Categories: KeralaPalakkad

2050-ഓടെ നെറ്റ്-സീറോ കാര്‍ബണിലേക്ക്: കാര്‍ബണ്‍ പാദമുദ്ര അളക്കാന്‍ മൊബൈല്‍ അപ്ലിക്കേഷനുമായി കാര്‍ഷിക സര്‍വകലാശാല

Published by

പാലക്കാട്: കാര്‍ബണ്‍ പാദമുദ്ര (കാര്‍ബണ്‍ ഫുട്പ്രിന്റ്) അളക്കാന്‍ പുതിയ മൊബൈല്‍ ആപ്ളിക്കേഷനുമായി കേരള കാര്‍ഷിക സര്‍വകലാശാല. സര്‍വകലാശാലയിലെ ഡയറക്ടറേറ് ഓഫ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റവും കാലാവസ്ഥ വ്യതിയാന പരിസ്ഥിതി ശാസ്ത്ര കോളേജും ചേര്‍ന്നാണ് കാര്‍ബോഫുട് (Carbofoot) എന്ന പേരില്‍ മൊബൈല്‍ അപ്ലിക്കേഷന്‍ പുറത്തിറക്കുന്നത്. ഹരിതഗൃഹ വാതകങ്ങളുടെ അളവ് കുറച്ച് 2050-ഓടെ നെറ്റ്-സീറോ കാര്‍ബണിലേക്കെത്താനുള്ള ലക്ഷ്യത്തിന്റെ ഭാഗമായാണിത്.

പ്രാഥമികഘട്ടത്തില്‍, കാര്‍ബണ്‍ ഫുട്പ്രിന്റ് അസസ്‌മെന്റ് എന്ന ബൃഹത്തായ പ്രവര്‍ത്തനത്തിലെ വിവരശേഖരണം ലഘൂകരിക്കുവാന്‍ ഈ മൊബൈല്‍ ആപ്പ് സഹായിക്കും. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചും അതിന്റെ ആഘാതങ്ങളെക്കുറിച്ചും വിലയിരുത്തുന്ന ഐക്യരാഷ്‌ട്രസഭയുടെ (യുഎന്‍) ഇന്റര്‍ ഗവണ്‍മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ച് (IPCC) യുടെ മാനദണ്ഡങ്ങള്‍ അനുസരിച്ച് ഊര്‍ജം, വ്യവസായികം, കൃഷിയും-അനുബന്ധ മേഖലയും, മാലിന്യം എന്നീ മേഖലകളില്‍ നിന്നുള്ള കാര്‍ബണ്‍ ബഹിര്‍ഗമനത്തിന്റെയും ആഗിരണത്തിന്റെയും തോത് tier 1 & tier 2 രീതികളില്‍ കണക്കാക്കുവാന്‍ സാധിക്കുന്ന തരത്തിലേക്കുള്ള വിവരശേഖരണവും അവയുടെ ക്രോഡീകരണവും സാധ്യമാകുന്ന വിധത്തിലാണ് മൊബൈല്‍ അപ്ലിക്കേഷന്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്.

സംസ്ഥാനം കാര്‍ബണ്‍ ന്യൂട്രലാകുന്നതിനുള്ള പ്രവര്‍ത്തങ്ങളെക്കുറിച്ചും കാര്‍ബണിന്റെ തോത് കണക്കാക്കുന്നതിനുള്ള മാര്‍ഗങ്ങളെക്കുറിച്ചും ചിന്തിച്ചു തുടങ്ങുന്ന സമയത്താണ് കേരള കാര്‍ഷിക സര്‍വകലാശാല മൊബൈല്‍ ആപ്പ് പുറത്തിറക്കുന്നതിലൂടെ അവ ലഘൂകരിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കുകയും ചെയ്തിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by