കൊച്ചി: കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പിഡിപി ചെയര്മാന് അബ്ദുല്‍ നാസര്‍ മഅദനി ഇന്നു ബംഗളൂരിവിലേക്ക് തിരികെ. ജാമ്യം അവസാനിക്കുന്നതോടെയാണ് ഇന്നുള്ള തിരിച്ചുപോക്ക്. രോഗിയായ പിതാവിനെ കാണാന്‍ കേരളത്തിലെത്തിയ മഅദനിക്ക് മോശം ആരോഗ്യം കാരണം നാട്ടിലേക്ക് പോകാന്‍ സാധിച്ചിട്ടില്ല. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു മഅദനി. അതേസമയം, മന്ത്രി അഹമദ് ദേവര്‍ കോവില്‍ ആശുപത്രിയില്‍ എത്തി മഅദനിയെ സന്ദര്‍ശിച്ചു.
കൊലപാതകിക്ക് ലഭിക്കുന്ന നീതി പോലും മഅദനിക്ക് ലഭിച്ചില്ലെന്ന് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ പറഞ്ഞു. മഅദനിയുടെ ആരോഗ്യാവസ്ഥ മോശം നിലയിലാണ്. യാത്ര ചെയ്യാനാകാത്ത അവസ്ഥയിലാണ്. കോടതി വിധി മാനിച്ചാണ് ഇന്ന് പോകുന്നത്. സര്‍ക്കാര്‍ നിയോഗിച്ച മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് സര്‍ക്കാര്‍ ഇടപെടല്‍ നടത്തും. കര്‍ണാട സര്‍ക്കാരിന്റെ നിലപാടിനനുസരിച്ച് ബാക്കി കാര്യങ്ങള്‍ ചെയ്യുമെന്നും മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ പറഞ്ഞു.
ഇന്നലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തി മഅദനിയെ കെടി ജലീല്‍ എംഎല്‍എയും സന്ദര്‍ശിച്ചിരുന്നു. ജലീല്‍ തന്റെ ഹൃദയവേദന ഫേസ്ബുക്കിലൂടെ പങ്കുവച്ചിരുന്നു. ഒരു മനുഷ്യനെ കൊല്ലാക്കൊല ചെയ്യുന്ന ഹൃദയശൂന്യമായ ഏര്‍പ്പാട് അത്യന്തം ഖേദകരമാണെന്നും വര്‍ഷങ്ങള്‍ നീണ്ട ജയില്‍വാസം മഅദനിയുടെ മനസ്സിനെ തളര്‍ത്തിയിട്ടേയില്ലെന്നും ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു. അല്പം ദൂരെയിരുന്നാണ് ഭരണകൂട ഭീകരതയുടെ ഇരയെ കണ്ടത്. ശരീരത്തെ ക്ഷീണം വരിഞ്ഞ് മുറുക്കിയിട്ടുണ്ട്. കണ്ണുകളില്‍ ജ്വലിക്കുന്ന പ്രകാശത്തിളക്കത്തിന് ഒട്ടും കുറവു വന്നിട്ടില്ല- കെടി ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു. ബാപ്പയെ ഒരുനോക്കു കാണാനാകാത്ത വിഷമവും ഉമ്മയുടെ ഖബറിടം തൊട്ട് രണ്ടിറ്റ് കണ്ണീര് വാര്‍ത്ത് പ്രാര്‍ത്ഥിക്കാന്‍ കഴിയാത്ത മനോവേദനയും പേറിയാണ് നീതി നിഷേധത്തിന്റെ പ്രതീകമായ അദ്ദേഹം മടങ്ങുന്നതെന്നും ജലീല്‍ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: