നെടുമങ്ങാട്: തലചായ്‌ക്കാന്‍ ഒരുപിടി മണ്ണു ലഭിച്ചാല്‍ എസ്റ്റേറ്റില്‍ നിന്ന് ഒഴിഞ്ഞുപോകാന്‍ തങ്ങള്‍ തയ്യാര്‍. ബ്രിട്ടീഷ് നിര്‍മ്മിത കല്ലുകെട്ട് ദ്രവിച്ചടിഞ്ഞ് നിലം പതിക്കാറായ ലയങ്ങളില്‍ ജീവന്‍ പണയംവച്ച് കാലം കഴിക്കുന്ന ബ്രൈമൂര്‍ തേയില തോട്ടത്തിലെ തൊഴിലാളികളുടെ രോദനം പശ്ചിമഘട്ട താഴ്‌വരയിലേയ്‌ക്ക് പ്രതിധ്വനിക്കുകയാണ്. എന്നാല്‍ കേട്ട ഭാവമില്ലാതെ എസ്‌റ്റേറ്റ് ഉടമയും സര്‍ക്കാരും. തങ്ങളുടെ പ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ ഇടപെട്ട് മനുഷ്യത്വപരമായ പരിഹാരമുണ്ടാക്കണമെന്ന തൊഴിലാളികളുടെ ആവശ്യം സര്‍ക്കാര്‍ സംവിധാനങ്ങള്‍ കേട്ടില്ലെന്ന് നടിക്കുന്നു.
ദാരിദ്ര്യവും പട്ടിണിയും രോഗങ്ങളും ഒരുപോലെ പിടികൂടിയ മുപ്പതോളം കുടുംബങ്ങള്‍ ഇന്ന് തകര്‍ന്നടിഞ്ഞ എസ്റ്റേറ്റ് ലയങ്ങളില്‍ കഴിയുന്നു. 9 ലയങ്ങളിലായി എഴുന്നൂറ് തൊഴിലാളികള്‍ പണിയെടുത്ത് കുടുംബം പുലര്‍ത്തിയിരുന്ന തേയില എസ്‌റ്റേറ്റ് പൂട്ടിപ്പോയിട്ട് ഏകദേശം പതിനഞ്ച് വര്‍ഷങ്ങളായി. തുടര്‍ന്ന് ജോലി നഷ്ടപ്പെട്ടവര്‍ ജോലി തേടി മറു നാടുകളെ ആശ്രയിച്ചു. ഹെക്ടറുകളോളമുള്ള പുരയിടത്തിലെ കാട് വൃത്തിയാക്കാന്‍ 16 തൊഴിലാളികള്‍ മാത്രമായി ചുരുങ്ങി. ഇവരില്‍ പ്രായം ചെന്നവരാണ് ഏറെയും.
പ്രായാധിക്യം കാരണം അവരുടെ ജോലി നിഷേധിച്ചിരിക്കുകയാണ്. യുവജനങ്ങളെ ജോലിയില്‍ പ്രവേശിപ്പിക്കാന്‍ മാനേജ്‌മെന്റ് തയ്യാറുമല്ല. അവര്‍ക്ക് ഇവിടെ ജോലി ചെയ്യാന്‍ അനുവാദവുമില്ല. ജോലി ചെയ്യാന്‍ അനുവാദമുള്ള തൊഴിലാളികള്‍ക്ക് ലഭിക്കുന്ന ശമ്പളം ദിനം 300 രൂപ മാത്രം. കൃത്യമായ വേതനം നല്‍കാതെയും ജീവനോപാധിക്കായി സൗകര്യമൊരുക്കാതെയും മാനേജ്‌മെന്റ് പീഡിപ്പിക്കുന്നെന്നാണ് തൊഴിലാളികളുടെ പരാതി.
തലമുറകളായി ഇവിടെ കഴിയുന്നവരെ പുനഃരധിവസിപ്പിക്കാന്‍ എസ്റ്റേറ്റ് മാനേജ്‌മെന്റിന് ഉത്തരവാദമുണ്ടെങ്കിലും അവരതു ചെയ്യുന്നില്ല. തൊഴിലാളികളെ മുന്നിലിറക്കി സമരം നടത്തി മുതലെടുപ്പു നടത്താന്‍ രാഷ്‌ട്രീയ പാര്‍ട്ടികളും യൂണിയനുകളും രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ സര്‍ക്കാര്‍ ആത്മാര്‍ത്ഥമായി ഇടപെട്ട് പ്രശ്‌നപരിഹാരമുണ്ടാക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.
ശോചനീയമായ ലയങ്ങളില്‍ എത്രനാള്‍ താമസിപ്പിക്കുമെന്ന് മാനേജ്‌മെന്റിനും നിശ്ചയമില്ല. 9 ലയങ്ങളില്‍ മൂന്നെണ്ണം മാത്രമാണ് താമസ യോഗ്യമായത്. അവ പകുതി ഭാഗത്തോളം ഇടിഞ്ഞ് നിലം പതിക്കാറായതും. അതിന്റെ ഒരു ഭാഗത്താണ് 60 കഴിഞ്ഞവരും കുട്ടികളും താമസിക്കുന്നത്. ആരോഗ്യപ്രശ്‌നങ്ങളുണ്ടായാല്‍ ചികിത്സ നേടാന്‍ ആതുരാലയം പോലുമില്ല. ഉണ്ടായിരുന്ന ഫൈസി ലിറ്റി സെന്റര്‍ കമ്പനി ക്വാര്‍ട്ടേഴ്‌സാക്കി മാറ്റി. കാര്‍ഷികമായി വിളവു നല്‍കുന്ന ഗ്രാമ്പു, ഏലം, റബര്‍ എന്നിവയുടെ സീസണില്‍ പുറംജോലിക്കാര്‍ക്ക് പാട്ടം നല്‍കി മാനേജ്‌മെന്റ് തൊഴില്‍ അവസരവും നഷ്ടപ്പെടുത്തുന്നുവെന്ന ആക്ഷേപവും തൊഴിലാളികള്‍ ഉന്നയിക്കുന്നുണ്ട്.
















