മെഡിക്കല്‍ കോളജ്: തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് മരുന്ന് മാറി നല്‍കിയതായി പരാതി. വാതരോഗത്തിനുള്ള മരുന്നിന് പകരം ഹൃദയസ്തംഭനാവസ്ഥയിലാകുന്ന രോഗിക്ക് നല്കുന്ന മരുന്നാണ് നല്‍കിയതെന്ന് രോഗിയുടെ ബന്ധുക്കള്‍ ആരോപിച്ചു. ഇതു സംബന്ധിച്ച് ആശുപത്രി സൂപ്രണ്ടിനും മെഡിക്കല്‍ കോളജ് പോലീസിലും ബന്ധുക്കള്‍ പരാതി നല്കി.
കൊല്ലം ചടയമംഗലം സ്വദേശി സല്‍മ (18) ക്കാണ് മരുന്ന് മാറി നല്‍കിയത്. ആമവാത രോഗത്തെ തുടര്‍ന്നാണ് പെണ്‍കുട്ടി കഴിഞ്ഞ ആഗസ്റ്റ് 22 ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയത്. ഒപി ഡോക്ടര്‍ വൈസലോണ് ഗുളിക കുറിച്ച് നല്‍കിയെങ്കിലും ആശുപത്രി ഫാര്‍മസിയില്‍ നിന്ന് കുറിപ്പ് പ്രകാരം ലഭിച്ചത് ഐസോസോര്‍ബൈഡ് ഡെനിട്രേറ്റ് ഗുളികയാണ്. അന്‍പത് ദിവസത്തേക്കുള്ള ഗുളികയാണ് നല്‍കിയത്. ഗുളിക കഴിച്ച് തുടങ്ങിയതോടെ പെണ്‍കുട്ടിക്ക് തലവേദനയും നെഞ്ചിടിപ്പും വര്‍ധിച്ചു. ഇടയ്ക്ക് ബോധരഹിതയായതായും ബന്ധുക്കള്‍ പറഞ്ഞു. ഇതോടെ പെണ്‍കുട്ടി കഴിച്ച ഗുളിക പരിചയമുള്ള മറ്റൊരു ഡോക്ടറില്‍ നിന്ന് തിരിച്ചറിഞ്ഞതോടെയാണ് മരുന്ന് മാറിയെന്ന് രക്ഷിതാക്കള്‍ക്ക് മനസ്സിലായത്.
ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയും മനസ്സിലാക്കിയതോടെ പെണ്‍കുട്ടിയെ ഞായറാഴ്ച രാത്രി 11 മണിയോടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ബന്ധപ്പെട്ട അധികാരികള്‍ക്ക് ബന്ധുക്കള്‍ പരാതി നല്‍കുകയുമായിരുന്നു. ഹൃദയസ്തംഭനമുണ്ടാകുന്ന രോഗികള്‍ക്ക് രക്തത്തിന്റെ ഒഴുക്ക് വര്‍ധിക്കാന്‍ നല്കുന്ന ഗുളികയാണ് മാറി നല്‍കിയത്. ഡോക്ടറുടെ നിര്‍ദേശത്തിലല്ലാതെ ഈ മരുന്ന് കഴിക്കാന്‍ പാടില്ല. കഴിക്കുന്നവര്‍ക്ക് ഗുരുതര പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്.
പരാതിയില്‍ വിശദാന്വേഷണം നടത്തുമെന്ന് ആശുപത്രി സൂപ്രണ്ട് നിസാറുദീന്‍ പറഞ്ഞു. ഫാര്‍മസിയില്‍ നിന്നും മരുന്ന് മാറി നല്കി വിഷയത്തില്‍ അന്വേഷണം നടത്താന്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: