ഏഷ്യന്‍ ഗെയിംസില്‍ നമ്മുടെ കായികതാരങ്ങള്‍ ഉജ്ജ്വല പ്രകടനമാണല്ലോ കാഴ്ചവെച്ചത്. കായികമന്ത്രിയെന്ന നിലയില്‍ ഈ നിമിഷത്തെ വികാരമെന്താണ്?
ഭാരതം മുഴുവന്‍ ആഹ്ലാദത്തിലാണ്. നമ്മള്‍ പറയുക മാത്രമല്ല, പ്രവര്‍ച്ചു കാണിച്ചു കൊടുക്കുകയും ചെയ്തു. നൂറു മെഡല്‍ എന്ന ലക്ഷ്യം തയ്യാറാക്കി പ്രവര്‍ത്തിച്ചു. കായികതാരങ്ങള്‍ അവരുടെ കഠിനാധ്വാനവും അര്‍പ്പണബോധവും വഴി ആ ലക്ഷ്യം പൂര്‍ത്തിയാക്കി. ടാര്‍ഗറ്റ് ഒളിംപിക്‌സ് പോഡിയം സ്‌കീം പോലുള്ള പദ്ധതികളിലൂടെ കായിക മേഖലയ്‌ക്കും താരങ്ങള്‍ക്കും വലിയ പ്രയോജനം ചെയ്ത പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കാഴ്ചപ്പാടുകളാണ് ഈ വിജയം സാധ്യമാക്കിയത്.
ആദ്യ നൂറു മെഡല്‍ നേട്ടത്തെ എങ്ങനെ കാണുന്നു?
നൂറു മെഡല്‍ ഉറപ്പായിരുന്നു. അതു 107 ആയി. ഈ പ്രകടനം സാധ്യമായതില്‍ ഏറെ അഭിമാനമുണ്ട്. 28 സ്വര്‍ണ്ണവും 38 വെള്ളിയും 41 വെങ്കലവും. വനിതകളാണ് 54 മെഡലുകള്‍ സംഭാവന ചെയ്തത് എന്നത് കൂടുതല്‍ സന്തോഷം നല്‍കുന്നു. നമ്മുടെ കുട്ടികള്‍ 36 ഇനങ്ങളില്‍ മത്സരിച്ചു. 22 ഇനങ്ങളില്‍ മെഡല്‍ സ്വന്തമാക്കി. അത്‌ലറ്റിക്‌സില്‍ 29 മെഡലും ഷൂട്ടിംഗില്‍ 22 മെഡലും അമ്പെയ്‌ത്തില്‍ 9 മെഡലും വനിതാ ബോക്‌സര്‍മാര്‍ 4 മെഡലുകളും നേടി.
ഏഷ്യന്‍ ഗെയിംസിലെ നേട്ടം കായികമേഖലയുടെ ഉണര്‍ത്തുപാട്ടായോ?
ഈ വിജയക്കുതിപ്പ് രാജ്യത്തിന്റെ കായിക സംസ്‌ക്കാരത്തെ മുന്നോട്ട് നയിക്കുമെന്നുറപ്പാണ്. മെഡല്‍ നേടിയവരെല്ലാംതന്നെ പാവപ്പെട്ട കുടുംബ പശ്ചാത്തലത്തില്‍ നിന്നെത്തിയവരാണ്. ഗ്രാമങ്ങളില്‍ നിന്നും ചെറിയ നഗരങ്ങളില്‍ നിന്നുമെത്തിയവര്‍. രാജ്യത്തിന്റെ കായിക സംസ്‌ക്കാരം വലിയ തോതില്‍ മാറിക്കഴിഞ്ഞതായും ലോക കായിക ഭൂപടത്തില്‍ അടയാളപ്പെടുത്താന്‍ കഴിവുള്ളവരെ വളര്‍ത്തിയെടുക്കാന്‍ കഴിഞ്ഞതായും നാം തെളിയിച്ചു. ഏഷ്യന്‍ ഗെയിംസിലെ നേട്ടം രാജ്യത്തെ എല്ലാ കായികതാരങ്ങള്‍ക്കും പ്രചോദനമാകും. യുവാക്കളെ സ്‌പോര്‍ട്ട്‌സിലേക്ക് കൂടുതല്‍ ആകര്‍ഷിക്കാനും ഈ നേട്ടങ്ങള്‍ വഴിയൊരുക്കും.
ഏഷ്യന്‍ ഗെയിംസിലെ വ്യക്തിഗത നേട്ടങ്ങളെ ഏങ്ങനെ കാണുന്നു?
വ്യക്തിഗത ഇനങ്ങളിലും ടീം ഇനങ്ങളിലും മികച്ച പ്രകടനങ്ങള്‍ കാഴ്ചവെയ്‌ക്കാനായി. ആകെ പ്രകടനം ഏറെ തൃപ്തികരമാണെന്ന വിലയിരുത്തലുണ്ട്. എന്നാലും ഓരോ ഇനത്തിലും നാലും അഞ്ചും സ്ഥാനങ്ങളിലെത്തിയവര്‍ക്ക് കൂടുതല്‍ ശ്രദ്ധ നല്‍കും. മെഡല്‍ വാങ്ങാനായി പോഡിയത്തിലേക്ക് എത്താന്‍ സാധിക്കാതെ വന്നവര്‍ക്ക് കൂടുതല്‍ മികച്ച പരിശീലനം നല്‍കി അടുത്ത അന്താരാഷ്‌ട്രവേദിക്കായി തയ്യാറാക്കും.
ഏഷ്യന്‍ റെക്കോര്‍ഡുകളും അന്താരാഷ്‌ട്ര റെക്കോര്‍ഡുകളും പലര്‍ക്കും നേടാനായിട്ടുണ്ടല്ലോ. ഒളിംപിക്‌സിലെ പ്രതീക്ഷകളെപ്പറ്റി പറയാമോ?
റെക്കോര്‍ഡുകള്‍ തകര്‍ക്കുന്നുവെന്ന് കേള്‍ക്കുന്നത് തന്നെ സന്തോഷകരമാണ്. ഇനി വരുന്ന മത്സരങ്ങളിലും മികച്ച പ്രകടനം കാഴ്ചവെയ്‌ക്കാന്‍ എല്ലാവര്‍ക്കും ഇതു പ്രചോദനകരമാവും. പാരിസ് ഒളിംപികസിലേയ്‌ക്കുള്ള പ്രതീക്ഷകളും ആഗ്രഹങ്ങളും വലുതാണ്. മുമ്പ് കിട്ടിയതിനേക്കാള്‍ വലിയ നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കുമെന്നാണ് വിശ്വസം. ഒളിംപിക്‌സിന് വേണ്ടി ഒട്ടേറെ നടപടികളാണ് കേന്ദ്രകായികമന്ത്രാലയം സ്വീകരിച്ചിട്ടുള്ളത്. കായിക അടിസ്ഥാന സൗകര്യവികസനത്തിനും പരിശീലന സൗകര്യങ്ങള്‍ക്കുമായി വലിയ നിക്ഷേപങ്ങളാണ് നടത്തിയിരിക്കുന്നത്. കായിക മേഖലയ്‌ക്ക് അനൂകൂലമായ അന്തരീക്ഷവും ഒരുക്കിക്കഴിഞ്ഞു. ടാര്‍ഗറ്റ് ഒളിംപിക്‌സ് പോഡിയം സ്‌കീം, ഖേലോ ഇന്ത്യാ സ്‌കീം, നാഷണല്‍ സ്‌പോര്‍ട്‌സ് ഡവലപ്‌മെന്റ് ഫണ്ട് എന്നിവ ഫലപ്രദമാണെന്നു തെളിഞ്ഞുകഴിഞ്ഞു.
യുവ അത്‌ലിറ്റുകളുടെ വളര്‍ച്ചയ്‌ക്കു പ്രത്യേക ശ്രദ്ധ നല്‍കുന്നുണ്ട്. ചെറുപ്രായത്തിലേ കായികതാരങ്ങളെ കണ്ടെത്തി മികച്ച പരിശീലനം നല്‍കുന്നു. ഒളിംപിക്‌സിനായുള്ള പരിശീലനം രണ്ടുവര്‍ഷം മുമ്പ് ആരംഭിച്ചു. പട്യാലയിലും ബംഗളൂരുവിലും ലഖ്‌നൗവിലുമുള്ള മൂന്ന് മികവിന്റെ കേന്ദ്രങ്ങളിലെയും സൗകര്യങ്ങള്‍ അന്താരാഷ്‌ട്ര നിലവാരത്തില്‍ മെച്ചപ്പെടുത്തി. കായികശാസ്ത്ര സംവിധാനങ്ങള്‍ ശക്തിപ്പെടുത്തി. ഹൈ പെര്‍ഫോര്‍മന്‍സ് മാനേജര്‍മാരായും ഡയറക്ടര്‍മാരായും 200 വിദഗ്ധരെ നിയമിച്ചു. ടോപ്‌സ് പദ്ധതി പ്രകാരം എല്ലാ അത്‌ലിറ്റുകള്‍ക്കും വ്യക്തിഗത പരിശീലകര്‍ അടക്കം ലഭ്യമാക്കുന്നുമുണ്ട്. ഈ നടപടികളെല്ലാം പാരീസ് ഒളിംപിക്‌സിലെ കുതിപ്പിന് സഹായിക്കുമെന്നാണ് പ്രതീക്ഷ.
രാജ്യത്തിന്റെ കായികസംസ്‌കാരം മാറ്റിയെഴുതാന്‍ മോദി സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികള്‍ക്കു ഫലം ലഭിച്ചു തുടങ്ങിയെന്നാണോ കരുതേണ്ടത്?
2018ല്‍ ഏഷ്യന്‍ ഗെയിംസില്‍ ലഭിച്ചത് 70 മെഡലുകളാണ്. ഇത്തവണ 107 ആയി. അമ്പതു ശതമാനത്തിലേറെ വളര്‍ച്ച ഉണ്ടായി. സ്വര്‍ണ്ണ നേട്ടത്തില്‍ 75 ശതമാനം വളര്‍ച്ചയും കൈവരിച്ചു. 2020ലെ ഒളിംപിക്‌സും നമുക്ക് മികച്ചതായിരുന്നു. പാരാലിംപിക്‌സിലും ഡെഫ് ഒളിംപിക്‌സിലും അങ്ങനെതന്നെ. താരങ്ങളുടെ കഠിനാധ്വാനവും കായിക സംവിധാനം മെച്ചപ്പെട്ടതും തന്നെയാണ് ഈ നേട്ടങ്ങള്‍ക്ക് സഹായിച്ചത്. 2014ല്‍ അധികാരത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വ്യക്തിപരമായ താല്‍പ്പര്യമാണ് കായികമേഖലയ്‌ക്ക് ഇത്ര വലിയ ഗുണങ്ങള്‍ക്ക് വഴിയൊരുക്കിയത്. കഴിവുള്ളവരെ കണ്ടെത്തലും വളര്‍ത്തിക്കൊണ്ടുവരലും താഴേത്തട്ട് മുതല്‍ കൃത്യമായി നടക്കുന്നു. 2014ല്‍ മോദിജി ആരംഭിച്ച ടോപ്‌സ് പദ്ധതി ഇതിന് സഹായിച്ചു. മികച്ച താരങ്ങള്‍ക്ക് എല്ലാ സംവിധാനങ്ങളും ഒരുക്കി നല്‍കാനുള്ള പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശം ഫലം ചെയ്തു. പരിശീലനം, ഡയറ്റ്, വിദേശ പരിശീലനം, മികച്ച സംവിധാനങ്ങള്‍, വ്യക്തിഗത പരിശീലനം എന്നിവ ഓരോ എലീറ്റ് അത്‌ലിറ്റിനും ലഭിക്കുന്നു. പുറമേ എലീറ്റ് അത്‌ലിറ്റുകള്‍ക്ക് പ്രതിമാസം 50,000 രൂപ വീതവും വളര്‍ന്നുവരുന്നവര്‍ക്ക് 25,000 രൂപ വീതവും നല്‍കുന്നു. താഴേത്തട്ടില്‍ നിന്ന് കായികതാരങ്ങളെ കണ്ടെത്തി വളര്‍ത്തിക്കൊണ്ടുവരാന്‍ 2018ല്‍ ആരംഭിച്ച ഖേലോ ഇന്ത്യ പദ്ധതി വഴി കണ്ടെത്തിയ പലരും ഇന്ന് ടോപ്‌സ് പദ്ധതിയിലുണ്ട്. 124 ഖേലോ ഇന്ത്യ കായികതാരങ്ങളാണ് ഇത്തവണ ഏഷ്യന്‍ ഗെയിംസിന്റെ ഭാഗമായതെന്നോര്‍ക്കണം. ഇവരില്‍ ഭൂരിഭാഗവും ടോപ്‌സ് പദ്ധതിയിലുമുണ്ട്. ഖേലോ ഇന്ത്യ താരങ്ങള്‍ക്ക് സായിയുടേയും ഖേലോ ഇന്ത്യ അക്കാദമികളുടേയും പരിശീലനവും താമസവും ഡയറ്റും മാത്രമല്ല, പ്രതിമാസം പതിനായിരം രൂപയും നല്‍കുന്നു. 750 ഖേലോ ഇന്ത്യ കേന്ദ്രങ്ങളാണ് തുടങ്ങിയത്. അടുത്ത വര്‍ഷത്തോടെ ഇത് ആയിരമാക്കും. 2013-14 കാലത്തേക്കാള്‍ രാജ്യത്തിന്റെ സ്‌പോര്‍ട്‌സ് ബജറ്റ് ഏറെ വര്‍ദ്ധിപ്പിച്ചു.
ഭാരതം ഉറങ്ങുന്ന കായികശക്തിയാണെന്ന് വിശേഷിപ്പിക്കാറുണ്ട്. നമ്മുടെ രാജ്യം ഉണര്‍ന്നുകഴിഞ്ഞോ?
മുമ്പ് ഭാരതം എന്നാല്‍ ഗുസ്തിയും ബോക്‌സിങും ഷൂട്ടിംഗും മാത്രമായിരുന്നു. അത്‌ലറ്റിക്‌സ് പാശ്ചാത്യ രാജ്യങ്ങളുടേയും ആഫ്രിക്കന്‍ രാജ്യങ്ങളുടേയും ഇനങ്ങളായാണ് കരുതപ്പെട്ടിരുന്നത്. അത്‌ലറ്റിക്‌സില്‍ നേട്ടം കൈവരിക്കാന്‍തക്ക ജീനുകള്‍ നമുക്കില്ലെന്നായിരുന്നു പ്രചാരണം. പലതവണ നമ്മുടെ താരങ്ങള്‍ നാലാം സ്ഥാനത്തെത്തി മെഡല്‍ നഷ്ടപ്പെട്ടവരാണ്. അതു മാറിക്കഴിഞ്ഞു. ടോക്യോ ഒളിംപിക്‌സിലെ നീരജ് ചോപ്രയുടെ സ്വര്‍ണ്ണ നേട്ടം അത്‌ലിറ്റുകളുടെ മാനസികാവസ്ഥയില്‍ വലിയ മാറ്റമുണ്ടാക്കി. കോമണ്‍വെല്‍ത്ത് ഗെയിംസിലെ അവിനാശ് സാബ്‌ളെയുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ചേസ് സ്വര്‍ണ്ണവും ഏഷ്യന്‍ ഗെയിംസിലെ പരുള്‍ ചൗധരിയുടെ 5000 മീറ്റര്‍ സ്വര്‍ണ്ണവും നമ്മുടെ കായികതാരങ്ങളുടെ ഇച്ഛാശക്തിയുടെ കൂടി പ്രതീകമായി മാറി. വിട്ടുകൊടുക്കില്ലെന്ന മാനസികാവസ്ഥ അവസാന നിമിഷം വരെ ഇന്നു നമ്മുടെ കുട്ടികളിലുണ്ട്. മുമ്പ് മത്സരിക്കുന്നത് വിജയിക്കുമെന്ന പ്രതീക്ഷയിലാണെങ്കില്‍ ഇപ്പോള്‍ അവര്‍ മത്സരിക്കുന്നത് വിജയിക്കുമെന്ന ഉറപ്പിലാണ്. അവര്‍ കായികമേളകളിലേക്ക് പോകുന്നത് പങ്കെടുക്കാനല്ല, വിജയിക്കാന്‍ തന്നെയാണ്. ഇതു വളരെ വലിയൊരു മാറ്റമായി ഞാന്‍ കാണുന്നു.
















