തിരുവനന്തപുരം: കേരളത്തില്‍ എന്തെങ്കിലും വികസന പദ്ധതികള്‍ വരാനായി സംസ്ഥാന സര്‍ക്കാര്‍ പരിശ്രമിക്കുമ്പോള്‍ അതിനെ അട്ടിമറിക്കാന്‍ ഇവിടുത്തെ കോണ്‍ഗ്രസും ബിജെപി നേതാക്കളും വലിയ ഐക്യത്തോടും സാഹോദര്യത്തോടും കൂടി അത് നല്‍കരുതെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ബി ജി പി കേന്ദ്രം കേരളത്തെ രാഷ്ട്രീയ ശത്രുത മുന്‍ നിര്‍ത്തി ചവിട്ടിത്താഴ്ത്തുമ്പോള്‍ തട്ടിത്തെറിപ്പിക്കേണ്ട കൈകള്‍ തന്നെ ആ കാലു തടവിക്കൊടുക്കുന്നു എന്നതാണു കേരളത്തിന്റെ ദൗര്‍ഭാഗ്യം.ഗവര്‍ണ്ണറുടെ പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തുന്ന പ്രമേയത്തിേന്മേലുള്ള ചര്‍ച്ചയ്ക്കുള്ള മറുപടിയില്‍ മുഖ്യമന്ത്രി പറഞ്ഞു
ബി ജെ പിയുടെയും കോണ്‍ഗ്രസിന്റെയും സാമ്പത്തിക നയം ഒന്നാണ്. കോണ്‍ഗ്രസ് തുടങ്ങിവെച്ച നയം കൂടുതല്‍ ശക്തിയോടെ ബി ജെ പി നടപ്പാക്കുന്നു.കിഫ്ബിക്കെതിരെ നിങ്ങള്‍ ബി ജെ പിക്കൊപ്പം കരുക്കള്‍ നീക്കുന്നു. കേരള ബാങ്ക് വരാതിരിക്കാന്‍ ബി ജെ പിക്കൊത്തു കളിച്ചു. ദേശീയപാതാവികസന കാര്യത്തില്‍ ബി ജെ പിയുടെ അഭിപ്രായം പങ്കിട്ടു. സില്‍വര്‍ ലൈനിന്റെ കാര്യത്തില്‍ ഒരുമിച്ചു തടസ്സവാദങ്ങളുമായി നിവേദനത്തിനിറങ്ങി. ഒരുമിച്ചുതന്നെ തെരുവിലുമിറങ്ങി. പാര്‍ലമെന്റില്‍ കേരള പദ്ധതികളെ ബി ജെ പിക്കൊപ്പം നിന്ന് എതിര്‍ത്തു.
കേന്ദ്രം അരിവിഹിതം നിഷേധിച്ചപ്പോള്‍ മൗനം പാലിച്ചു. ക്ഷേമ പെന്ഷന് കൊടുക്കുന്നതിനെ വായ്പയെടുത്താണിത് ചെയ്യുന്നത് എന്നു പറഞ്ഞ ബി ജെ പിക്കൊപ്പം നിന്ന് ആക്ഷേപിച്ചു. പാവപ്പെട്ടവര്‍ക്കു വീടു നല്കുന്ന ലൈഫ് പദ്ധതിക്കെതിരെ ബി ജെ പി തെരുവിലിറങ്ങിയപ്പോള്‍, ഒരു പടികൂടി കടന്നു നിങ്ങള്‍ സി ബി ഐ അന്വേഷണത്തിനായി പരാതി കൊടുത്തു. കിഫ്ബിക്കെതിരെ കേന്ദ്രം നീങ്ങുമ്പോള്‍ അതിന്റെ വിശ്വാസ്യത തകര്‍ക്കാനുള്ള വേലകള്‍ നിങ്ങളെടുത്തു. മത്സ്യത്തൊഴിലാളികള്‍ക്കുള്ള മണ്ണെണ്ണ വില കേന്ദ്രം ഉയര്‍ത്തിയപ്പോള്‍ അതിനെ ന്യായീകരിക്കുംവിധം മൗനം ദീക്ഷിച്ചു.
ഏറ്റവും ഒടുവിലെ ബജറ്റില്‍ വരെ കേരളത്തെ കേന്ദ്രം ക്രൂരമായി അവഗണിച്ചിരുന്നു. എന്തുകൊണ്ടാണിത്? കേരളത്തിനു വേണ്ടി വാദിക്കാന്‍ നിങ്ങളുടെ 18 പ്രതിനിധികള്‍ തയ്യാറല്ല. നിങ്ങള്‍ക്ക് ഒരു കാര്യത്തിലേ താല്പര്യമുള്ളു. എന്തെങ്കിലും കേരളത്തിനു കിട്ടുമെങ്കില്‍ അതു മുടക്കുന്നതില്‍. മുടക്കു നിവേദനങ്ങളായി എത്തുന്ന കോണ്‍ഗ്രസും മുടക്കു നിവേദനങ്ങള്‍ സ്വീകരിച്ച് അംഗീകരിക്കുന്ന കേന്ദ്ര ബി ജെ പി ഭരണവും തമ്മിലാണു സത്യത്തില്‍ അവിശുദ്ധ ബന്ധമുള്ളത്. പിണറായി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: