ന്യൂദല്‍ഹി: സീറോ കാര്‍ബണ്‍ ബഹിര്‍ഗമനം ഉറപ്പാക്കുന്ന ജൈവ ഇന്ധനത്തിന്റെ ഉപയോഗം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യം വെച്ച് ജി20 ഉച്ചകോടിയില്‍ പ്രധാനമന്ത്രി മോദി ജൈവ ഇന്ധന സഖ്യം രൂപീകരിച്ചു. യുഎസ്, ബ്രസീല്‍, ഇന്ത്യ എന്നിവരാണ് സഖ്യത്തിന്റെ സ്ഥാപിത അംഗങ്ങള്‍. എഥനോള്‍ എന്ന ജൈവ ഇന്ധനം 85 ശതമാനവും ഉല്പാദിപ്പിക്കുന്ന രാജ്യങ്ങളാണ് യുഎസ്, ഇന്ത്യ, ബ്രസീല്‍ എന്നിവ. എഥനോളിന്റെ 81 ശതമാനം ഉപഭോഗം നടത്തുന്നവരും ഈ രാജ്യങ്ങള്‍ തന്നെ.
മൃഗങ്ങളില്‍ നിന്നും സസ്യങ്ങളില്‍ നിന്നും ഉള്‍പ്പെടെ വിവിധ രീതികളില്‍ ഉല്പാദിപ്പിക്കുന്ന ജൈവഇന്ധനത്തിന്റെ ആഗോള വ്യാപാരം മെച്ചപ്പെടുത്തുക, അത് വഴി കാര്‍ബണ്‍ ബഹിര്‍ഗമനം സീറോ ആക്കുന്നതിനുള്ള ആഗോളശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കുക എന്നിവയെല്ലാം ഈ ആഗോള ജൈവ ഇന്ധന സഖ്യത്തിന്റെ ദൗത്യങ്ങളായിരിക്കും.
ജി20 രാഷ്ട്രങ്ങളും ജി20യില്‍ അംഗങ്ങളല്ലാത്ത രാഷ്ട്രങ്ങളും 12 അന്താരാഷ്ട്ര സംഘടനകളും അംഗങ്ങളായി. അര്‍ജന്റീന, കാനഡ, ഇറ്റലി, ദക്ഷിണാഫ്രിക്ക, ബംഗ്ലദേശ്, സിംഗപ്പൂര്‍, മൗറീഷ്യസ്, യുഎഇ എന്നീ ജി20 യില്‍ ക്ഷണിതാക്കളായ രാജ്യങ്ങളും അംഗങ്ങളാണ്.
ലോകബാങ്ക്, എഡിബി, വേള്‍ഡ് ഇക്കണോമിക് ഫോറം തുടങ്ങി 12 അന്താരാഷ്ട്ര സംഘടനകളും അംഗങ്ങളായതും മോദിയുടെ നീക്കത്തിന്റെ വിജയമായി.
ഇന്ത്യയില്‍ കരിമ്പില്‍ നിന്നും ഉല്പാദിപ്പിക്കുന്ന എഥനോളിനെ ജൈവ ഇന്ധനമായി ഉപയോഗിക്കുക വഴി കര്‍ഷകര്‍ക്ക് കൂടി സാമ്പത്തിക നേട്ടമുണ്ടാക്കുന്ന പദ്ധതിയില്‍ മോദി കൂടുതല്‍ വ്യാപൃതനാണ്. വാഹനങ്ങളില്‍ ഉള്‍പ്പെടെ എഥനോള്‍ ഇന്ധനമായി ഉപയോഗിക്കാനുള്ള സാധ്യതകള്‍ പരാമവധി പ്രയോജനപ്പെടുത്താനുള്ള ശ്രമങ്ങള്‍ ത്വരിത ഗതിയില്‍ ഇന്ത്യയില്‍ നടക്കുകയാണ്. ഇത് സാധ്യമായാല്‍ ജൈവ ഇന്ധനമേഖലയിലെ ഇന്ത്യയുടെ വലിയ സാന്നിധ്യം അത് ഉറപ്പാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: