പാലക്കാട്: അട്ടപ്പാടി മധു വധക്കേസില്‍ പതിനാറ് പ്രതികളില്‍ പതിനാലു പ്രതികളും കുറ്റക്കാരെന്ന് മണ്ണാര്‍ക്കാട് എസ്സി എസ്ടി കോടതി. ഒന്നാം പ്രതി ഹുസൈന്,രണ്ടാം പ്രതി മരയ്ക്കാര്‍, മൂന്നാം പ്രതി ഷംസുദ്ദീന്, നാലാം പ്രതി അനീഷ് , അഞ്ചാം പ്രതി രാധാകൃഷ്ണന്, ആറാം പ്രതി അബൂബക്കര്‍, ഏഴാം പ്രതി സിദ്ദീഖ് , എട്ടാം പ്രതി ഉബൈദ്, ഒമ്പതാം പ്രതി നജീബ്, പത്താം പ്രതി ജൈജു മോന്, പന്ത്രണ്ടാം പ്രതി സജീവ്, പതിമൂന്നാം പ്രതി സതീഷ്, പതിനാലാം പ്രതി ഹരീഷ്, പതിനഞ്ചാം പ്രതി ബിജു, പതിനാറാം പ്രതി മുനീര്‍ എന്നിവര്‍ കുറ്റക്കാരെന്ന് കോടതി വിധിച്ചു. അതേസമയം, നാലാം പ്രതി അനീഷ്, പതിനൊന്നാം പ്രതി അബ്ദുള്‍ കരീം എന്നിവരെ കോടതി വെറുതേവിട്ടു. മധുവിനെ പിടികൂടുന്നതിന്റേയും മര്‍ദിക്കുന്നതിന്റേയും ദൃശ്യങ്ങള്‍ പകര്‍ത്തുക മാത്രമാണ് അനീഷ് ചെയ്തതെന്ന് കോടതി നിരീക്ഷിച്ചു. മധുവിനെ കള്ളാ എന്നു വിളിച്ച് അധിക്ഷേപിക്കുക മാത്രമാണ് അബ്ദുള്‍ കരീം ചെയ്തതെന്നാണ് കോടതി നിരീക്ഷണം. നാളെയാണ് കുറ്റക്കാര്‍ക്കുള്ള ശിക്ഷ വിധിക്കുക.
കുറ്റക്കാര്‍ക്കെതിരേ എല്ലാം നരഹത്യകുറ്റവും പട്ടികജാതി-വര്‍ഗ അതിക്രമ നിരോധന കുറ്റവുമാണ് ചുമത്തിയിരിക്കുന്നത്. 11 മാസത്തെ സാക്ഷി വിസ്താരത്തിന് ശേഷമാണ് വിധി പ്രഖ്യാപനത്തിലേക്ക് കടക്കുന്നത്. കൂറുമാറ്റം നിരവധി തകിടം മറിച്ചിലുകള്‍ക്കാണ് കേസ് സാക്ഷ്യം വഹിച്ചത്. പ്രതികള്‍ക്ക് ഹൈക്കോടതി അനുവദിച്ച ജാമ്യം വിചാരണാ കോടതി റദ്ദാക്കിയ അസാധാരണ നടപടിയുണ്ടായി. കൂറുമാറിയ സാക്ഷി കക്കി മൂപ്പന് പിന്നീട് കുറ്റബോധത്താല്‍ മൊഴി മാറ്റുന്നതും കണ്ടു. സാക്ഷികളെ സ്വാധീനിക്കരുതെന്ന ഹൈക്കോടതി ജാമ്യ വ്യവസ്ഥ 12 പ്രതികള്‍ ലംഘിച്ചതായി പ്രോസിക്യൂഷന് ശാസ്ത്രീയമായി തെളിയിക്കാനായി. വിചാരണാ കോടതി ജാമ്യം റദ്ദാക്കിയ ഒരാള്‍ക്ക് മാത്രമാണ് ഹൈക്കോടതി ജാമ്യം നല്‍കിയത്. പോലീസ് കസ്റ്റഡിയിലിരിക്കെ ഒരാള്‍ മരിച്ചാല്‍ നടത്തുന്ന മജിസ്റ്റീരിയല്‍ അന്വേഷണ റിപോര്‍ട്ട് എങ്ങനെ വിചാരണ വേളയില്‍ പ്രസക്തമാകുമെന്നതിനും മധു കേസ് സാക്ഷിയായി.
2018 ഫെബ്രുവരി 22നാണ് അട്ടപ്പാടി ആനവായ് കടുകമണ്ണ ഊരിലെ ആദിവാസി യുവാവ് മധു കൊല്ലപ്പെടുന്നത്. മോഷണ കുറ്റമാരോപിച്ച് ഒരു സംഘമാളുകള്‍ മധുവിനെ മര്‍ദിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. 16 പ്രതികളാണ് കേസിലുള്ളത്. മൂവായിരത്തിലധികം പേജുള്ള കുറ്റപത്രത്തില്‍ 122 സാക്ഷികളാണ് ഉണ്ടായിരുന്നത്. ഇവരില്‍ 103 പേരെ വിസ്തരിച്ചു. പത്ത് മുതല്‍ 17 വരെയുള്ള സാക്ഷികള്‍ രഹസ്യമൊഴി നല്കി. മധുവിന്റെ ബന്ധുക്കള്‍ ഉള്‍പ്പെടെ 24 പേര് കൂറുമാറി. 77 പേര് പ്രോസിക്യൂഷന് അനുകൂലമായി മൊഴി നല്കി. കൂറുമാറിയ വനം വകുപ്പിലെ താത്കാലിക ജീവനക്കാരായ നാല് പേരെ പിരിച്ചുവിട്ടു. അതിനിടെ, കൂറുമാറിയ സാക്ഷികള്‍ കോടതിയിലെത്തി പ്രോസിക്യൂഷന് അനുകൂല മൊഴി നല്കി. കൂറുമാറിയ സാക്ഷിയുടെ കാഴ്ച പരിശോധിക്കുക എന്ന അപൂര്‍വങ്ങളില്‍ അപൂര്‍വമായ സംഭവത്തിനും മണ്ണാര്‍ക്കാട്ടെ പ്രത്യേക കോടതി സാക്ഷിയായി. സാക്ഷി സംരക്ഷണ നിയമം നടപ്പിലാക്കിയതോടെ കൂറുമാറ്റം ഒരു പരിധി വരെ തടയാനും പ്രോസിക്യൂഷന് കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: