വലിയപറമ്പ്: പുഴകടന്ന് പോയാല്‍ വാനരന്മാര് നിറയെ ഉള്ള കാവ്. കാവ് കഴിഞ്ഞുപോയാല്‍ പിന്നെയും പുഴ. അതു കടന്നുപോയാല്‍ ഭൂമിയുടെ അറ്റം പോലെ കടല്‍. അപൂര്‍വങ്ങളില്‍ അപൂര്‍വമായ പ്രദേശമായ ജില്ലയിലെ വലിയപറമ്പ് പ്രദേശത്തേക്ക് ഇന്ന് സഞ്ചാരികളുടെ ഒഴുക്കാണ്. രണ്ട് പുഴകള്‍ക്കിടയിലുള്ള ഈ കൊച്ചു കാവില്‍ കുരങ്ങുകള്‍ എങ്ങനെ എത്തിയെന്നതിന് ഇപ്പോഴും വ്യക്തമായ ഉത്തരമില്ല. പക്ഷേ നൂറ്റാണ്ടുകളായി അവ കുടുംബങ്ങളായി ഇടയിലക്കാടിനുള്ളിലുണ്ട്. കാവ് തീണ്ടാതെ പുതുതലമുറയക്ക് വേണ്ടി ഇപ്പോഴും ഇതിനെ സംരക്ഷിക്കുന്നത് നാട്ടുകാരുടെ കൂട്ടായ്മയാണ്. പരന്നൊഴുകുന്ന കവ്വായിക്കായലിലെ ദീപുകളില്‍ ഏറ്റവും ശ്രേഷ്ഠമായ ദ്വീപാണ് ഇടയിലക്കാട് കാവ്. വിസ്തൃതി കൊണ്ടും വൈവിധ്യമാര്‍ന്ന സസ്യങ്ങളെ വംശനാശ ഭീഷണി നേരിടുന്ന സസ്യ ജന്തുക്കളെകൊണ്ടും സമ്പന്നമായ കാവ് പരമ്പരാഗത ആയുര്‍വേദ ചികിത്സയില്‍ ഉപയോഗിക്കുന്ന നിരവധി നാട്ടുമരുന്നുകളുടെ കലവറയാണ്. കവ്വായി കായലിന് നടുവിലായി 312 ഏക്കറോളം വിസ്തൃതിയുള്ള ഇടയിലക്കാട് തുരുത്തില് 16 ഏക്കറോളം സ്ഥലത്താണ് ജൈവ വൈവിധ്യം നിറഞ്ഞിരിക്കുന്നത്.
വിവിധ ഇനം പക്ഷികളുടെയും മൃഗങ്ങളുടെയും ആവാസകേന്ദ്രമായ ഇടയിലക്കാട് കാവില്‍ ധാരാളം കുരങ്ങുകളും നീര്‍പക്ഷികളും കാട്ടുപക്ഷികളുമുണ്ട്. 87 ഇനം പക്ഷികളില്‍ 11 ഇനം നീര്‍പ്പക്ഷികളും 53 കാട്ടുപക്ഷികളും ഉള്‍പ്പെടുന്നു. കിന്നരിപ്പരുന്ത്, ചുട്ടിപ്പരുന്ത്, മീന്‍ കൂമന്, കാട്ടുമൂങ്ങ എന്നിവ അപൂര്‍വ ഇനം പക്ഷികളാണ്. വംശനാശ ഭീഷണി നേരിടുന്ന വെള്ളവയറന്‍ കടല്‍പ്പരുന്തിനെ കാവില്‍ കാണാം. അപൂര്‍വമായി കാണുന്ന ഏറെ ഔഷധപ്രാധാന്യമുള്ള ഓരിലത്താമരയുടെ രണ്ട് സ്പീഷീസുകള്‍ കാവില്‍ കണ്ടെത്തിയിരുന്നു.വംശനാശ ഭീഷണി നേരിടുന്ന ഏകനായകം, കുരങ്ങുകളുടെ പ്രധാന ഭക്ഷണ ഇനമായ പനച്ചി എന്നിവ കാവില്‍ കാണാം.
അമൂല്യ ആയുര്‍വേദ സസ്യമായ പച്ചിലപ്പെരുമാള്‍, സഹ്യപര്‍വത പ്രദേശത്ത് കണ്ടുവരുന്ന കുടല്‍ച്ചുരുക്കി, വാതസംഹാരിയായ കരങ്ങോത്ത, വറ്റോടലം, വെളുത്ത കനലി, വള്ളിപ്പാല തുടങ്ങിയവും കാവില്‍ സമ്പന്നമാണ്. രാജ്യത്തെ ജൈവവൈവിധ്യ പൈതൃക കേന്ദ്രങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടാനൊരുങ്ങി നില്‍ക്കുകയാണ് ഇടയിലക്കാട് കാവ്. ഉത്തര കേരളത്തിലെ ഏറ്റവും വലിയ കാവുകളിലൊന്നായ ഇടയിലക്കാട് കാവ് ജൈവവൈവിധ്യ പൈതൃകപ്രദേശമായി വിജ്ഞാപനം ചെയ്യുന്നതിനായി തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്. പൈതൃകപദവി ലഭിക്കുന്നതോടെ കാവിലെ ജൈവവൈവിധ്യവും ആചാരാനുഷ്ഠാനങ്ങളും സംരക്ഷിക്കപ്പെടുകയും വിനോദസഞ്ചാര രംഗത്ത് കൂടുതല്‍ പ്രചാരം ലഭിക്കുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: