിരെ നടപടിയെടുക്കുകയായിരുന്നു.
സുനില്‍ തളിയല്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: