തിരുവനന്തപുരം : സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേയ്ക്ക് കൂടി വ്യാപക മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അറബിക്കടലില്‍ പടിഞ്ഞാറന്‍, തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമാകുന്നതിനാല്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കാണ് സാധ്യത. ഗുജറാത്ത് തീരം മുതല്‍ കര്‍ണാടക തീരം വരെ ന്യൂനമര്‍ദപാത്തി രൂപപ്പെട്ടിരിക്കുകയാണ്. ഒഡീഷയ്ക്കും ഛത്തീസ്ഗഡിനും മുകളില്‍ ചക്രവാതചുഴി നിലനില്ക്കുന്നു.
സംസ്ഥാനത്തെ 11 ജില്ലകളില്‍ യെലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. വരും മണിക്കൂറുകളില്‍ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കനത്ത മഴയില്‍ സംസ്ഥാനത്ത് വന്‍ നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കോഴിക്കോട് 20 വീടുകള്‍ ഭാഗികമായി തകര്‍ന്നു. തൃശൂരിലും കനത്ത മഴയില്‍ വ്യാപക കൃഷിനാശമുണ്ടായി. കഴിഞ്ഞ ദിവസം ഇടുക്കിയിലും വന്‍ നാശനഷ്ടങ്ങള്‍ ഉണ്ടായിരുന്നു. മരങ്ങള്‍ റോഡിലേക്ക് വീണു, പലയിടത്തും മണ്ണിടിച്ചിലില്‍ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: