Categories: Article

കുമാരപിള്ള ചേട്ടന് നല്ല നമസ്‌കാരം

‘സന്ദേശം’ എന്ന മലയാളം സിനിമ ഇറങ്ങിയിട്ട് വര്‍ഷം മുപ്പത് പിന്നിട്ടു. അതില്‍ താത്വികാചാര്യനായി വേഷമിട്ട കുമാരപിള്ള സാര്‍ (ശങ്കരാടി) ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. മറ്റ് മിക്ക താരങ്ങളും ജീവനോടെയുണ്ട്. അതില്‍ കുമാരപിള്ള സാര്‍ പറയുന്ന ഒരു ഡയലോഗുണ്ട്. അതിങ്ങനെ ‘നമ്മുടെ പ്രധാന എതിരാളിയായ ഐഎന്‍എസ്പിക്ക് കൊള്ളാവുന്ന കുറെ ചെറുപ്പക്കാര്‍ രംഗത്തുവന്നിട്ടുണ്ട്. ജനങ്ങള്‍ക്ക് അവരോട് വലിയ മതിപ്പാണ്. അത് പൊളിച്ചുകൊടുക്കണം. ഏതെങ്കിലും പെണ്ണുകേസിലോ ഗര്‍ഭക്കേസിലോ പെടുത്തി നാറ്റിക്കണം. എങ്കില്‍ നമ്മള്‍ ജയിക്കും’. സുരേഷ് ഗോപി വിഷയത്തില്‍ ഇപ്പോള്‍ സംഭവിച്ചത് അതിന്റെ ഒരു ടെസ്റ്റ് റിഹേഴ്‌സലല്ലേ. ഗര്‍ഭക്കേസ് കിട്ടാത്തതുകൊണ്ട് പെണ്ണ് കേസ്. എല്ലാം ആസൂത്രിത തിരക്കഥ. കേരള രാഷ്‌ട്രീയത്തില്‍ സംഭവിക്കാന്‍ പോകുന്നത് നേരത്തെ പ്രവചിച്ച കുമാരപിള്ള ചേട്ടന് നല്ല നമസ്‌കാരം.

പഴുത്ത ചക്ക തിന്നാന്‍ കൊതിയുണ്ട്. നല്ല ചക്കര വരിക്കച്ചക്ക അടുക്കളയിലുണ്ടുതാനും. എന്നിട്ടും അതെടുക്കാതെ പറമ്പില്‍ വീണുകിടക്കുന്ന പഴം ചക്ക വാരിവലിച്ചു തിന്നുമോ എന്നൊരാള്‍ ഈ സംഭവവുമായി ബന്ധപ്പെടുത്തി ചോദിക്കുന്നതുകേട്ടു. എന്താണ് സുരേഷ്‌ഗോപിയെ ഇങ്ങനെ വേട്ടയാടാനുള്ള പ്രകോപനം. കരുവന്നൂര്‍ ബാങ്ക് കൊള്ളയ്‌ക്കെതിരെ അതിശക്തമായ സമരം നയിച്ചില്ലെങ്കില്‍ ഇത്രത്തോളം ഉണ്ടാകുമായിരുന്നോ, സംശയമാണ്. കരുവന്നൂര്‍ ബാങ്കിന്റെ മുന്നില്‍ നിന്നും തൃശൂര്‍ ടൗണ്‍ വരെ 18 കിലോമീറ്റര്‍ ആയിരങ്ങളെ കൂടെകൂട്ടി നടന്നാണ് ജനവികാരം പ്രകടിപ്പിച്ചത്. ബാങ്കിലെ നിക്ഷേപകരെ കൂടെകൂട്ടി. സുരേഷ്‌ഗോപിയുടെ രാഷ്‌ട്രീയത്തോട് കൂറില്ലാത്തവരും ഏറെ ഉണ്ടായിരുന്നു. വഴി നീളെ ആയിരങ്ങളാണ് അഭിവാദ്യം അര്‍പ്പിച്ചത്. അതുകൂടിയായപ്പോള്‍ ‘തൃശൂര്‍ ഞാനിങ്ങെടുക്കുകയാ’ എന്ന സുരേഷ് ഗോപിയുടെ ഡയലോഗ് ശരി യാകുമെന്ന ഭീതി. അതില്‍ നി ന്നുണ്ടായതാണീ രംഗങ്ങളെല്ലാം. സുരേഷ് ഗോപി മാപ്പുപറയണമെന്ന ഒരേയൊരാവശ്യമേ ആദ്യമുണ്ടായി രുന്നുള്ളൂ. അദ്ദേഹം നിരുപാധികം പരസ്യമായി മാപ്പുപറഞ്ഞപ്പോള്‍ മട്ടുമാറി. അത് മാപ്പല്ല വിശദീ കരണമെന്നായി.
സുരേഷ്‌ഗോപിക്കെതിരെ നടത്തുന്ന പ്രചരണത്തില്‍ നാടൊന്നടങ്കം അമര്‍ഷത്തിലാണ്. അത് മനസ്സില്‍ വച്ചിരിക്കുകയല്ല, പരസ്യ മായി തന്നെ രംഗത്തുണ്ട്. സിനിമാ മേഖലയി ലുള്ളവരെക്കാളാണ് സാധാരണക്കാരില്‍. അത് ഏറണാകുളത്തും തൃശൂരിലും കണ്ടു കഴിഞ്ഞു. അതിനപ്പുറമാണ് പുറത്തുള്ളവര്‍. ദേശാഭിമാനിയുടെ അസോസിയേറ്റ് എഡിറ്ററായി രുന്ന ജി. ശക്തിധരന്‍ എഴുതിയ ഫേസ്ബുക്ക് പോസ്റ്റില്‍ നിന്ന്
”ഒരു നടനെ കയ്യില്‍ കിട്ടിയപ്പോള്‍ അര്‍മാദിച്ചു തുള്ളിച്ചാടിയപ്പോള്‍ ഓര്‍ക്കേണ്ടതായിരുന്നില്ലേ സഹോദരീ ഈ സമൂഹം ഉണര്‍ന്നുതന്നെ ഇരിപ്പുണ്ട് എന്ന്. അര്‍ധരാത്രിക്ക് സൂര്യനുദിച്ചപ്പോള്‍ കണ്ണില്‍പ്പെട്ടതല്ലല്ലോ ഈ നടന്ന വൈഭവത്തെ?
ഒരു പകല്‍ മുഴുവന്‍ കാത്തിരുന്ന് ഈ നാടകത്തിനു രംഗവേദി ഒരുക്കുമ്പോള്‍ എന്തുസംഭവിച്ചു എന്ന് ആരും ചോദിക്കില്ല എന്ന് പ്രതീക്ഷിക്കരുത്.?
രാത്രിയോടെ വേദി ഒരുക്കിത്തന്ന മന്ത്രിമാരുടെയും രാഷ്‌ട്രീയ പുംഗവന്മാരുടെയും ചരിത്രം പഠിക്കണമെങ്കില്‍ ചെന്നൈ നഗരത്തിലെ തടാകത്തില്‍ 2010 ഫെബ്രുവരി 11 നു ചത്തുമലച്ചുകിടന്ന സ്ഫടികം പോലെ സംശുദ്ധമായ പൊതുജീവത്തിന്റെ ഉടമ ഡബള്യു ആര്‍ വരദരാജന്റെ ജീവിതകഥയിലേക്കു ഒന്ന് എത്തിനോക്കണം.

നിങ്ങള്‍ കേട്ടിട്ടുണ്ടോ ആ പേര്? നിങ്ങള്‍ കണ്ടിട്ടുണ്ടോ ചിരിമായാത്ത ഇരുത്തം വന്ന ആ വട്ടമുഖം? പഴയ റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥന്‍? സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മുന്‍ എംഎല്‍എയുമായിരുന്ന വരദരാജന്‍, തോഴരുടെ കണ്‍കണ്ട ദൈവമായിരുന്നു. അദ്ദേഹത്തിന്റെ മൊബൈല്‍ ഫോണില്‍ നിന്ന് ഒരു മുതിര്‍ന്ന വനിതാ സഖാവിന്റെ ഫോണില്‍ മൂന്നോ നാലോ സഭ്യമായ ഭാഷയിലെഴുതിയ വാട്ടസ് ആപ്പ് മെസ്സേജ് എത്തിയതായി അദ്ദേഹത്തിന്റെ ഭാര്യ നിഷ്‌ക്കളങ്കയായ സരസ്വതി കണ്ടെത്തി. അവരുടെ കുടുംബജീവിതത്തില്‍ അസ്വാരസ്യം നാമ്പിട്ട സമയം ആയിരുന്നു അത്. പാര്‍ട്ടിയിലെ ഉന്നത നേതാവ് വരദരാജന്റെ എതിര്‍ ഗ്രൂപ്പു അത് മുതലാക്കി പാര്‍ട്ടി കേന്ദ്രകമ്മിറ്റിക്ക് പരാതി അയച്ചു. ജനറല്‍സെക്രട്ടറി പ്രകാശ് കാരാട്ട് പാര്‍ട്ടി ‘കോടതി’യില്‍ കേസ് എടുത്തു. വരദരാജന്‍ പാര്‍ട്ടിക്ക് മാപ്പപേക്ഷിച്ചു രണ്ടു കത്തു കൊടുത്തു. സൂചികൊണ്ട് എടുക്കാവുന്ന പ്രശ്‌നം ‘യന്ത്ര’മനുഷ്യനായ കാരാട്ട് തൂമ്പ കൊണ്ട് എടുത്തു. 64 കാരനായ വരദരാജന്റെ കുടുംബം കലക്കി. കൊല്‍ക്കത്തയില്‍ ചേര്‍ന്ന കേന്ദ്രകമ്മിറ്റി യോഗത്തില്‍ വരദരാജനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. ഏറ്റവും ചെറിയ ശിക്ഷ! സ്‌നേഹമയിയായ വരദരാജന്‍ ആരാണെന്ന് അറിയാത്ത മലയാളിയോട് ആ സ്‌നേഹത്തിടമ്പിനെക്കുറിച്ചു ഞാന്‍ എന്ത് പറഞ്ഞിട്ടും കാര്യമില്ല. അപമാനിതനായ വരദരാജന്‍ ചെന്നൈയിലെ തടാകത്തില്‍ ചാടി ആത്മഹത്യചെയ്തു. അതേ കാരാട്ട് എങ്ങിനെയാണ് എം.എം .മണിയെന്ന കശ്മലനെ നെഞ്ചോട് ചേര്‍ത്തു പിടിച്ചു ലാളിക്കുന്നത് എന്ന് ചോദിക്കരുത്? ചെലവിന് കൊടുക്കുന്നത് ആരാണെന്ന് നോക്കിയാല്‍ മതി.

സുരേഷ്‌ഗോപി താമര ചിഹ്നത്തില്‍ മത്സരിക്കുമ്പോള്‍ എങ്ങിനെയൊക്കെ തോല്‍പ്പിക്കാമോ അതൊക്കെ ചെയ്യണം. ഞാനും ഒപ്പമുണ്ട്. പക്ഷെ രാഷ്‌ട്രീയ പകതീര്‍ക്കാന്‍ ഏതെങ്കിലും പുഴയില്‍ മുക്കിക്കൊല്ലരുത്. അശരണരായ ഒരു പാട് ഏഴകളുടെ കണ്ണീര്‍ ഒപ്പുന്നവനെ, മാനിക്കണം. ഇരുതല മൂര്‍ച്ചയുള്ള വാളാണ് ഇത്. പക്വമായി തന്നെ കൈകാര്യം ചെയ്യണം. നടന്‍ ധനാഢ്യനാണ്. ആരെയും വിലക്കെടുക്കാന്‍ പോന്ന സമ്പത്തുള്ളവന്‍. പക്ഷെ അവന്റെ മാനവും വിലപ്പെട്ടതാണ്. നഷ്ടപ്പെട്ടതൊന്നും അയാള്‍ക്ക് തിരിച്ചുകൊടുക്കാന്‍ പറ്റില്ല. അതും വിലപ്പെട്ടതാണ്. എന്തുകൊണ്ട് ഒരു വശത്തെ മാനത്തിനു മാത്രം മൂല്യം കല്പിക്കുന്നുവെന്നു ചോദിക്കാം. അത് ശരിയാണ്. പക്ഷെ കണ്‍ മുന്നില്‍ കണ്ടത് ഒരു കടങ്കഥയായി കരുതണമെന്നും മറ്റേതു ഉപ്പുതൊടാതെ വിഴുങ്ങണമെന്നും പറഞ്ഞാല്‍ ബുദ്ധിമുട്ടാണ്. എനിക്ക് അത്രയും മാര്‍ക്ക് കുറച്ചുമതി. നിങ്ങള്‍ക്കാണ് വിജയമെങ്കില്‍. ഞാന്‍ തോറ്റുതരാം. ആരോപണം ഉന്നയിച്ച മാധ്യമപ്രവര്‍ത്തകയെ ആദരിക്കുന്നു. ഇത് സുരേഷ്‌ഗോപിക്കും എല്ലാ മാലോകര്‍ക്കും പാഠമാകട്ടെ. ഒരു കുടുംബം മുഴുവന്‍ കമ്മ്യുണിസ്റ്റ് ആയിരിക്കുക എന്നത് ഈ കാലഘട്ടത്തില്‍ മഹത്തരമാണ്. ഇനി എന്തുണ്ട് ബാക്കി എന്ന് ഒരാള്‍ ചോദിക്കുമ്പോള്‍ നമുക്ക് നെഞ്ചകം ചൂണ്ടി പറയാന്‍ കഴിയണം ഇതാ ഇവിടെ ഇരിപ്പുണ്ട് സത്യം എന്ന്.”

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക