Categories: Kollam

ബാധ ഒഴിപ്പിക്കാന്‍ നഗ്നപൂജ: അറബി മാന്ത്രികനെതിരെ കൂടുതല്‍ പരാതികള്‍, പ്രതികൾ തമിഴ്‌നാട്ടിലേക്ക് കടന്നതായി സൂചന

ലഭിച്ച പരാതികളില്‍ കൂടുതല്‍ വസ്തുതകള്‍ പരിശോധിച്ചു വരികയാണെന്നും പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായും ചടയമംഗലം സിഐ വി. ബിജു പറഞ്ഞു.

Published by

കൊല്ലം: ബാധ ഒഴിപ്പിക്കാനെന്ന പേരില്‍ അറബി മാന്ത്രികന്‍ നഗ്നപൂജയ്‌ക്ക് ഇരുത്താനും പീഡിപ്പിക്കാനും ശ്രമിച്ചതായുള്ള യുവതിയുടെ വെളിപ്പെടുത്തലിനു പിന്നാലെ അറബി മാന്ത്രികനെതിരെ കൂടുതല്‍ പരാതികള്‍ പോലീസിനു ലഭിച്ചു. പ്രതികള്‍ക്കെതിരെ കൂടുതല്‍ തെളിവുകള്‍ പോലീസ് ശേഖരിച്ചു.

ആറ്റിങ്ങല്‍ സ്വദേശിനിയുടെ പരാതിയില്‍ ഭര്‍തൃമാതാവ് ലൈഷ (60)യെ കഴിഞ്ഞ ദിവസം ചടയമംഗലം പോലീസ് അറസ്റ്റു ചെയ്തിരുന്നു. യുവതിയുടെ ഭര്‍ത്താവ് ചടയമംഗലം നെട്ടേത്തറ ശ്രൂതി ഭവനില്‍ ഷാലു സത്യബാബു (36), അറബി മാന്ത്രികന്‍ നിലമേല്‍ ചേറാട്ടുകുഴി സ്വദേശി കുരിയോട് നെട്ടേത്തറയില്‍ താമസിക്കുന്ന അബ്ദുള്‍ ജബ്ബാര്‍ (43), ഇയാളുടെ സഹായി സിദ്ദിഖ്, ഷാലുവിന്റെ സഹോദരി ശ്രുതി എന്നിവര്‍ ഒളിവിലാണ്. ഇവര്‍ തമിഴ്‌നാട്ടിലേക്ക് കടന്നതായാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം.

ലഭിച്ച പരാതികളില്‍ കൂടുതല്‍ വസ്തുതകള്‍ പരിശോധിച്ചു വരികയാണെന്നും പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായും ചടയമംഗലം സിഐ വി. ബിജു പറഞ്ഞു. ഇലന്തൂര്‍ നരബലിക്കു ശേഷമാണ് ആറ്റിങ്ങല്‍ സ്വദേശിയായ യുവതി തനിക്കു നേരിട്ട ദുരനുഭവം വെളിപ്പെടുത്തിയത്. 2016ല്‍ ഷാലുവിനെ വിവാഹം കഴിച്ച തന്നെ ബാധ ഒഴിപ്പിക്കാനെന്ന പേരില്‍ ഭര്‍ത്താവിന്റെയും വീട്ടുകാരും സഹായത്തോടെ അബ്ദുള്‍ ജബ്ബാറും സിദ്ദിഖും വിവസ്ത്രയാക്കി നഗ്നപൂജയ്‌ക്ക് പ്രേരിപ്പിക്കുകയും ഇതിനു സമ്മതിക്കാതിരുന്നതോടെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചതായുമാണ് പരാതി.

ഇവരുടെ വീട് കേന്ദ്രീകരിച്ച് മയക്കുമരുന്ന് ഇടപാടുകള്‍ നടക്കുന്നതായും യുവതി ആരോപിച്ചു. ഇതു സംബന്ധിച്ച് പോലീസിന് ചില തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. യുവതിയുടെ ആരോപണത്തിന് ബലമേകുന്ന മൊഴികള് സമീപവാസികളും പോലീസിന് നല്‍കിയിട്ടുണ്ട്. പോലീസ് അന്വേഷണത്തില്‍ അബ്ദുള്‍ ജബ്ബാറിന്റെ മന്ത്രവാദത്തറ പോലീസ് കണ്ടെത്തി പരിശോധന നടത്തി. നിരവധി പെണ്‍കുട്ടികളാണ് ഇവരുടെ ഇരയാകുന്നതെന്ന യുവതി വെളിപ്പെടുത്തല്‍ ശരിവയ്‌ക്കുന്നതാണ് പോലീസ് ലഭിച്ചിരിക്കുന്ന കൂടുതല്‍ പരാതികള്‍.

പൂജയ്‌ക്കു മുന്‍പ് പെണ്‍കുട്ടികള്‍ക്ക് കുടിക്കാന്‍ വെള്ളം നല്‍കുമെന്നും ഇതു കുടിക്കുന്നതോടെ ബോധം നഷ്ടമാകും. പിന്നെ അവിടെ നടക്കുന്നത് പുറത്തു പറയാന്‍ സാധിക്കാത്ത വൃത്തികേടുകളാണ്. ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ശേഷം പിന്നീട് പെണ്‍കുട്ടികളെ ബ്ലാക്ക്‌മെയില്‍ ചെയ്യുന്നതായും യുവതി പറഞ്ഞിരുന്നു. മയക്കുമരുന്ന് കലര്‍ത്തിയ വെള്ളമാണ് നല്‍കിയിരുന്നെന്ന വിവരം പോലീസിന് ലഭിച്ചിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം അന്വേഷണ പരിധിയിലുണ്ടാകുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by