ന്യൂദല്‍ഹി: ഇന്ത്യയെ വിമര്‍ശിച്ച ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ‘ഓര്ഗനൈസേഷന് ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷന്’ ശക്തമായ മറുപടി നല്കി കേന്ദ്രസര്‍ക്കാര്‍. ചിലരുടെ പ്രേരണ കാരണമാണ് ഒഐസി പ്രസ്താവന നടത്തിയിരിക്കുന്നതെന്നും ഒഐസി സെക്രട്ടറിയേറ്റിന്റേത് ഇടുങ്ങിയ മനസ്ഥിതിയാണെന്നും വിദേശകാര്യമന്ത്രാലയം മറുപടി നല്കി.
ഇസ്ലാമിക് രാജ്യങ്ങളുടെ സംഘടനയുടെ ജനറല്‍ സെക്രട്ടേറിയേറ്റ് പുറത്തുവിട്ട പ്രസ്താവന തള്ളുന്നതായി വിദേശകാര്യ മന്ത്രാലയം വക്താവ് അരിന്തം ബച്ചി വ്യക്തമാക്കി. കേന്ദ്രസര്‍ക്കാര്‍ എല്ലാ മതങ്ങളോടും ഉന്നതമായ ആദരവും ബഹുമാനവും വെച്ചുപുലര്‍ത്തുന്നതാണ്. ചില വ്യക്തികളാണ് മതങ്ങള്‍ക്കെതിരെ വിമര്‍ശനം ഉയര്‍ത്തിയത്. അവരുടെ കാഴ്ചപ്പാടുകള്‍ ഒരു തരത്തിലും രാജ്യത്തിന്റെ കാഴ്ചപ്പാടുകളല്ല. ഇത്തരം പരാമര്‍ശം നടത്തിയവര്‍ക്കെതിരെ ഇതിനോടകം തന്നെ ശക്തമായ നിലപാടെടുത്തിട്ടുണ്ട്. നിക്ഷിപ്ത താത്പര്യത്തോടെയുള്ളതാണ് ഒഐസിയുടെ പ്രസ്താവന. സാമുദായികമായ കാഴ്ചപ്പാട് മാറ്റിവെച്ച് എല്ലാ മതങ്ങളോടും വിശ്വാസങ്ങളോടും ഇസ്ലാമിക് രാജ്യങ്ങളുടെ സംഘടന ബഹുമാനം പുലര്‍ത്താന്‍ തയ്യാറാകണമെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.
ഒ.ഐ.സി വീണ്ടും രാജ്യത്തിനെതിരായ പരാമര്‍ശങ്ങള്‍ നടത്തുന്നതില്‍ ഖേദമുണ്ട്. ഇത് തുറന്നുകാട്ടുന്നത് ഒ.ഐ.സിയുടെ വിഭാഗീയതയാണെന്നും പ്രസ്താവനയില്‍ പറയുന്നു.
വിവാദമായ പ്രസ്താവന ഇന്ത്യയുടെ ഔദ്യോഗിക നിലപാടല്ലെന്നും ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവ് പറഞ്ഞതാണെന്നും കേന്ദ്രസര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.ഖത്തര്‍, കുവൈറ്റ്, സൗദി അറേബ്യ എന്നീ രാജ്യങ്ങള്‍ അവിടെയുള്ള സ്ഥാനപതിമാരുമായി സംസാരിക്കുകയും ഇക്കാര്യത്തില്‍ എന്താണ് സംഭവിച്ചത് എന്ന് അവര്‍ വ്യക്തമാക്കുകയും ചെയ്തതാണ്. ഇതിന് ശേഷം ഇസ്ലാമിക രാഷ്ട്രങ്ങളുടെ കൂട്ടായ്മ ഇന്ത്യയ്ക്കെതിരെ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയതോടെയാണ് രാജ്യത്തിന്റെ ശക്തമായ നിലപാട് ഇന്ത്യ വ്യക്തമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: