Categories: Kerala

പരശുരാമനാല്‍ സ്ഥാപിതമായ കേരളത്തിലെ നാല് ബ്രാഹ്മണ കുടുംബങ്ങള്‍; അവര്‍ ഒത്തുചേര്‍ന്നു; താന്ത്രികവിദ്യയിലെ അനാചാരങ്ങള്‍ തൂത്തെറിയാന്‍

സൂര്യകാലടി  മന സൂര്യന്‍ ഭട്ടതിരി, കല്ലൂര്‍  മന കൃഷ്ണന്‍ നമ്പൂതിരി, കാട്ടൂമാടം  മന  ഈശാനന്‍ നമ്പൂതിരി, കളകാട്ടില്ലം നാരായണന്‍ നമ്പൂതിരി എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്.

കണ്ണൂര്‍:  തന്ത്രവിദ്യകളുടെ പേരില്‍ നടക്കുന്ന അന്ധവിശ്വാസങ്ങളെ ഇല്ലാതാക്കുക എന്ന ഉദ്ദേശത്തോടെ തന്ത്രവിദ്യകളില്‍ ഏര്‍പ്പെട്ടിരിക്കുന്ന കേരളത്തിലെ പ്രധാന നാല് കുടുംബങ്ങളിലെ മേധാവികള്‍  ഒത്തുചേര്‍ന്നു. കണ്ണൂര്‍ പയ്യന്നൂര്‍ കളകാട്ടില്ലത്ത് വെച്ചാണ്  കൂട്ടായ്മ നടന്നത്. സൂര്യകാലടി  മന സൂര്യന്‍ ഭട്ടതിരി, കല്ലൂര്‍  മന കൃഷ്ണന്‍ നമ്പൂതിരി, കാട്ടൂമാടം  മന  ഈശാനന്‍ നമ്പൂതിരി, കളകാട്ടില്ലം നാരായണന്‍ നമ്പൂതിരി എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്.  ഹൈന്ദവസമൂഹത്തിലെ അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും ഇല്ലായ്മ ചെയ്യലാണ് താന്ത്രിക വിദ്യകളുടെ ലക്ഷ്യമെന്നാണ് പരശുരാമനാല്‍ സ്ഥാപിതമായ ഈ  നാല് ബ്രാഹ്മണ കുടുംബങ്ങള്‍ വിശ്വസിക്കുന്നത്. ചരിത്രരേഖകളിലൊന്നും മുന്‍പ് ഇവര്‍ ഒത്തുചേര്‍ന്നതായി പറയുന്നില്ല. 

”  അവനവനെ അറിയുക എന്നുള്ള ഒരു തലത്തിലേക്ക് സാധാരണക്കാരെ വരെ കൊണ്ടുവരാന്‍  കടമയുണ്ട്  അതിന് വേണ്ടിയുള്ള  കൂട്ടായ്മയാണ്  നടന്നത്” – സൂര്യകാലടി സൂര്യന്‍ ഭട്ടതിരി വിശദീകരിക്കുന്നു.  

“അന്ധവിശ്വാസങ്ങളില്‍പ്പെട്ടാണ് പലരും തന്ത്രവിദ്യകളിലേക്ക് വരുന്നത്. അതൊക്കെ ഇല്ലാതാക്കുകയും . തന്ത്രവിദ്യയെക്കുറിച്ചുള്ള സത്യങ്ങള്‍ എന്താണെന്ന് വെളിവാക്കുകയും ലക്ഷ്യമാണ്.  താന്ത്രികവിദ്യ പോലുള്ള വിഷയങ്ങളില്‍ തര്‍ക്കം വന്നാല്‍ ഇതിന്റെയൊക്കെ ആധികാരികത വിശദീകരിക്കാന്‍ ഈ കൂട്ടായ്മയ്‌ക്ക് കഴിയും എന്നും വിശ്വസിക്കുന്നു. അതിന്റെയൊക്കെ ആദ്യഘട്ടമെന്ന രീതിയില്‍ ഒരു വിത്തുപാകല്‍  മാത്രമാണ് ഇപ്പോള്‍ നടന്നത്.മന്ത്രോപാസന നടത്തുന്ന മറ്റുള്ളവരെയും വരുംകാലങ്ങളില്‍ കൂട്ടായ്മയുടെ ഭാഗമാക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്. അനാചാരങ്ങള്‍ക്കെതിരായി താന്ത്രികപണ്ഡിതരുടെ നേതൃത്വത്തില്‍ പ്രചാരണപരിപാടികള്‍ സംഘടിപ്പിക്കും. “- കൂട്ടായ്മയില്‍ പങ്കെടുത്ത നാല് കുടുംബങ്ങളിലെയും പ്രതിനിധികള്‍ പറയുന്നു. 

 മന്ത്രവാദങ്ങളും മന്ത്രസിദ്ധിപ്രയോഗങ്ങളും പൂജകളും ഉള്‍പ്പെടെയുള്ള താന്ത്രികവിദ്യ വാസ്തവത്തില്‍  സമൂഹത്തിന്റെ പുരോഗതിയ്‌ക്ക് വേണ്ടി സൃഷ്ടിക്കപ്പെട്ടവയാണ്. ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍, സാധാരണക്കാരുടെ  മാനസിക സംഘര്‍ഷങ്ങളെ, ഭയങ്ങളെ ഇല്ലാതാക്കാന്‍  പ്രാചീനകാലത്ത് ഉപയോഗിച്ചിരുന്ന സൈക്യാട്രിയും സൈക്കോളജിയുമാണ് താന്ത്രികവിദ്യ. താന്ത്രികവിദ്യകള്‍ ഉപയോഗിച്ച് എളുപ്പം പണം ഉണ്ടാക്കാമെന്ന് കണ്ട്  പലരും ഈ രംഗത്തേക്ക് കടന്ന് വരാന്‍ തുടങ്ങിയതോടെ ഇതില്‍  അനാചാരങ്ങളും തെറ്റിദ്ധാരണകളും നിറഞ്ഞു. 

തന്ത്രവിദ്യയുടെ പേര് പറഞ്ഞ് ദുര്‍മന്ത്രവാദം നടത്തിയ ഇലന്തൂര്‍ നരബലിയില്‍ കണ്ടത് അതാണ്.   ആഗ്രഹസാധ്യത്തിനായി  കുരുതികൊടുക്കപ്പെട്ടവരുടെ മാംസം ഭക്ഷിക്കാന്‍ വരെ ആ നരബലിയില്‍ പങ്കെടുത്തവര്‍ തയ്യാറായി. തന്ത്രവിദ്യകളുടെ പേരില്‍  നടക്കുന്ന അനാചാരങ്ങളുടെ   ഉദാഹരണമാണ് ഇലന്തൂരില്‍ നടന്നത്. ജീവിതത്തില്‍ പ്രയാസങ്ങളേറുമ്പോള്‍ അതില്‍ നിന്നും രക്ഷപ്പെടാന്‍ മന്ത്രവാദങ്ങളെയും മറ്റും ആശ്രയിക്കുന്നവര്‍ ഇത്തരം അന്ധവിശ്വാസങ്ങളില്‍ പെട്ടുപോകുന്നു. നരബലി പോലുള്ള ക്രൂരമായ അനാചാരങ്ങള്‍ ഇന്നും നിര്‍ബാധം നടന്നുപോകുന്നത് അതിനാലാണ്.വര്‍ധിച്ചുവരുന്ന അനാചാരങ്ങളും താന്ത്രികവിദ്യയെക്കുറിച്ചുള്ള തെറ്റിദ്ധാരണകളും നീക്കം ചെയ്ത്, താന്ത്രിക സിദ്ധിയെ സമൂഹത്തിന്റെ പുരോഗതിയ്‌ക്കായി വിനിയോഗിക്കുകയാണ് കൂട്ടായ്മ കൊണ്ട് ലക്ഷ്യം വെയ്‌ക്കുന്നത്. 

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക