ന്യൂദല്‍ഹി: ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ദല്‍ഹിയിലെത്തിയ വിവിധ രാഷ്ട്രത്തലവന്മാര്ക്ക് ഊഷ്മള സ്വീകരണം. കേന്ദ്ര മന്ത്രിമാരാണ് സ്വീകരണത്തിന് നേതൃത്വം നല്‍കിയത്. വിവിധ കലാരൂപങ്ങളുടെ അവതരണവും സ്വീകരണ ഭാഗമായി ഒരുക്കിയിരുന്നു. ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനാകിനെയും ഭാര്യ അക്ഷത മൂര്‍ത്തിയെയും സ്വീകരിച്ചത് ജയ് സീതാ റാം ചൊല്ലി. പാലം വിമാനത്താവളത്തിലെത്തിയ ഇരുവരെയും കേന്ദ്രമന്ത്രി അശ്വിനി കുമാര്‍ ചൗബെയാണ് ജയ്സീതാ റാം ചൊല്ലിയാണ് മന്ത്രി അഭിവാദ്യം ചെയ്തത്.
ഋഷി സുനാകിനും ഭാര്യ അക്ഷതാ മൂര്‍ത്തിക്കും ഭഗവദ് ഗീതയുടെയും ഹനുമാന് ചാലിസയുടെയും പകര്‍പ്പും രുദ്രാക്ഷവും കേന്ദ്രമന്ത്രി സമ്മാനിച്ചു. തന്റെ ഭാരത സന്ദര്‍ശനം സവിശേഷമാണെന്ന് ഋഷി സുനാക് ദല്‍ഹിയിലേക്കുളള യാത്രയ്ക്ക് മുമ്പ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. ഇന്ത്യന്‍ വംശജനായ ആദ്യത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രിയാണ് ഋഷി സുനാക്.
ഇന്‍ഫോസിസ് സഹസ്ഥാപകന്‍ നാരായണ മൂര്‍ത്തിയുടെ മകള്‍ അക്ഷത മൂര്‍ത്തിയാണ് ഋഷി സുനാകിന്റെ ഭാര്യ. ഇരുവരും ദല്‍ഹിയിലെ ബ്രിട്ടിഷ് കൗണ്‍സില്‍ സ്കൂള്‍ സന്ദര്‍ശിച്ച് കുട്ടികളുമായി ആശയ വിനമയം നടത്തി. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്, ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസ്, ജപ്പാന് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ, ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി, ചൈനീസ് പ്രധാനമന്ത്രി ലി ക്വിയാങ്, അര്‍ജന്റീന പ്രസിഡന്റ് ആല്‍ബെര്‍ട്ടോ ഫെര്‍ണാണ്ടസ്, ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് യൂന്‍ സുക് യോല്‍ തുടങ്ങിയവര്‍ ഇന്നലെ ദല്‍ഹിയിലെത്തി.
യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയ ഗുട്ടെറസ്, ഐഎംഎഫ് മേധാവി ക്രിസ്റ്റലീന ജോര്‍ജീവ, ഒമാന്‍ ഉപപ്രധാനമന്ത്രി സയ്യിദ് ആസാദ് ബിന്‍ താരിഖ് അല്‍ സെയിദ്, കൊമോറോസ് പ്രസിഡന്റും ആഫ്രിക്കന്‍ യൂണിയന് ചെയര്‍ പേഴ്സണുമായ അസാലി അസ്സൗമാനി, റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ്, ഈജ്പിഷ്യന്‍ പ്രസിഡന്റ് അബ്ദല്‍ ഫത്താഹ് അല്‍ സിസി, ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റമഫോസ എന്നിവരും ഇന്നലെ ദല്‍ഹിയിലെത്തി.
ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോനിയയെ കേന്ദ്ര മന്ത്രി ശോഭ കരന്തലജെയും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ കേന്ദ്ര മന്ത്രി ദര്‍ശന ജര്‍ദോഷും അര്‍ജന്റീന പ്രസിഡന്റ് ആല്‍ബെര്‍ട്ടോ ഫെര്‍ണാണ്ടസിനെ കേന്ദ്ര മന്ത്രി ഫാഗ്ഗന്സിങ് കുലസ്തെയും സ്വീകരിച്ചു. ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് യൂന്‍ സുക് യോലിനെ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: