തിരുവനന്തപുരം: സംസ്ഥാനത്ത് ഇടതുപക്ഷ ഭരണത്തില്‍ സ്ത്രീകള്‍ക്ക് അഭിമാനത്തോടെയും സുരക്ഷിതമായും വഴിനടക്കാനാകുന്നില്ലെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പ്രൊഫ.വി.ടി.രമ. കണ്ണമ്മൂല മൂലവിളാകത്ത് യുവതിയെ ആക്രമിച്ച പ്രതിയെ അറസ്റ്റുചെയ്യാത്ത നടപടിയില്‍ പ്രതിഷേധിച്ച് മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍ പേട്ട പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
കാര്യശേഷിയുള്ള സംസ്ഥാന പോലീസിന് പ്രവര്‍ത്തന സ്വാതന്ത്ര്യം നല്കാന് ഭരണകൂടം തയാറാകുന്നില്ല. ആഭ്യന്തരവകുപ്പു കൂടി കൈകാര്യം ചെയ്യുന്ന പിണറായി വിജയന്റെ ഭരണത്തിന് കീഴില്‍ ഒരു കൂട്ടം സിപിഎം ക്രിമിനലുകള്‍ പോലീസിലേക്ക് നുഴഞ്ഞുകയറിയതാണ് പോലീസിന്റെ അന്വേഷണത്തെ ബാധിക്കുന്നത്. രാത്രി നടത്തം പോലൂള്ള തട്ടിപ്പുകള്‍ നടത്തി ജനത്തെ പറ്റിക്കുകയാണ്.
പേട്ടയില്‍ ഒരു സ്ത്രീ ക്രൂരമായി ആക്രമിക്കപ്പെട്ട് 10 ദിവസം കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാനാവാത്തത് പോലീസ് സേനയ്ക്കു തന്നെ നാണക്കേടാണ്. ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രിയിലെ ഐസി യൂണിറ്റില്‍ കഴിയുന്ന വനിതാ രോഗികള്‍ പോലും പിഡീപ്പിക്കപ്പെടുന്ന നാടായി കേരളം മാറിയിരിക്കുന്നുവെന്നും വി.ടി. രമ പറഞ്ഞു.
പേട്ട കാഞ്ഞിരവിളാകം ക്ഷേത്രപരിസരത്തുനിന്ന് ആരംഭിച്ച മാര്‍ച്ച് സ്റ്റേഷനു മുന്നില്‍ സമാപിച്ചു. അന്വേഷണ ഉദ്യോഗസ്ഥനായ സര്‍ക്കിള്‍ ഇന്‍സ്പെക്ടറെ കണ്ട് വിവരങ്ങള്‍ ആരായാന്‍ ശ്രമിച്ച മഹിളാമോര്‍ച്ച പ്രവര്‍ത്തകരെ സ്റ്റേഷനുമുന്നില്‍ പോലീസ് തടയുകയും ശക്തമായി തള്ളിമാറ്റുകയും ചെയ്തു. ഇതിനെത്തുടര്‍ന്ന് മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍ റോഡുപരോധിച്ചു.
തുടര്‍ന്ന് മഹിളാമോര്‍ച്ച നേതാക്കളുടെ അടുത്തെത്തി രണ്ടുദിവസത്തിനുള്ളില്‍ പ്രതിയെ പിടിക്കുമെന്ന് സിഐ ഉറപ്പുനല്കിയതോടെ മാര്‍ച്ചും റോഡുപരോധവും അവസാനിപ്പിച്ച് പ്രവര്‍ത്തകര്‍ പിരിഞ്ഞു. രണ്ടുദിവസം കഴിഞ്ഞും പ്രതിയെ പിടികൂടുന്നില്ലെങ്കില്‍ ശക്തമായ സമരമുറകളുമായി വീണ്ടും എത്തുമെന്ന് പ്രൊഫ. വി.ടി. രമ മുന്നറിയിപ്പു നല്കി. ബിജെപി ജില്ലാ വൈസ്പ്രസിഡന്റ് ആര്.സി. ബീന, മഹിളാമോര്‍ച്ച ജില്ലാ പ്രസിഡന്റ് ജയാരാജീവ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: