മോഹന്‍ലാല്‍ഗഞ്ച് : പെണ്‍മക്കളെയോ സഹോദരിമാരെയോ ഒരിക്കലും ഒരു മദ്യപനു വിവാഹം കഴിച്ചു കൊടുക്കരുതെന്ന് കേന്ദ്ര പാര്‍പ്പിട, നഗര വികസന സഹമന്ത്രി കൗശല്‍ കിഷോര്‍.
മദ്യപനായ ഒരു ഉദ്യോഗസ്ഥനെക്കാളും നല്ല വരന്‍ ഒരു റിക്ഷക്കാരനോ കൂലിപ്പണിക്കാരനോ ആയിരിക്കുമെന്ന അനുഭവസാക്ഷ്യം ഹൃദയത്തില്‍ തട്ടിയുള്ളതായിരുന്നു.
മദ്യം തന്റെ കുടുംബത്തിനുണ്ടാക്കിയ തീരാനഷ്ടത്തെപ്പറ്റിയും അതൊരു പെണ്‍കുട്ടിയുടെ ജീവിതത്തില്‍ ഇരുട്ടു വീഴ്‌ത്തിയതിനെപ്പറ്റിയും ഉത്തര്‍ പ്രദേശിലെ ലംഭുവയില്‍ ലഹരിവിമുക്ത പരിപാടിയില്‍ മന്ത്രി തുറന്നുപറഞ്ഞു.
യുപിയിലെ മോഹന്‍ലാല്‍ഗഞ്ച് ലോക്‌സഭാ മണ്ഡലത്തില്‍നിന്നുള്ള എംപിയാണ് കൗശല്‍ കിഷോര്‍. ജില്ലയിലെ എല്ലാ സ്‌കൂളുകളിലും പ്രഭാതപ്രാര്‍ഥനയ്‌ക്കൊപ്പം ലഹരിവിരുദ്ധ ബോധവല്‍ക്കരണം വേണമെന്നും അദ്ദേഹം പറഞ്ഞു
കൗശല്‍ കിഷോറിന്റെ വാക്കുകള്‍:
”ഞാനൊരു എംപിയും എന്റെ ഭാര്യ എംഎല്‍എയുമായിരുന്നു. എന്നിട്ടും ഞങ്ങളുടെ മകന്റെ ജീവന്‍ രക്ഷിക്കാനായില്ല. അപ്പോഴെങ്ങനെയാണ് വെറും സാധാരണക്കാര്‍ക്ക് അതിനു കഴിയുക? എന്റെ മകന്‍ ആകാശ് കിഷോര്‍ സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപിക്കാറുണ്ടായിരുന്നു. അത് മദ്യപാനാസക്തിയായി. ഞങ്ങളവനെ ഒരു ലഹരിവിമുക്ത കേന്ദ്രത്തിലാക്കി. അവന്‍ അതില്‍നിന്നു മുക്തനായെന്നു കരുതി, ആറുമാസം കഴിഞ്ഞ് അവനെ വിവാഹം കഴിപ്പിച്ചു. പക്ഷേ വിവാഹശേഷം ആകാശ് വീണ്ടും മദ്യപാനം തുടങ്ങി. അതവന്റെ മരണത്തിലെത്തിച്ചു. രണ്ടുവര്‍ഷം മുമ്പ്, ഒരു ഒക്ടോബര്‍ 19 ന് അവന്‍ അകാലത്തില്‍ വിടപറഞ്ഞപ്പോള്‍ അവന്റെ കുഞ്ഞുമകന് രണ്ടുവയസ്സിനോടടുത്തായിരുന്നു പ്രായം
എനിക്ക് എന്റെ മകനെ രക്ഷിക്കാനായില്ല. അതുകൊണ്ട് അവന്റെ ഭാര്യ ചെറുപ്പത്തില്‍ത്തന്നെ വിധവയായി. നിങ്ങളുടെ പെണ്‍മക്കള്‍ക്കും സഹോദരിമാര്‍ക്കും ഇങ്ങനെയൊരവസ്ഥയുണ്ടാകാതെ നോക്കണം. സ്വാതന്ത്ര്യ സമരത്തില്‍ 6.32 ലക്ഷം പേരാണ് ബ്രിട്ടിഷുകാര്‍ക്കെതിരെ പോരാടി ജീവത്യാഗം ചെയ്തതെന്നാണ് കണക്ക്. എന്നാല്‍ ലഹരിയുപയോഗം മൂലം വര്‍ഷം തോറും 20 ലക്ഷത്തോളം പേരാണ് മരിക്കുന്നത്. കാന്‍സര്‍ മരണങ്ങളില്‍ 80 ശതമാനവും പുകയിലയും സിഗരറ്റും ഉപയോഗിക്കുന്നതു മൂലമാണ്,”
















