ശാസ്താംകോട്ട: ശാസ്താംകോട്ട തടാകത്തിന്റെ പുനരുദ്ധാരണത്തിന്റെ മറവില്‍ വന്‍ അഴിമതി നടത്താനൊരുങ്ങി ഭരണകക്ഷിയിലെ ചില ഇടനിലക്കാര്‍. ചെളി മൂടിയ തടാകത്തിന്റെ സ്വഭാവിക നീരുറവകള്‍ പുനരുദ്ധരിക്കാന്‍ കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എയുടെ അഭ്യര്‍ഥന മാനിച്ച് ഒരു കോടി രൂപ അനുവദിച്ചതായി മന്ത്രി റോഷി അഗസ്റ്റിന്റെ ഓഫീസില്‍ നിന്ന് കഴിഞ്ഞ ദിവസം അറിയിപ്പുണ്ടായി.
തടാകത്തില്‍ അടിഞ്ഞു കൂടിയ ചെളിനീക്കം ചെയ്യുന്നതിനാണ് ഈ പണം അനുവദിച്ചതെന്നാണ് അറിയിപ്പില്‍ പറയുന്നത്. തടാകത്തിന്റെ സ്വാഭാവിക നീരുറവയെ ബാധിക്കുംവിധം ചെളി അടിഞ്ഞുകൂടിയതായും ആഴം കുറഞ്ഞതായും ഹൈഡ്രോളജി വിഭാഗം കണ്ടെത്തിയിരുന്നത്രേ. ബാത്തി മെട്രിക് സര്‍വേയിലാണ് തടാകത്തിന്റെ മിക്ക ഭാഗങ്ങളിലും വലിയതോതില്‍ ചെളി അടിഞ്ഞതായി കണ്ടെത്തിയത്.
ഈ സ്ഥിതിയില്‍ തടാകത്തിന്റെ ശരാശരി ആഴം 15 മീറ്ററായി കുറഞ്ഞതായും സര്‍വേയില്‍ കണ്ടെത്തിയതായി സംസ്ഥാന ജലവിഭവ മന്ത്രാലയത്തിന്റെ വിശദീകരണക്കുറിപ്പിലുണ്ട്. നേരത്തെ നീരുറവകള്‍ വഴി തടാകത്തിലേക്ക് വന്‍തോതില്‍ വെള്ളം ഒഴുകിയെത്തിയിരുന്നു. ഇതെല്ലാം പരിഗണിച്ചാണ് അടിയന്തരമായി തടാകം വൃത്തിയാക്കുന്നതിന് ഫണ്ട് അനുവദിച്ചതെന്ന് മന്ത്രി റോഷി അഗസ്റ്റിന്റെ അറിയിപ്പിലെ വിശദീകരണം.
ഇഷ്ടിക ചൂളകളില്‍ അടക്കം പൊതു വിപണിയില്‍ ഏറെ പ്രചാരമുള്ള ‘നീല ചെളി’യാണ് തടാകതീരത്ത് കാലങ്ങളായി അടിഞ്ഞുകൂടിയിരിക്കുന്നത്. ഒരു ലോഡിന് 10000 രൂപ വരെ വില ലഭിക്കുന്ന ഈ ചെളി ശേഖരത്തില്‍ കണ്ണുനട്ടിരിക്കുന്ന ഖനന മാഫിയ സംഘത്തിന്റെ ഗൂഢ നീക്കമാണ് തടാക പുനരുദ്ധാരണത്തിന് പിന്നിലെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. പ്രദേശത്തെ ഭരണകക്ഷിയുടെ സംസ്ഥാന നേതാവായ ജല അതോറിറ്റി ബോര്‍ഡ് അംഗത്തിന്റെ ഇടപെടീലും സംശയത്തിന്റെ നിഴലിലാണ്.
പടിഞ്ഞാറേ കല്ലടയിലും കുന്നത്തൂരിലും അടക്കം ചെളിയും കരമണലും ഖനനം ചെയ്ത് ഖനന മാഫിയ വരുത്തി വച്ച പാരിസ്ഥിതിക ആഘാതം ചെറുതല്ല. ശാസ്താംകോട്ട തടാകത്തിന്റെ സ്വാഭാവിക ജലശുദ്ധി നിലനിര്‍ത്തുന്നത് അതിന്റെ അടിത്തട്ടിലെ ചെളിയാണെന്ന് ശാസ്ത്രസാഹിത്യ പരിഷത്, സെസ്, സിഡബ്ല്യു ഡിആര്‍എം എന്നിവ പല ഘട്ടങ്ങളില്‍ നടത്തിയ പഠനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
മന്ത്രി പറയുന്നപോലെ തടാകത്തില്‍ അറിയപ്പെട്ട ഒരു പഠനം നടന്നിട്ടില്ലെന്ന് തടാകസംരക്ഷണ സമിതി ചൂണ്ടിക്കാട്ടുന്നു. തടാക സംരക്ഷണ സമിതി അതി ദീര്‍ഘമായ സമരപ്രക്ഷോഭവും അതിനുശേഷം ഒരു മാസം നീണ്ട നിരാഹാരസമരവും നടത്തിയതിന്റെ അടിസ്ഥാനത്തില്‍ വിദഗ്ധരാല്‍ നടത്തിയ പഠനമാണ് മാനേജുമെന്റ് ആക്ഷന്‍ പ്ലാന്‍.
അതില്‍ വലിയ ഒരു പഠനവും തല്‍ക്കാലം ആവശ്യമായിട്ടില്ലെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു. 1997 മുതല്‍ 2013 വരെയാണ് വലിയ വരള്‍ച്ച ഉണ്ടായത്. പടിഞ്ഞാറേ കല്ലടയിലെ ഖനനം ശാശ്വതമായി നിര്‍ത്തലാക്കിയതിനാല്‍ തടാകത്തില്‍ വലിയ വരള്‍ച്ച പിന്നീട് ഉണ്ടായില്ല. 2018നുശേഷം ഒരിക്കലും തടാകത്തിലെ ജലനിരപ്പ് ആശങ്കയുണ്ടാകും വിധം വേനലില്‍പോലും താണിട്ടില്ല. ഈ സാഹചര്യത്തില്‍ ഇപ്പോള്‍ നടത്തുന്ന നീക്കം വലിയ കൊള്ളക്കുവേണ്ടി മാത്രമാണെന്ന് ആക്ഷേപം ഉയര്‍ന്നു കഴിഞ്ഞു.
















