Categories: World

എണ്ണയുല്‍പാദനം കൂട്ടാന്‍ ബൈഡന്‍ പറഞ്ഞപ്പോള്‍ ഉല്‍പാദനം കുറച്ച് ഒപെക് രാഷ്‌ട്രങ്ങള്‍; സൗദി അനുഭവിക്കുമെന്ന് ബൈഡന്‍; യൂറോപ്പില്‍ ഇന്ധനക്ഷാമം

എണ്ണയുല്‍പാദനം കൂട്ടാനാവശ്യപ്പെട്ട് ഈയിടെ ജോ ബൈഡന്‍ സൗദി അറേബ്യ കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനെ കണ്ടിരുന്നു. എന്നാല്‍ യുഎസിന്‍റെ നിര്‍ദേശത്തിനെതിരായി ഒപെക് പ്ലസ് രാജ്യങ്ങള്‍ അവരുടെ എണ്ണയുല്‍പാദനം കുറയ്ക്കാനാണ് കഴിഞ്ഞ ആഴ്ച തീരുമാനിച്ചത്.

Published by

ക്രെംലിന്‍: എണ്ണയ്‌ക്കും പ്രകൃതിവാതകത്തിനും കൂടുതലായി ആശ്രയിക്കുന്നത് റഷ്യയെയാണ്. എന്നാല്‍ ഉക്രൈന്‍ യുദ്ധം ആരംഭിച്ചതോടെ റഷ്യയെ ഉപരോധത്തിലൂടെ തകര്‍ക്കാനാണ് അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും പദ്ധതിയിട്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായി റഷ്യയില്‍ നിന്നുള്ള എണ്ണയും പ്രകൃതിവാതകവും ഒഴിവാക്കി മറ്റേതെങ്കിലും മാര്‍ഗ്ഗത്തിലൂടെ ഈ കുറവ് പരിഹരിക്കാനാണ് അമേരിക്ക ആലോചിക്കുന്നത്. യൂറോപ്പിന്റെ ഇന്ധനക്ഷാമം തീര്‍ക്കാന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ കണ്ടുവെച്ചത് സൗദിയെയാണ്. സൗദിയെക്കൊണ്ടും മറ്റ് ഗള്‍ഫ് രാഷ്‌ട്രങ്ങളെക്കൊണ്ടും എണ്ണയുല്‍പാദനം വര്‍ധിപ്പിച്ച് അത് യൂറോപ്പിന് നല്‍കുക വഴി റഷ്യയെ പാടെ ഇല്ലാതാക്കാനുള്ള ബൈഡന്റെ പദ്ധതിക്ക് തിരിച്ചടി കിട്ടിയിരിക്കുകയാണ്.  

എണ്ണയുല്‍പാദനം കൂട്ടാനാവശ്യപ്പെട്ട് ഈയിടെ ജോ ബൈഡന്‍ സൗദി അറേബ്യ  കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനെ കണ്ടിരുന്നു. എന്നാല്‍ യുഎസിന്റെ നിര്‍ദേശത്തിനെതിരായി ഒപെക് പ്ലസ് രാജ്യങ്ങള്‍ അവരുടെ എണ്ണയുല്‍പാദനം കുറയ്‌ക്കാനാണ് കഴിഞ്ഞ ആഴ്ച തീരുമാനിച്ചത്.  എന്നാല്‍ സൗദി സമ്മര്‍ദ്ദം ചെലുത്തിയിരുന്നെങ്കില്‍ ഒപെക് രാഷ്‌ട്രങ്ങള്‍ എണ്ണയുല്‍പാദനം കൂട്ടുമായിരുന്നു. ഈ സമ്മര്‍ദ്ദം സൗദിയുടെ ഭാഗത്ത് നിന്നും ഉണ്ടായില്ലെന്നാണ് ബൈഡന്‍ വിലയിരുത്തുന്നത്. ഒപെക് പ്ലസ് എന്നത് 23 എണ്ണക്കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയാണ്. ലോക വിപണിയിലേക്ക് എത്ര എണ്ണ വില്‍ക്കണമെന്ന് തീരുമാനിക്കുന്നത് ഒപെക് പ്ലസ് ആണ്. ഇതില്‍ 13 അംഗങ്ങള്‍ ഗള്‍ഫ്-ആപ്രിക്കന്‍ രാഷ്‌ട്രങ്ങള്‍ ഉള്‍പ്പെട്ട ഒപെക് രാജ്യങ്ങളാണ്. വെനസ്വേല, റഷ്യ എന്നീ രാഷ്‌ട്രങ്ങളും അംഗങ്ങളാണ്. എണ്ണയുല്‍പാദനം കുറയ്‌ക്കാനുള്ള ഒപെക് പ്ലസിന്റെ തീരുമാനത്തില്‍ രാഷ്‌ട്രീയമില്ലെന്നുമാണ് സൗദിയുടെ വിദേശകാര്യമന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ പറയുന്നത്. ഒപെക് പ്ലസ് എണ്ണയുല്‍പാദനം കുറയ്‌ക്കാന്‍ എടുത്ത തീരുമാനം ഉചിതമാണെന്നും ഫൈസല്‍ രാജകുമാരന്‍ പറയുന്നു.  

ഈ തീരുമാനം അമേരിക്കയെ വിറളി പിടിപ്പിച്ചിരിക്കുകയാണ്. കാരണം ഒപെക് രാഷ്‌ട്രങ്ങളെക്കൊണ്ട് അമിതമായി എണ്ണ ഉല്‍പാദിപ്പിച്ച് അത് യൂറോപ്യന്‍ രാഷ്‌ട്രങ്ങള്‍ക്ക് നല്‍കാനുള്ള ബൈഡന്റെ തന്ത്രത്തിനാണ് അടിയേറ്റത്. സൗദി അറേബ്യ ഇതിന്റെ പ്രത്യാഘാതം അനുഭവിക്കുമെന്ന താക്കീത് നല്‍കിയിരിക്കുകയാണ് ബൈഡന്‍.  

ഉക്രൈന്‍ യുദ്ധത്തില്‍ റഷ്യയ്‌ക്കെതിരെ യൂറോപ്യന്‍ രാജ്യങ്ങളെക്കൂടി പിടിച്ചുനിര്‍ത്തുന്നത് അമേരിക്കയും ബ്രിട്ടനുമാണ്. എണ്ണ കിട്ടിയില്ലെങ്കില്‍ ഇന്ധനക്ഷാമത്താല്‍ വലയുന്ന യൂറോപ്യന്‍ രാജ്യങ്ങള്‍ വലിയ പ്രതിസന്ധിയിലാകും. അത് അവിടുത്തെ സമ്പദ് വ്യവസ്ഥയെ തന്നെ അട്ടിമറിക്കും. ജര്‍മ്മനിയിലെ മുന്‍ ചാന്‍സലര്‍ ആഞ്ചെല മെല്‍ക്കല്‍ പുടിന് അനുകൂലമായി പ്രസ്താവന നടത്തിയത് ഈ പശ്ചാത്തലത്തിലാണ്. യൂറോപ്പിന്റെ ഭാവി സുരക്ഷിതമാക്കാന്‍ റഷ്യയെ കൂടിയേ തീരൂ എന്നാണ് മെല്‍ക്കല്‍ പറഞ്ഞത്. റഷ്യയില്‍ നിന്നുള്ള എണ്ണയില്ലാതെ ഏറ്റവുമധികം വലയുന്നത് ജര്‍മ്മനിയാണ്.  

ഇതിനിടെ ജര്‍മ്മനിയിലേക്ക് റഷ്യയില്‍ നിന്നുള്ള എണ്ണ കൊണ്ടുപോകുന്ന ഡ്രുഴ്ബ പൈപ്പ്ലൈന്‍ കൂടി തകരാറിലായിരിക്കുകയാണ്. കഴിഞ്ഞ ദിവസം മറ്റൊരു പൈപ്പ് ലൈനായി നോര്‍ഡ് സ്ട്രീം രണ്ടും തകരാറിലായിരുന്നു. ഇതോടെ എണ്ണക്ഷാമം കൂടുതല്‍ രൂക്ഷമായി. ബാള്‍ട്ടിക് സമുദ്രത്തിനടിയിലൂടെ കടന്നുപോകുന്ന നോര്‍ഡ് സ്ട്രീം 1,2 എന്ന പൈപ്പ്ലൈനുകള്‍ തകരാറിലായത് അട്ടിമറിയാണെന്നാണ് റഷ്യ പറയുന്നത്. 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക