പാലക്കാട്: പൈശാചിക മര്‍ദ്ദനങ്ങള്‍ക്ക് ഇരയായി മരണമടഞ്ഞ, മധുവിന് നീതി ലഭിക്കാന്‍ വഴിയൊരുക്കിയത് കരുത്തുറ്റ പ്രോസിക്യൂഷന്. 24 സാക്ഷികളാണ് വിചാരണയ്ക്കിടെ കൂറുമാറി പ്രതിഭാഗം ചേര്‍ന്നത്. പ്രതികള്‍ മര്‍ദ്ദിച്ചതിനെ തുടര്‍ന്നാണ് മരിച്ചതെന്നായിരുന്നു പ്രോസിക്യൂഷന് വാദം. വാരിയെല്ലുകള്‍ തകര്‍ന്നിരുന്നു, ആന്തരികായവങ്ങള്‍ക്ക് ഗുരുതര ക്ഷതമേറ്റു. തലയിലുള്‍പ്പെടെ നാല്‍പ്പതിലധികം മുറിവുകളുണ്ടായിരുന്നു.
2018 മെയില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ആ സമയത്ത് വിചാരണക്കോടതിയില്‍ സ്ഥിരം ജഡ്ജിയുണ്ടായിരുന്നില്ല. രാഷ്ടീയ സമ്മര്‍ദ്ദങ്ങളും ഏറെ. സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാന്സംസ്ഥാനസര്ക്കാര് താത്പര്യം കാണിച്ചില്ല. ഒരു കേസിനുവേണ്ടിമാത്രം സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണോ എന്നതായിരുന്നു സര്‍ക്കാരിന്റെ നിലപാട്. ഇതിനെതിരെ മധുവിന്റെ കുടുംബം രംഗത്തുവന്നതോടെ ആളെ നിയമിച്ചു.
ഫീസ് പ്രശ്നംമൂലം അഡ്വ. പി. ഗോപിനാഥ് പിന്‍വാങ്ങി. പിന്നീടുവന്ന അഡ്വ.വി.ടി. രഘുനാഥ് ആരോഗ്യകാരണത്താല്‍ പിന്മാറി. തുടര്‍ന്നുവന്ന അഡ്വ. സി. രാജേന്ദ്രനും രാജിവെച്ചു. ഇതോടെയാണ് അഡ്വ. രാജേഷ് എം. മേനോന് സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറായത്. തുടര്‍ന്ന് വിചാരണ പൂര്‍ത്തിയാക്കി. മധുവിന്റെ ബന്ധു ഉള്‍പ്പെടെ 24 പേര് കൂറുമാറി.
അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കിയ മുന്‍ മജിസ്ട്രേറ്റ് എം. രമേശ്, അന്നത്തെ ഒറ്റപ്പാലം സബ് കളക്ടര്‍ ജെറോമിക് ജോര്‍ജ് എന്നിവരെ ഉള്‍പ്പെടെ മണ്ണാര്‍ക്കാട് കോടതി വിസ്തരിച്ചു. ബാക്കി 77 പേര് പ്രോസിക്യൂഷന് അനുകൂലമായി മൊഴി നല്കി. പ്രതികള്‍ കാട്ടില്‍ പോകുന്നതിന്റെയും മധുവിനൊപ്പമുള്ള സെല്‍ഫിയും, പിടിച്ചുകൊണ്ടുവരുന്നതിന്റെ ദൃശ്യങ്ങളുമാണ് നി
ര്‍ണായക തെളിവായത്. പ്രതികള്‍തന്നെ സമൂഹമാധ്യമങ്ങളില്‍ ഇവ പങ്കുവെച്ചിരുന്നു. ഇവ പ്രോസിക്യൂഷന് തെളിവായി ഹാജരാക്കി. വിചാരണക്കിടെ പല ഡിജിറ്റല്‍ തെളിവുകളും പ്രദര്‍ശിപ്പിച്ചിരുന്നു. നീണ്ട പോരാട്ടത്തിനൊടുവിലാണ് 16 പ്രതികളില്‍ 14 പേരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: