ചെങ്ങന്നൂര്‍: തദ്ദേശസ്ഥാപനങ്ങള്‍ മുഖം തിരിച്ചതോടെ ജനകീയഹോട്ടലുകള്‍ നട്ടംതിരിയുന്നു. വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായി ആരംഭിച്ച ജനകീയ ഹോട്ടലുകള്‍ക്ക് സമയബന്ധിതമായി സഹായം നല്കുന്നതില് വലിയ വീഴ്ചയാണ് തദ്ദേശസ്ഥാപനങ്ങള്‍ വരുത്തിയെന്ന് ആക്ഷേപം ശക്തമായി.
കൊവിഡ് കാലത്ത് ആരംഭിച്ച ജനകീയ ഹോട്ടലുകള്‍ക്ക് തുടര്‍ന്നും സഹായം നല്കാന് പല തദ്ദേശസ്ഥാപനങ്ങളും താല്പര്യം കാണിക്കുന്നില്ല. കെട്ടിടവാടക, വൈദ്യുതിനിരക്ക്, വെള്ളക്കരം തുടങ്ങിയവ തദ്ദേശ സ്ഥാപനങ്ങളാണ് അടയ്ക്കേണ്ടത്. എന്നാല്‍ ഇതില്‍ വീഴ്ച വരുത്തുന്നതായാണ് ഉയരുന്ന പരാതി. ചെങ്ങന്നൂരില്‍ ജനകീയ ഹോട്ടലിന് നല്കിയ കെട്ടിടം ഒഴിഞ്ഞുകൊടുക്കാന്‍ നഗരസഭ ആവശ്യപ്പെട്ടിരിക്കുകയാണ്. ആഗസ്ത് ഒന്നുമുതല്‍ ഹോട്ടലുകള്‍ക്ക് നല്‍കിവരുന്ന സബ്സിഡി സര്‍ക്കാര്‍ നിര്‍ത്തലാക്കി. പകരം ഊണിന്റെ വില മുപ്പതുരൂപയായും പൊതിച്ചോറിന് 35 രൂപയായും നിശ്ചയിക്കാന്‍ അനുവാദം നല്കി. എന്നാല്‍ തദ്ദേശസ്ഥാപനങ്ങളുടെ പിന്തുണയില്ലാതെ നടത്തിപ്പ് വലിയ പ്രയാസമാണെന്ന് ഹോട്ടലുകാര്‍ പറയുന്നു.
അതിദരിദ്രര്‍, അശരണര്‍, കിടപ്പുരോഗികള്‍ എന്നിവര്‍ക്ക് ജനകീയ ഹോട്ടലുകളില്‍ നിന്നാണ് സൗജന്യമായി ഭക്ഷണം ലഭ്യമാക്കേണ്ടത്. ഇതിന്റെ ചെലവ് തദ്ദേശസ്ഥാപനങ്ങളാണ് വഹിക്കേണ്ടത്. ഇതുപോലും കൃത്യമായി നല്‍കുന്നില്ലെന്നതാണ് യാഥാര്‍ഥ്യം. ഉച്ചയൂണ് കൊണ്ട് മാത്രം ജനകീയ ഹോട്ടലുകള്‍ ലാഭകരമായി നടത്താനാകാത്ത സാഹചര്യത്തില്‍ റസ്റ്ററന്റ് മാതൃകയില്‍ വിപുലീകരണത്തിന് നിര്ദേശമുയര്ന്നതാണ്.
എന്നാല്‍ ഇതിനായി വേണ്ട കെട്ടിടം അടക്കമുള്ള അടിസ്ഥാനസൗകര്യം കണ്ടെത്തി നല്‍കേണ്ടത് തദ്ദേശസ്ഥാപനങ്ങളാണ്. സാമ്പത്തിക പ്രതിസന്ധി കാരണമാണ് സഹായം നല്കാന് സാധിക്കാത്തതെന്നാണ് നഗരസഭ അധികൃതരില്‍ നിന്നുള്ള മറുപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: