കണ്ണൂര്‍: പാര്‍ലമെന്ററി സ്ഥിരം സമിതി ചെയര്മാന് കഴിഞ്ഞ ദിവസം സന്ദര്‍ശനം നടത്തിയ പശ്ചാത്തലത്തില്‍ കണ്ണൂര്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങളിലെ അനിശ്ചിതത്വത്തിന് വിരാമമാകുമെന്ന പ്രതീക്ഷയില്‍ ജനങ്ങള്‍.
കണ്ണൂര്‍ അന്താരാഷ്ട്ര വിമാനതാവളത്തിന് പോയിന്റ് ഓഫ് കോള്‍ പദവി നല്‍കുന്നതിനായി കേന്ദ്ര സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യുമെന്ന് വിമാനത്താവളം സന്ദര്‍ശിച്ച പാര്‍ലമെന്ററി സമിതി ചെയര്മാന് വി.വി.ജയ് സായ് റെഡ്ഡി എംപി വ്യക്തമാക്കിയിരുന്നു.
ഇതോടെ സര്‍വ്വീസുകള്‍ വര്‍ദ്ധിക്കുമെന്നതാണ് പ്രധാനമായും വിമാനത്താവള വികസനത്തിന് വഴിയൊരുങ്ങുമെന്ന പ്രതീക്ഷയ്ക്ക് വഴിയൊരുക്കിയിരിക്കുന്നത്.
കണ്ണൂര്‍ വിമാനത്താവളത്തിന്റെ സൗകര്യങ്ങളില്‍ പൂര്‍ണ്ണ തൃപ്തിയെന്നും വിമാനത്താവളത്തിന്റെ മാതൃക പ്രശംസനീയമെന്നും വിമാനതാവളം സന്ദര്‍ശിച്ചശേഷം അദ്ദേഹം പറഞ്ഞിരുന്നു.
രാജ്യത്തെ മറ്റ് വിമാനത്താവളങ്ങള്‍ക്ക് കണ്ണൂരിനെ മാതൃകയാക്കാവുന്നതാണെന്നും കണ്ണൂരിന് അനുകൂലമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. സമിതി അംഗങ്ങളായ കെ.മുരളീധരന്, എ.എ. റഹീം എന്നീ സ്ഥിരം സമിതിയംഗങ്ങളും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
വിദേശവിമാന സര്‍വീസിന് കേന്ദ്രവ്യോമയാന അനുമതി ലഭിക്കാതെ കടുത്ത പ്രതിസന്ധി നേരിടുകയാണ് കണ്ണൂര്‍ വിമാനത്താവളം. കണ്ണൂര്‍ വിമാനത്താവളത്തിന്റെ വളര്‍ച്ചാ സാധ്യതകളും നിലവിലെ സ്ഥിതിയും വിനോദസഞ്ചാര സാധ്യതകളും ഉള്‍പ്പെടെയുള്ള.
കാര്യങ്ങള്‍ കിയാല്‍ അധികൃതര്‍ സമിതിക്കു മുന്നില്‍ അവതരിപ്പിക്കുകയുണ്ടായി. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കണ്ണൂര്‍ വിമാനത്താവളം കടന്നു പോകുന്നത്. പ്രവര്‍ത്തനം ആരംഭിച്ച് മൂന്ന് വര്‍ഷത്തിനകം മെച്ചപ്പെട്ട സ്ഥിതിയിലേക്കെത്താനായിരുന്നു ലക്ഷ്യം.
എന്നാല്‍ കൊവിഡും പോയിന്റ് ഓഫ് കോള്‍ പദവി ഇല്ലാത്തതുമെല്ലാം തിരിച്ചടികളായെത്തി. തുടന്ന് വിമാനത്താവളത്തിന്റെ വായ്പ ബാധ്യത കണക്കിലെടുത്ത് സര്‍ക്കാര്‍ സാമ്പത്തിക പിന്തുണ ഉറപ്പു നല്‍കിയിരുന്നു.
2020-21 സാമ്പത്തികവര്‍ഷം വരെ 132.68 കോടിയായിരുന്നു സര്‍ക്കാരിന്റെ ഉറപ്പ്. സ്വകാര്യ സ്ഥാപനമെന്ന് സര്‍ക്കാര്‍ തന്നെ വ്യക്തമാക്കിയ കിയാലിന് സര്‍ക്കാരിന്റെ സാമ്പത്തിക സഹായം വിമര്‍ശനങ്ങള്‍ക്കും വഴിത്തുറന്നിരുന്നു.
ഈ സാഹചര്യത്തിലാണ് കിയാല്‍ 90.4 കോടികൂടി ആവശ്യപ്പെട്ടത്. തുടര്‍ന്ന് സര്‍ക്കാരിന്റെ സാമ്പത്തിക സഹായമായി 15 കോടിയെത്തി. എന്നാല്‍ ഇത് ചട്ടവിരുദ്ധമാണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.
അതേസമയം കൊവിഡ് നിബന്ധനകള്‍ ചൂണ്ടിക്കാട്ടി ഓഹരി ഉടമകളുടെ വാര്‍ഷിക പൊതുയോഗം ഇത്തവണയും ഓണ്‍ലൈനായി ചേരുന്നത് വിവാദമായി നിലനില്‍ക്കുകയാണ്.
29ന് ചേരുന്ന ഓണ്‍ ലൈന്‍ യോഗത്തില്‍ വിമാനത്താവളത്തിന്റെ ഭീമമായ കടബാധ്യതയും ഓഹരി ഉടമകള്‍ക്കുളള ലാഭവിഹിതവുമടക്കം ചര്‍ച്ചയാകാതിരിക്കാനാണ് കിയാലിന്റെ പുതിയ നീക്കമെന്നാണ് നിക്ഷേപകരുടെ വിമര്‍ശനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: