ധനുക്കുളിരിനൊപ്പമാണ് കലാകേരളത്തിന്റെ നവമുകുളങ്ങള്‍ പൊട്ടിവിരിയാറുള്ളത്. കാലാവസ്ഥാവ്യതിയാനം കുളിരിനെയും ചൂടിനെയും മഴയെയുമൊക്കെ തോന്നിയപടി എടുത്തമ്മാനമാടുന്ന കാലത്ത് കലയുടെ നാമ്പുകള്‍ പൊടിയുന്ന കേരളത്തിന്റെ മഹാമേളയിലും വന്നു വ്യതിയാനങ്ങള്‍. രണ്ട് വര്‍ഷം ആട്ടവും പാട്ടുമെല്ലാം ഒതുക്കി വയ്ക്കാന്‍ പ്രകൃതിയാണ് തീരുമാനിച്ചത് (ചൈനയല്ലേ എന്ന് ചിലര്‍ നെറ്റിചുളിക്കുന്നുണ്ട്). അങ്ങനെ രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം വീണ്ടും വരുന്നു കലാമാമാങ്കം. കേരള സ്കൂള്‍ കലോത്സവം. മധ്യവയസ്സെത്തിയവരുടെ നാവില്‍ യുവജനോത്സവം എന്ന പേരാണ് പെട്ടെന്നെത്തുന്നത്. പതിനാല് വര്‍ഷം മുമ്പ് വരെ അറിയപ്പെട്ടിരുന്നത് അങ്ങനെയായിരുന്നല്ലോ. 2009ലാണ് യുവജനോത്സവത്തിന്റെ പേര് മാറ്റി സ്കൂള്‍ കലോത്സവം എന്നാക്കിയത്. 61-ാം കലോത്സവത്തിനാണ് ജനുവരി മൂന്ന് മുതലുള്ള അഞ്ച് ദിവസങ്ങളില്‍ കോഴിക്കോട് ആതിഥേയത്വം വഹിക്കുകയാണ്.
അല്‍പ്പം ചരിത്രം
1956ല്‍ കേരള സംസ്ഥാനം രൂപംകൊണ്ട് രണ്ടുമാസം പിന്നിട്ടപ്പോള്‍ തുടങ്ങിയതാണ് സ്കൂള്‍ കലോത്സവത്തിന്റെ ജൈത്രയാത്ര. 1957 ജനുവരി 25ന്. ഇപ്പോള്‍ 66 സംവത്സരങ്ങള്‍ പിന്നിടുന്നെങ്കിലും ഇടയ്ക്ക് ചില വര്‍ഷങ്ങളില്‍ മുടക്കമുണ്ടായതുകൊണ്ടാണ് ഈ വര്‍ഷത്തെ കലോത്സവം 61-ാമത്തേതായത്. 1966, 67, 72, 73 വര്‍ഷങ്ങളില്‍ ചില അസൗകര്യങ്ങള്‍ കാരണം യുവജനോത്സവം നടന്നില്ല. പിന്നെ കൊവിഡ് മഹാമാരി കാരണം കഴിഞ്ഞവര്‍ഷം, 2021ലും നടന്നില്ല.
കേരള സംസ്ഥാനത്തിന്റെ ആദ്യ വിദ്യാഭ്യസ ഡയറക്ടറായിരുന്ന ഡോ. സി.എസ്. വെങ്കിടേശ്വരയ്യര്‍ അന്ന് ദല്‍ഹിയില്‍ വച്ച് കാണാനിടയായ അന്തര്‍ സര്‍വ്വകലാശാല കലോത്സവമാണ് നമ്മുടെ സംസ്ഥാന സ്കൂള്‍ യുവജനോത്സവത്തിന് മാതൃകയായത്. കേരളത്തിലെ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഇത്തരമൊരു മത്സരം സംഘടിപ്പിക്കുന്നതിനെ കുറിച്ച് അദ്ദേഹം സര്‍ക്കാരുമായി ആലോചിക്കുകയും അത് പ്രാവര്‍ത്തികമാക്കുകയും ചെയ്യുകയായിരുന്നു. എറണാകുളം എസ്ആര്‍വി ഗേള്‍സ് ഹൈസ്കൂളിലായിരുന്നു ആദ്യ യുവജനോത്സവം. ഇരുന്നൂറോളം മത്സരാര്‍ത്ഥികളാണ് അന്ന് എത്തിയത്. ഉപജില്ല, ജില്ല എന്നീ ഘട്ടങ്ങളില്ലാതെ സ്കൂള്‍ തലത്തില്‍ നിന്ന് നേരിട്ടായിരുന്നു മത്സാരാര്‍ത്ഥികളുടെ പങ്കാളിത്തം.
കേരളത്തിന്റെ തനത് കലകളായ കഥകളിയും മോഹിനിയാട്ടവും യുവജനോത്സവത്തില്‍ മത്സരയിനങ്ങളാക്കിയത് 1975ലാണ്. അക്ഷരശ്ളോകവും ആ വര്‍ഷം മത്സരയിനമായി. ടി.എം. ജേക്കബ്ബ് വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്താണ് യുവജനോത്സവത്തില്‍ കാര്യമായ ചില പരിഷ്കരണങ്ങള്‍ കൊണ്ടുവന്നത്. കലാതിലകം, കലാപ്രതിഭ പട്ടങ്ങള്‍ ഏര്‍പ്പെടുത്തിയതാണ് അതില്‍ പ്രധാനം. 1986ലായിരുന്നു അത്. ആദ്യത്തെ കലാതിലകം പൊന്നമ്പിളി അരവിന്ദും കലാപ്രതിഭ പിന്നീട് ചലച്ചിത്ര നടനായ വിനീതും ആയിരുന്നു. തിലകം, പ്രതിഭ എന്നീ പേരുകള്‍ നിര്‍ദ്ദേശിച്ചത് പ്രശസ്ത കവി ചെമ്മനം ചാക്കോ. എന്നാല്‍ 2006 മുതല്‍ തിലകം, പ്രതിഭ പട്ടങ്ങള്‍ നല്‍കുന്നത് ഉപേക്ഷിച്ചു. ഈ രണ്ട് പദവികളിലേക്കുമുള്ള മത്സരം അനാരോഗ്യകരമാവുകയും, കലാമര്യാദകളുടെ അതിര് വിടുകയും ചെയ്തുതുടങ്ങിയതിനെ തുടര്‍ന്ന് കലാസാംസ്കാരിക രംഗത്തും വിദ്യാഭ്യാസ രംഗത്തമുള്ളവര്ക്കിടയില് നടന്ന ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് തിലക, പ്രതിഭ പട്ടങ്ങള്‍ ഒഴിവാക്കിയത്.
കലോത്സവത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന ജില്ലയ്ക്ക് സ്വര്‍ണക്കപ്പ് നല്കാന് തുടങ്ങിയതും 1986ലാണ്. നൂറ്റിപ്പതിനേഴര പവന്റെ സ്വര്‍ണക്കപ്പാണ് നല്‍കുന്നത്. മഹാകവി വൈലോപ്പിള്ളിയുടെ ആശയമനുസരിച്ച് ചിറയിന്‍കീഴ് ശ്രീകണ്ഠന് നായരാണ് കപ്പ് രൂപകല്പനചെയ്തത്. സ്വര്‍ണക്കപ്പ് ഏര്‍പ്പെടുത്തിയ 1986 മുതല്‍ ഇതേവരെ പതിനെട്ട് തവണയാണ് കോഴിക്കോട് ജില്ല ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ നേടി മുന്നിലെത്തിയത്. 1991, 1992, 1993, 2001, 2002, 2004, 2007, 2008, 2009, 2010, 2011, 2012, 2013, 2014, 2015 (പാലക്കാടുമായി പങ്കിട്ടു), 2016, 2017, 2018 വര്‍ഷങ്ങളിലാണ് കോഴിക്കോട്ട് സ്വര്‍ണക്കപ്പ് കൊണ്ടുവന്നത്. പന്ത്രണ്ട് വര്‍ഷം തുടര്‍ച്ചായി സ്വര്‍ണക്കപ്പ് നേടിയ ജില്ല എന്ന ബഹുമതിയും കോഴിക്കോടിനുണ്ട് (2007ല്‍ കണ്ണര് കലോത്സവം മുതല്‍ 2018ല്‍ തൃശ്ശൂര്‍ കലോത്സവം വരെ).
കലോത്സവത്തിന്റെ താരങ്ങള്‍
സ്കൂള്‍ കലോത്സവങ്ങളില്‍ മികവ് തെളിയിച്ച പലരെയും പിന്നീട് കലാലോകത്ത് കണാറില്ലെന്ന ഒരാരോപണം നേരത്തെയുണ്ട്. എന്നാല്‍ അത് പൂര്‍ണമായും ശരിയല്ല. ഒരോ കലോത്സവത്തിലും പതിനായിരത്തിലേറെ വിദ്യാര്‍ത്ഥികള്‍ വിവിധ കലാവിഷയങ്ങളില്‍ സംസ്ഥാനതലത്തില്‍ മത്സരിക്കുന്നു. അവരില്‍ പലരും പല കാരണങ്ങള്‍കൊണ്ട് കലാപഠനം തുടരാതിരിക്കുകയോ കലാരംഗത്ത് ഉറച്ച് നില്ക്കാതിരിക്കുകയോ ചെയ്യുന്നത് സ്വാഭാവികം. എന്നാല്‍ വലിയൊരു വിഭാഗം കലയുടെ പ്രൊഫഷണലായോ അമെച്വറായോ അതത് കലയുടെ, അഥവാ എഴുത്തിന്റെ രംഗത്ത് തുടരുന്നുണ്ടെന്നത് ഒരു വസ്തുതയാണ്. ഇതിന്റെ കണക്കൊന്നുമെടുക്കാതെയുള്ള വീണ്‍വാക്കുകളാണ് മേല്പറഞ്ഞ കൊഴിഞ്ഞുപോക്കിന്റെ ആരോപണം.
എന്തായാലും സിനിമാഭിനയത്തിന്റെയും സംഗീതത്തിന്റെയും രംഗത്ത് അതിപ്രഗത്ഭരും പ്രഗത്ഭരുമായ നിരവധി പേരെ കലോത്സവങ്ങള്‍ക്ക് സമ്മാനിക്കാന്‍ സാധിച്ചിട്ടുണ്ടെന്ന് ഉറപ്പിച്ചു പറയാം. മലയാളത്തിന്റെ പ്രിയഗായകരായ കെ.ജെ. യേശുദാസും പി. ജയചന്ദ്രനും കെ.എസ്. ചിത്രയും സുജാതയും മുതല്‍ പുതുതലമുറയിലെ ഗായകന് നജീം അര്‍ഷാദ് വരെ യുള്ളവര്‍ കലോത്സവ വേദികളില്‍നിന്ന് സിനി മാലോകത്ത് എത്തിയവരാണ്. നൃത്തവേദികളില്‍ തിളങ്ങി സിനിമാതാരങ്ങളായി മാറിയ മഞ്ജു വാര്യര്‍, കാവ്യാ മാധവന്, വിനീത്, സുധീഷ് തുടങ്ങിയവരും സംസ്ഥാന സ്കൂള്‍ കലോത്സവം സമ്മാനിച്ച പ്രതിഭകളാണ്. ഇവരില്‍ പലരും കലാതിലകങ്ങളും കലാപ്രതിഭകളുമായിട്ടുമുണ്ട്. 1958ല്‍ തിരുവനന്തപുരത്തു നടന്ന രണ്ടാം സ്കൂള്‍ യുവജനോത്സവം കേരളത്തിനു രണ്ട് അനുഗ്രഹീത ഗായകരെയാണു സമ്മാനിച്ചത്. വായ്പാട്ടിലൂടെ കെ.ജെ. യേശുദാസും ഉപകരണസംഗീതത്തിലൂടെ ഗായകന് പി. ജയചന്ദ്രനും. 1959, 1961 വര്‍ഷങ്ങളിലെ കലാമേളകളില്‍ വായ്പാട്ട്, ലളിതഗാനം എന്നിവയിലും പി. ജയചന്ദ്രന് ഒന്നാമനായിരുന്നു.
1974, 76 വര്‍ഷങ്ങളില്‍ ഗായിക സുജാതയും 1978 ല്‍ കെ.എസ്. ചിത്രയും ലളിതഗാന മത്സരത്തിലൂടെ കലോത്സവവേദിയിലെത്തി. സുജാതയ്ക്കൊപ്പം തന്നെയായിരുന്നു ഗായിക അരുന്ധതിയുടെയും കടന്നുവരവ്. 76ലെ ലളിതഗാന മത്സരത്തില്‍ ഇരുവരും തമ്മിലായിരുന്നു മത്സരം. 1974ലെ കലോത്സവത്തില്‍ ശാസ്ത്രീയ സംഗീതത്തിലൂടെ ഗായകന് ശ്രീനിവാസും 1976 ല്‍ ലളിതഗാന മത്സരത്തിലൂടെ ജി. വേണുഗോപാലും സംഗീതലോകത്തേക്ക് രംഗപ്രവേശനം നടത്തി. കലാപ്രതിഭ-തിലക പട്ടങ്ങള്‍ ഏര്‍പ്പെടുത്തിയ ആദ്യ സ്കൂള്‍ കലോത്സവത്തിലെ കലാപ്രതിഭയായിരുന്നു നര്‍ത്തകനും സിനിമാതാരവുമായ കണ്ണൂര്‍ സ്വദേശിയായ വിനീത്.
ആദ്യ കലാതിലകപട്ടമണിഞ്ഞ പൊന്നമ്പിളിയും സിനിമയില്‍ അഭിനയിച്ചിരുന്നു. 1995ല്‍ കണ്ണൂരില്‍ നടന്ന കലോത്സവത്തില്‍ കലാതിലകമായിരുന്നു മഞ്ജു വാര്യര്‍. കാവ്യാ മാധവന് 1999ലെ കലോത്സവത്തിലും ധന്യ എന്ന നവ്യാ നായരും സീരിയല്‍താരം അമ്പിളീദേവിയും 2000, 2001 വര്‍ഷങ്ങളിലെ കലോത്സവങ്ങളിലെയും നൃത്തവേദികളിലൂടെയാണു ശ്രദ്ധേയരാകുന്നത്. 2000ല്‍ നടന്ന കലോത്സവത്തിലെ മാപ്പിളപ്പാട്ട് മത്സര വിജയിയാണു ഗായകനും തിരക്കഥാകൃത്തുമായ വിനീത് ശ്രീനിവാസന്. കലോത്സവത്തിലെ മോണോ ആക്ട് വേദിയില്‍ ചിരിയുടെ മാലപ്പടക്കം തീര്‍ത്ത അജയകുമാറാണ് പിന്നീട് ഗിന്നസ് പക്രു എന്ന പേരില്‍ സിനിമയിലെത്തിയത്. ജോമോളും കലോത്സവ നൃത്തവേദിയില്‍ നിന്ന് സിനിമയിലെത്തി. 1989ല്‍ കലാപ്രതിഭാപട്ടം നേടിയ കണ്ണൂര്‍ പഴയങ്ങാടി സ്വദേശീയായ വിനീത്കുമാര്‍ പിന്നീട് നടനും സംവിധായകനുമായി.
ജാനറ്റ് ജെയിംസ് മോണോ ആക്ടിലൂടെയും ഗായിക സയനോര ഫിലിപ്പ് സംഗീത മത്സരങ്ങളിലൂടെയും സിനിമയിലേക്ക് കടന്നുവന്നവരാണ്. പുതുതലമുറ നടിമാരില്‍ മാളവിക നായരും പാര്‍വതി നമ്പ്യാരും കലോത്സവവേദികളിലെ സാന്നിധ്യങ്ങളായിരുന്നു. കലോത്സവത്തില്‍ നാടകമത്സരത്തില്‍ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ട മുത്തുമണി ഇപ്പോള്‍ സജീവമായി സിനിമയിലുണ്ട്. 1986ല്‍ തൃശൂരില്‍ നടന്ന കലോത്സവത്തില്‍ മോണോആക്ട് മത്സരത്തില്‍ പങ്കെടുത്താണു നടന് സുധീഷ് വെള്ളിത്തിരയിലെത്തുന്നത്. സിനിമാസീരിയല്‍ താരങ്ങളായ ഇടവേള ബാബു, യദു കൃഷ്ണന്, ദേവീ ചന്ദന, വിന്ദുജ മേനോന്, ശാലു മേനോന്, നീനാ പ്രസാദ്, താര കല്യാണ്‍ എന്നിവരും ഗായകരായ പി. സുശീലദേവി, കൃഷ്ണചന്ദ്രന്, കാവാലം ശ്രീകുമാര്‍, എം. ജയചന്ദ്രന്, മിന്മിനി, ശരത്, ബാലഭാസ്കര്‍ എന്നിവരും സ്കൂള്‍ കലോത്സവങ്ങളിലൂടെയെത്തി സംഗീതരംഗത്തും സിനിമാഭിനയരംഗത്തും സ്വന്തം ഇടംനേടിയവരാണ്.
അപാകങ്ങള്‍ പരിഹരിക്കാം
അറുപത് കലോത്സവങ്ങള്‍ പിന്നിട്ടിട്ടും പിഴവുകളും കുറവുകളും നിരവധിയുണ്ട് ഈ കലാമേളയ്ക്ക്. ഏഷ്യയിലെ ഏറ്റവും വലിയ കൗമാരകലാമത്സരമേളയായതിനാല് എത്രയൊക്കെ പരിഹരിച്ചാലും കുറ്റങ്ങളും കുറവുകളും നൂറ് ശതമാനം ഇല്ലാതാക്കാന്‍ കഴിയില്ല. അത്രയും ബൃഹത്താണ് സ്കൂള്‍ കലോത്സവത്തിന്റെ ഘടന. സ്കൂള്‍ തലവും ജില്ലാതലവും കഴിഞ്ഞ് 231 മത്സരയിനങ്ങളില്‍ പങ്കെടുക്കാനെത്തുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം ഏതാണ്ട് പതിനാലായിരം വരും. ഇത്രയും മത്സരാര്‍ത്ഥികള്‍, ഇത്രയും മത്സരങ്ങള്‍, മത്സരാര്ത്ഥികള്ക്കൊപ്പമെത്തുന്ന അധ്യാപകര്‍, രക്ഷിതാക്കള്‍, പരിശീലകര്‍ ഇവരെല്ലാമടങ്ങുന്ന ഒരു വലിയ ജനസഞ്ചയം കലോത്സവനഗരിയിലുണ്ടാകും. നാലഞ്ച് ദിവസം ഇവരുടെ ഭക്ഷണം, താമസം, യാത്ര തുടങ്ങിയ സൗകര്യങ്ങളൊക്കെ വലിയ ആസൂത്രണത്തോടെ നടത്തിയാലും വീഴ്ചകള്‍ വരുമെന്നത് സ്വാഭാവികം. കലോത്സവം ഭംഗിയായി നടത്താനുള്ള ഒരു നിയമാവലി (മാന്വല്‍) വിദ്യാഭ്യാസ വകുപ്പ് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ തയ്യാറാക്കിയിരുന്നു. മുന്‍ കലോത്സവങ്ങളിലെ വീഴ്ചകളും മത്സരയിനങ്ങള്‍, വിധിനിര്‍ണയം തുടങ്ങിയ കാര്യങ്ങളിലെ വിദഗ്ധാഭിപ്രായങ്ങളും പരിഗണിച്ച് പലവട്ടം ഈ മാന്വല്‍ പരിഷ്കരിച്ചിട്ടുമുണ്ട്. 2018ലാണ് ഏറ്റൊവുമൊടിവിലായി മാന്വല്‍ പരിഷ്കരണം നടന്നത്.
ഒരുങ്ങിയിരിപ്പാണ് കോഴിക്കോട്
കോഴിക്കോട് കാത്തിരിക്കുകയാണ്. സര്‍ഗവസന്തത്തെ ഒരിക്കല്‍കൂടി വരവേല്‍ക്കാന്‍. ഇത് ഏഴാം തവണയാണ് കോഴിക്കോട് സംസ്ഥാന സ്കൂള്‍ കലോത്സവത്തെ വരവേല്‍ക്കുന്നത്. 1960, 1976, 1987, 2002, 2010, 2015 വര്‍ഷങ്ങളിലാണ് ഇതിന് മുമ്പ് ഇവിടെ കലോത്സവങ്ങള്‍ അരങ്ങേറിയിട്ടുള്ളത്. ഓരോ തവണയും അവിസ്മരണീയമാക്കാന്‍ സാധിച്ചിട്ടുണ്ടെന്ന വിശ്വാസത്തില്‍ അറുപത്തിയൊന്നാം കലോത്സവത്തിനുവേണ്ടിയും ഒരുക്കങ്ങളായിക്കഴിഞ്ഞു. കോഴിക്കോടൊന്നാകെ കൈമെയ് മറന്ന് ഒപ്പമുണ്ട്. വെസ്റ്റ്ഹില്‍ മൈതാനിയിലെ വിക്രം മൈതാനിയില്‍ പ്രധാനവേദി ഉള്‍പ്പെടെ 24 വേദികള്‍. എല്ലാവര്‍ഷവുമെന്ന പോലെ വേദികളുടെ പേരിന് ഇക്കുറിയും സവിശേഷതയുണ്ട്. മലയാളത്തിന്റെ എഴുത്തോര്മകളിലാണ് ഓരോ വേദിയും അഭിരമിക്കുന്നത്. പ്രധാനവേദിയുടെ പേര് ‘അതിരാണിപ്പാടം’ എന്നാണ്. കേള്‍ക്കുമ്പോള്‍ തന്നെ എസ്.കെ. പൊറ്റെക്കാട്ടിന്റെ ഒരു ദേശത്തിന്റെ കഥയിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന പേര്. നാടകമത്സരം നടക്കുന്ന വേദിക്ക് ഭൂമി എന്ന് പേര്. ഇത് ഭൂമിയാണ് എന്ന അദ്ദേഹത്തിന്റെ പ്രശസ്തമായ നാടകത്തിന്റെ ഓര്‍മ്മയ്ക്ക്. പാലേരി എന്ന് മറ്റൊരു വേദിക്ക് പേരിട്ടത് ഈയിടെ അന്തരിച്ച എഴുത്തുകാരന് ടി.പി. രാജീവന്റെ ഓര്‍മ്മയ്ക്കാണ്. ബേപ്പൂര്‍, കക്കട്ടില്‍, മാവേലി മന്റം, തച്ചനക്കര, നാരകംപുരം, തക്ഷന്‍കുന്ന്, അവിടനല്ലൂര്‍… എന്നിങ്ങനെ വായനയുടെ ഓളപ്പരപ്പുകളില്‍ നാം പരിചയിച്ച കുറേ സുന്ദരസ്ഥലനാമങ്ങള്…
വീണ്ടുമൊരു കൗമാലകലോത്സവത്തിന് തിരിതെളിയുമ്പോള്‍, ദീര്‍ഘദൃഷ്ടികളായ പൂര്‍വ്വസൂരികള്‍ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ആവിഷ്കരിച്ച ഈ വാര്‍ഷികപദ്ധതിയുടെ മുഖ്യലക്ഷ്യം നമുക്ക് മറക്കാതിരിക്കാം, എന്തെല്ലാം പോരായ്മകളുണ്ടെങ്കിലും കലോത്സവ മാന്വലിലെ പ്രസക്തമായ ഒരു വാചകം മറക്കാതിരിക്കാം. ”വിദ്യാഭ്യാസമെന്നത് കേവലം അറിവുല്പ്പാദനപ്രക്രിയ മാത്രമല്ല. കുട്ടികളില്‍ അന്തര്‍ലീനമായിരിക്കുന്ന സര്‍ഗവാസനകളുടെ പരിപോഷണത്തിലൂടെ മാത്രമേ വിദ്യാഭ്യാസമെന്ന മഹത്തായ ദൗത്യം പൂര്‍ത്തീകരിക്കപ്പെടുകയുള്ളൂ.”
പ്രതികരിക്കാൻ ഇവിടെ എഴുതുക: