Categories: Health

നട്ടെല്ലിലെ തേയ്മാനം: 46 വയസ്സുകാരിയില്‍ കൃത്രിമ ഡിസ്‌ക് മാറ്റിവയ്‌ക്കല്‍ കീഹോള്‍ ശസ്ത്രക്രിയ വിജയകരം

Published by

തിരുവനന്തപുരം: നട്ടെല്ലിലെ തേയ്മാനത്തെ തുടര്‍ന്ന് കൈയിലും കഴുത്തിലും വിട്ടുമാറാത്ത വേദനയുമായെത്തിയ ഗുജറാത്ത് സ്വദേശിനിയായ 46 വയസ്സുകാരിയില്‍ കീഹോള്‍ ശസ്ത്രക്രിയ വിജയകരം. അത്യാധുനിക സെര്‍വിക്കല്‍ ടോട്ടല്‍ ഡിസ്‌ക് ആര്‍ത്രോപ്ലാസ്റ്റിയാണ് തിരുവനന്തപുരം കിംസ്‌ഹെല്‍ത്തില്‍ നടത്തിയത്. വിശദപരിശോധനയില്‍, കഴുത്തിലെ ഡിസ്‌ക് തെന്നി കൈയിലെ ഞരമ്പുകള്‍ ഞെരുക്കുന്ന അവസ്ഥയിലായിരുന്നു. തുടര്‍ന്ന്, ഓര്‍ത്തോപീഡിക്‌സ് ആന്‍ഡ് ട്രോമ വിഭാഗം കണ്‍സല്‍ട്ടന്റ് ഡോ. രഞ്ജിത്ത് ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍ മൂന്ന് മണിക്കൂര്‍ നീണ്ടുനിന്ന ശസ്ത്രക്രിയയിലൂടെ തകരാറിലായ ഡിസ്‌ക് മാറ്റി കൃത്രിമ പ്രോസ്തറ്റിക് ഇമ്പ്‌ലാന്റ് സ്ഥാപിക്കുകയായിരുന്നു.
കുറച്ചു മാസങ്ങളായി രോഗി നിരന്തരമായ വേദനയാല്‍ ബുദ്ധിമുട്ടുകയായിരുന്നു. എംആര്‍ഐ സ്‌കാനിലാണ്, കഴുത്തിലെ ഡിസ്‌ക് തെന്നി മാറിയതായും സാരമായ തേയ്മാനത്തിനും അതുവഴി ഞരമ്പ് ഞെരുക്കത്തിനും കാരണമാകുന്നതായും കണ്ടെത്തുന്നത്. സാധാരണയായി, ഇത്തരം കേസുകളില്‍ തെന്നിമാറിയ ഡിസ്‌ക് നീക്കം ചെയ്ത് മെറ്റല്‍ പ്ലേറ്റ് സ്ഥാപിക്കുന്ന ആന്റീരിയര്‍ സെര്‍വിക്കല്‍ മൈക്രോഡിസെക്ടമിയും ഫ്യൂഷനുമാണ് ചികിത്സാമാര്‍ഗം. എന്നാല്‍ ഈ രോഗിയില്‍ ഇത്തരത്തില്‍ മെറ്റല്‍ പ്ലേറ്റ് സ്ഥാപിക്കുന്നത് തൊട്ടടുത്ത ഡിസ്‌കിന്റെ തേയ്മാനം വര്‍ധിപ്പിക്കുകയും ഇത് ആ ഭാഗത്തെ ചലനശേഷി നഷ്ടപ്പെടുന്നതിനും മറ്റ് സങ്കീര്‍ണ്ണതകള്‍ക്ക് കരണമാകുമെന്നതിനാലും സെര്‍വിക്കല്‍ ടോട്ടല്‍ ഡിസ്‌ക് ആര്‍ത്രോപ്ലാസ്റ്റിയിലൂടെ തെന്നി മാറിയ ഡിസ്‌ക് മാറ്റിസ്ഥാപിക്കുകയായിരുന്നു.
കീഹോള്‍ ശസ്ത്രക്രിയ വഴി സ്‌പൈനല്‍ കോര്‍ഡിന് സമീപമുള്ള സെര്‍വിക്കല്‍ ഡിസ്‌കിനെ മാറ്റിസ്ഥാപിക്കാന്‍ കഴിഞ്ഞത് വലിയൊരു നേട്ടമാണെന്നും ഈ പ്രക്രിയ അപൂര്‍വമായി മാത്രമേ തിരഞ്ഞെടുക്കാറുള്ളുവെന്നും ഡോ. രഞ്ജിത്ത് ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

ശസ്ത്രക്രിയയ്‌ക്ക് ശേഷം കഴുത്തിന്റെ സ്വാഭാവിക ചലനശേഷി വീണ്ടെടുക്കുന്ന രോഗിക്ക് വൈകാതെ തന്നെ സാധാരണ ജീവിതത്തിലേക്ക് മടങ്ങാന്‍ സാധിക്കുമെന്നതാണ് ഇതിന്റെ പ്രധാന സവിശേഷത. സാധാരണയായി ചെയ്യുന്ന ഫ്യൂഷന്‍ പ്രൊസീജിയറിനെ അപേക്ഷിച്ച് തൊട്ടടുത്ത ഡിസ്‌കുകളുടെ തേയ്മാനത്തിന്റെ സാധ്യത കുറയ്‌ക്കുന്നതായി ശാസ്ത്രീയ പഠനങ്ങളും വ്യക്തമാക്കുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു. അനസ്‌തേഷ്യ വിഭാഗം ഡോ. സുരയ്യ മെഹ്ബൂബ്, ശസ്ത്രക്രിയയുടെ ഭാഗമായി.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക