ഷൊര്‍ണൂര്‍: കൃഷിഭവനില്‍ അസിസ്റ്റന്റ് നിയമം വൈകുന്നത് ഷൊര്‍ണൂരിലെ കാര്‍ഷികമേഖലയെ പ്രതിസന്ധിയിലാക്കുന്നു. നിലവിലുണ്ടായിരുന്ന കൃഷി അസിസ്റ്റന്റിനെ സ്ഥലംമാറ്റിയ ശേഷം കഴിഞ്ഞ ഒരുവര്‍ഷമായി ആ സ്ഥാനത്തേക്ക് നിയമനം നടന്നിട്ടില്ല. മാത്രമല്ല ഒരു ഫീല്‍ഡ് ഓഫീസറും, സ്വീപ്പറും മാത്രമാണ് ഇപ്പോള്‍ ഓഫീസിലുള്ളത്.
നൂറുകണക്കിന് ഏക്കര്‍ തരിശ് പാടങ്ങളാണ് യുവാക്കള്‍ സംഘം ചേര്‍ന്ന് നെല്‍ കൃഷിയിറക്കി വിജയികളായത്. എന്നാല്‍ ഇവര്‍ക്ക് യഥാസമയം നിര്‍ദേശമോ,സഹായമോ നല്‍കാന്‍ കൃഷിവകുപ്പില്‍ ഉദ്യോഗസ്ഥരില്ലാത്ത അവസ്ഥയാണ്.
മുണ്ടായ, ചുഡുവാലത്തൂര്‍, കാരക്കാട്, കവളപ്പാറ, തൃപ്പുറ്റ, കണയം, മഹാദേവമംഗലം, പരുത്തിപ്ര എന്നിവിടങ്ങളില്‍ സജീവ കര്‍ഷക കൂട്ടായ്‌മയാണുള്ളത്. ഈ പ്രദേശത്തെ തരിശ് നെല്‍പ്പാടങ്ങളാണ് കര്‍ഷകര്‍ കൃഷിക്കായി ഉപയോഗിക്കുന്നത്. നെല്‍പ്പാടത്തെ മാറ്റി മറ്റുകൃഷി ചെയ്യുന്നതിനും ചിലര്‍ ശ്രമിക്കുന്നതിനിടെയാണ് യുവ കര്‍ഷകര്‍ മുന്നിട്ടിറങ്ങിയത്.
ഭാരതപുഴയില്‍ നിന്നുള്ള ജലസേചന സൗകര്യങ്ങളുള്ള നെല്‍പ്പാടങ്ങള്‍ വര്‍ഷങ്ങളായി തരിശിട്ടതില്‍ പകുതിയോളം നെല്‍കൃഷിയിലേക്ക് തിരിച്ച് വന്നിട്ടുണ്ട്. നെല്‍വയലുകള്‍ നികത്തി പുരയിടങ്ങള്‍ നിര്‍മിക്കാന്‍ ചില കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ ഒത്താശ ചെയ്തിരുന്നു. ഇതിന്റെ ഫലമായാണ് പലകൃഷിയിടങ്ങളിലും വീടുകള്‍ ഉയര്‍ന്നത്. കൃഷിയിടങ്ങളിലേക്കുള്ള നീരൊഴുക്ക് തടഞ്ഞായിരുന്നു ഇത്തരം നിര്‍മാണം. അതുമൂലം പ്രദേശത്ത് വെള്ളക്കെട്ടും ഉണ്ടാവുന്ന സ്ഥിതിയാണ്.
















