കോട്ടയം: ഇന്നലെ അന്തരിച്ച മലയാള മനോരമ ആഴ്ചപ്പതിപ്പ് മുന്‍ എഡിറ്റര്‍ -ഇന്‍ -ചാര്‍ജും, കോട്ടയം പ്രസ് ക്ലബ്ബ് മുന്‍ പ്രസിഡന്റും, താന്ത്രിക് ചിത്രകാരനുമായ കെ.എ. ഫ്രാന്‍സിസി(76)ന്റെ സംസ്കാരം ഇന്ന്.
കേരള ലളിതകലാ അക്കാദമി മുന്‍ ചെയര്‍മാനാണ്. ഹൃദയസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലിരിക്കെ തൃശ്ശൂരില്‍ മകളുടെ വസതിയിലായിരുന്നു അന്ത്യം. മൃതദേഹം ഇന്നലെ രാവിലെ തൃശ്ശൂര്‍ ലളിതകലാ അക്കാദമിയിലും വൈകിട്ട് കോട്ടയം പ്രസ് ക്ലബ്ബിലും പൊതുദര്‍ശനത്തിന് വച്ചു. തുടര്‍ന്ന് പുത്തനങ്ങാടിയിലുള്ള വസതിയിലേക്ക് കൊണ്ടുപോയി. സംസ്കാരം ശനിയാഴ്ച വൈകിട്ട് നാലിന് കോട്ടയം ഉപ്പൂട്ടില്‍ സേക്രട്ട് ഹേര്‍ട്ട് ചര്‍ച്ച് സെമിത്തേരിയില്‍ .
പ്രമുഖ താന്ത്രിക് ചിത്രകാരന് കൂടിയായ ഫ്രാന്‍സിസ്, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചിത്രപ്രദര്‍ശനം നടത്തിയിട്ടുണ്ട്. കേരള സാഹിത്യ അക്കാദമിയുടെ സഞ്ചാര സാഹിത്യത്തിനുള്ള അവാര്‍ഡും (2014) കേരള ലളിതകലാ അക്കാദമിയുടെ സ്വര്‍ണപ്പതക്കവും (2000) ലളിതകലാ പുരസ്കാരവും (2015) ഫെലോഷിപ്പും (2021) ലഭിച്ചു.
‘ദി എസന്‍സ് ഓഫ് ഓം’ ഉള്‍പ്പെടെ 20 പുസ്തകങ്ങളുടെ രചയിതാവാണ്. മനോരമ കണ്ണൂര്‍ യൂണിറ്റ് മേധാവിയായിരുന്ന ഫ്രാന്‍സിസ് 2002ലാണ് ആഴ്ചപ്പതിപ്പ് എഡിറ്റര്‍ ഇന്‍ ചാര്‍ജ് ആയി ചുമതലയേറ്റത്. 2021ല്‍ മനോരമയില്‍ നിന്ന് വിരമിച്ചു. തൃശ്ശൂരിനടുത്ത് കുറുമ്പിലാവില്‍ 1947 ഡിസംബര്‍ 1നാണ് ജനനം. പ്രശസ്ത ചലച്ചിത്രകാരനും ബാലചിത്രകലാപ്രസ്ഥാനത്തിന് കേരളത്തില്‍ തുടക്കം കുറിച്ച യൂണിവേഴ്സല്‍ ആര്‍ട്സ് സ്ഥാപകനുമായ കെ.പി. ആന്റണിയുടെ മകനാണ്.
തൃശ്ശൂര്‍, കോഴിക്കോട്, തലശ്ശേരി എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. 1970 ല്‍ മലയാള മനോരമ പത്രാധിപസമിതി അംഗമായി. കോഴിക്കോട് യൂണിവേഴ്സല്‍ ആര്‍ട്സ് സെക്രട്ടറി, ടെലിഫോണ്‍ കേരള സര്‍ക്കിള്‍ ഉപദേശക സമിതി അംഗം, കോട്ടയം പ്രസ് ക്ലബ് പ്രസിഡന്റ്, സംസ്ഥാന പത്രപ്രവര്‍ത്തക പെന്ഷന് നിര്‍ണയ സമിതി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.
ഭാര്യ: തൃശ്ശൂര്‍ തട്ടില്‍ നടയ്ക്കലാന്‍ കുടുംബാംഗം ബേബി. മക്കള്‍: ഷെല്ലി ഫ്രാന്‍സീസ് (കെഎം ട്രേഡിങ് കമ്പനി, ദുബായ്), ഡിംപിള്‍ (മലയാള മനോരമ, തൃശ്ശൂര്‍), ഫ്രെബി (ഗ്രോവെയര്‍ സൊലൂഷന്‍സ്, തിരുവനന്തപുരം).
മരുമക്കള്‍: ദീപ (ദുബായ്), ജോഷി ഫ്രാന്‍സീസ് ക്ുറ്റിക്കാടന് (ജെജെ സിസ്റ്റംസ്, തൃശ്ശൂര്‍), അഡ്വ. ജിബി ജേക്കബ് മണലേല്‍ (തിരുവനന്തപുരം).
പ്രതികരിക്കാൻ ഇവിടെ എഴുതുക: