Categories: India

ജോര്‍ജ്ജ് സോറോസ് ഇന്ത്യയുടെ ശത്രു, രാഹുല്‍ ഗാന്ധി സോറോസിന്റെ വക്താവ് :അണ്ണാമലൈ

ഇന്ത്യയുടെ ശത്രുവാണ് ജോര്‍ജ്ജ് സോറോസെന്നും രാഹുല്‍ ഗാന്ധി സോറോസിന്‍റെ വക്താവാണെന്നും ബിജെപി നേതാവ് കെ. അണ്ണാമലൈ.

Published by

ചെന്നൈ: ഇന്ത്യയുടെ ശത്രുവാണ് ജോര്‍ജ്ജ് സോറോസെന്നും രാഹുല്‍ ഗാന്ധി സോറോസിന്റെ വക്താവാണെന്നും ബിജെപി നേതാവ് കെ. അണ്ണാമലൈ.

“ഇന്ത്യയില്‍ നിറയെപ്പേര്‍ക്ക് തൊഴില്‍ നല്‍കുന്ന കമ്പനികളാണ് അദാനി, അംബാനി, ടാറ്റാ, ബിര്‍ള തുടങ്ങിയവര്‍. എന്നാല്‍ വിദേശത്ത് നിന്നും അദാനിയ്‌ക്കെതിരെ ജോര്‍ജ്ജ് സോറോസിനെപ്പോലെ ഒരാള്‍ ആയുധം തൊടുക്കുന്നത് ഇന്ത്യയുടെ വളര്‍ച്ചയെ തടയാനുദ്ദേശിച്ചുള്ളതാണ്.” – അണ്ണാമലൈ പറഞ്ഞു.

ഇപ്പോള്‍ അദാനി തന്നെ ഓഹരി വിപണിയെ ചൂഷണം ചെയ്ത് തന്റെ കമ്പനിയുടെ ഓഹരിവിലകള്‍ ഉയര്‍ത്തി എന്നാണ് ഒസിസിആര്‍പി എന്ന ഒരു സ്ഥാപനത്തിന്റെ റിപ്പോര്‍ട്ട് ആരോപിക്കുന്നത്. പണ്ട് 2019ല്‍ ഫ്രാന്‍സിലെ പ്രധാന പ്രോസിക്യൂട്ടര്‍ക്ക് മുന്‍പാകെ ഇന്ത്യ 36 റഫാല്‍ ജെറ്റുകള്‍ വാങ്ങിയതില്‍ അഴിമതി നടത്തിയെന്ന് ഷേര്‍പ്പ ഫൗണ്ടേഷന്‍ ആരോപിച്ചിരുന്നു. ഈ ഷേര്‍പ്പ ഫൗണ്ടേഷനും ഒസിസിആര്‍പിയ്‌ക്കും പണം നല്‍കുന്നയാളാണ് ജോര്‍ജ്ജ് സോറോസ് എന്ന അമേരിക്കന്‍ ശതകോടീശ്വരന്‍.. ജോര്‍ജ്ജ് സോറോസ് അങ്ങേയറ്റം അപകടകാരിയാണെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ ഈയിടെ പ്രസ്താവിച്ചിരുന്നു. ലോകത്തിലെ പല സര്‍ക്കാരുകളെയും അട്ടിമറിക്കാനായി ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷന്‍ എന്ന ഫൗണ്ടേഷനും ജോര്‍ജ്ജ് സോറോസ് നടത്തുന്നുണ്ട്. ഇതിനായി കഴിഞ്ഞ 9 വര്‍ഷങ്ങളില്‍ ചെലവഴിച്ചത് 3100 കോടി ഡോളര്‍ ആണ്. ഇന്ത്യയില്‍ നരേന്ദ്രമോദി സര്‍ക്കാരിനെ അട്ടിമറിക്കുക എന്നത് ഒരു മുഖ്യദൗത്യമായെടുത്ത വ്യക്തിയാണ് ജോര്‍ജ്ജ് സോറോസ്. അതുവഴി ഇന്ത്യയുടെ വളര്‍ച്ചയെ തകര്‍ക്കുക എന്ന ലക്ഷ്യമാണ് ജോര്‍ജ്ജ് സോറോസിനുള്ളത്.

ജോര്‍ജ്ജ് സോറോസിന്റെ ഗൂഢലക്ഷ്യങ്ങളെ യൂറോപ്യന്‍ യൂണിയന്‍ തള്ളിക്കഞ്ഞിട്ടുണ്ട്. മൗറീഷ്യസിലും ജോര്‍ജ്ജ് സോറോസിന്റെ ഭരണം അട്ടിമറിക്കാനുള്ള തന്ത്രം പരാജയപ്പെട്ടു. പല രാജ്യങ്ങളും ജോര്‍ജ്ജ് സോറോസിന്റെ ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ നിരോധിച്ചിട്ടുണ്ട്.

ഇന്ത്യയെ പാമ്പാട്ടികളുടെ രാജ്യമായി കാണാനാണ് വന്‍കിട രാഷ്‌ട്രങ്ങള്‍ ആഗ്രഹിക്കുന്നത്. അല്ലാതെ ചന്ദ്രനിലേക്ക് പര്യവേക്ഷണപേടകം അയയ്‌ക്കുക, സൂര്യനെക്കുറിച്ച് പഠിക്കാന്‍ ആദിത്യയെ അയയ്‌ക്കുക – ഇങ്ങിനെ ഒരു ഇന്ത്യയെ പാശ്ചാത്യ വികസിതരാഷ്‌ട്രങ്ങള്‍ക്ക് പിടിക്കില്ല.

ജോര്‍ജ്ജ് സോറോസ് ഇന്ത്യയ്‌ക്കെതിരെ ഉയര്‍ത്തുന്ന ആരോപണങ്ങളും വിമര്‍ശനങ്ങളും അപ്പാടെ വാര്‍ത്താസമ്മേളനം നടത്തി വിളമ്പുകയാണ് രാഹുല്‍ ഗാന്ധി. 2019ല്‍ റഫാല്‍ ജെറ്റുകള്‍ വാങ്ങുന്നതില്‍ ജോര്‍ജ്ജ് സോറോസിന്റെ ഷേര്‍പ്പാ ഫൗണ്ടേഷന്‍ അഴിമതിയുണ്ടെന്ന് വിളിച്ചുപറഞ്ഞപ്പോള്‍ ഇന്ത്യയില്‍ രാഹുല്‍ ഗാന്ധിയും റഫാല്‍ കരാറില്‍ അഴിമതിയുണ്ടെന്ന് വിളിച്ചുപറഞ്ഞു. സുപീംകോടതി മൂന്നംഗ ബെഞ്ച് റഫാല്‍ കരാറില്‍ ഒരു കുറവും ഇല്ലെന്ന് പറഞ്ഞതോടെ രാഹുല്‍ഗാന്ധിയ്‌ക്ക് ആ പരാതി വിഴുങ്ങേണ്ടി വന്നു.
ഇപ്പോള്‍ അദാനിയ്‌ക്ക് മേല്‍ ജോര്‍ജ്ജ് സോറോസ് പണം നല്‍കുന്ന ഒസിസിആര്‍പി കുറ്റങ്ങള്‍ നിരത്തുമ്പോള്‍ രാഹുല്‍ ഗാന്ധിയും അതേ ആരോപണങ്ങള്‍ അദാനിയ്‌ക്ക് നേരെ ഉയര്‍ത്തുകയാണ്. ജോര്‍ജ്ജ് സോറോസിന്റെ ഇന്ത്യയിലെ വക്താവായാണ് രാഹുല്‍ ഗാന്ധി പ്രവര്‍ത്തിക്കുന്നത്.

“ഓരോ രാജ്യത്തെയും ഭരണം അനധികൃതമായി കയ്യാളുന്ന രഹസ്യവും അനധികൃതവുമായ അധികാരശൃംഖലയായ ഡീപ് സ്റ്റേറ്റിന്റെ ഭാഗമാണ് ജോര്‍ജ്ജ് സോറോസ്. ഇങ്ങിനെ ഒരു രാജ്യത്തിന്റെ രാഷ്‌ട്രീയ നേതാക്കളെ പിടിച്ച് അവിടുത്തെ ഭരണം കയ്യാളുന്നത് വഴി സ്വന്തം താല്‍പര്യങ്ങളും ലക്ഷ്യങ്ങളും സാധിച്ചെടുക്കുകയാണ് ഡീപ് സ്റ്റേറ്റ് എന്ന ശൃംഖല ചെയ്യുന്നത്. ജോര്‍ജ്ജ് സോറോസ് ആ ഡീപ് സ്റ്റേറ്റ് ശൃംഖലയുടെ പ്രതിനിധിയാണ്. ഇന്ത്യയില്‍ രാഹുല്‍ ഗാന്ധിയെ ഉപയോഗിച്ചാണ് അവര്‍ അധികാരം പിടിക്കാന്‍ ശ്രമിക്കുന്നത്.” -അണ്ണാമലൈ പറഞ്ഞു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക