Categories: Main Article

സിപിഎം നേരിടുന്ന പ്രതിസന്ധികള്‍

സിപിഎം ഇന്ന് നേരിടുന്ന വലിയ പ്രശ്‌നം ആശയപരമായ പ്രതിസന്ധിതന്നെയാണ്. കോണ്‍ഗ്രസുമായുള്ള ബന്ധത്തെക്കുറിച്ചുള്ള അവരുടെയിടയിലെ ചിന്താക്കുഴപ്പം ഒന്നാലോചിച്ചു നോക്കൂ. എത്രയോ കാലമായി അവരത് ചര്‍ച്ച ചെയ്യുന്നു. ഹൈദരാബാദ് പാര്‍ട്ടി കോണ്‍ഗ്രസിലും ഇതായിരുന്നു പ്രധാന പ്രശ്‌നം. അവസാനം കോണ്‍ഗ്രസുമായി നീക്കുപോക്കില്ല എന്ന് പ്രഖ്യാപിച്ചു. സീതാറാം യെച്ചൂരിയും ബംഗാള്‍ ഘടകവും അന്നേ അതിനെതിരായിരുന്നു. അവസാനം ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബംഗാളിലും തമിഴ്നാട്ടിലുമടക്കം കോണ്‍ഗ്രസുമായി കൈകോര്‍ത്തു. പലയിടത്തും പ്രതിഫലമിച്ഛിക്കാതെ രാഹുല്‍ഗാന്ധിക്ക് പിന്തുണ കൊടുത്തു.

മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേരിടുന്ന പ്രതിസന്ധികളുടെ ആഴം പറഞ്ഞറിയിക്കുക വയ്യ. കണ്ണൂര്‍ പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞപ്പോള്‍ എല്ലാം ശരിയായി എന്നാണ് അവര്‍ വിളിച്ചുപറഞ്ഞത്. ‘എല്ലാം ശരിയായി’ എന്നവര്‍ക്ക് പറഞ്ഞേ തീരൂ എന്നത് നമുക്കൊക്കെയറിയാം. എന്നാല്‍ കൊട്ടിഘോഷിക്കപ്പെട്ട ഒരു അഖിലേന്ത്യാസമ്മേളനത്തിന് ശേഷവും ഇത്രയേറെ ആശയക്കുഴപ്പത്തിലായ ഒരവസ്ഥ സിപിഎമ്മിനെന്നല്ല ഒരു രാഷ്‌ട്രീയ കക്ഷിക്കും അടുത്തെങ്ങും ഉണ്ടായിട്ടുണ്ടാവില്ല. ഒരു വിഷയത്തിലും വ്യക്തതയില്ലാതെ, ഒരു പ്രശ്‌നത്തിനും പരിഹാരമില്ലാതെ അതേ സമയം മുന്നിലുള്ള പ്രതിസന്ധികളെയോര്‍ത്ത് വല്ലാതെ ആശങ്കപ്പെടുന്ന ഒരു സ്ഥിതിയിലാണ് സഖാക്കള്‍ കണ്ണൂരില്‍ നിന്ന് മടങ്ങിയത് എന്നതാണ് വസ്തുത. ഒന്നും രണ്ടും വിഷയമല്ല, അനവധി പ്രശ്‌നങ്ങളില്‍ അതു പ്രകടമാണ്. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി കേരളത്തിലൊതുങ്ങുന്ന ഒരു പ്രാദേശികകക്ഷിയായി അതുമാറിയിരിക്കുന്നു എന്നതും കണ്ണൂര്‍ സമ്മേളനം രേഖപ്പെടുത്തുന്നുണ്ട്.

ദൗര്‍ഭാഗ്യവശാല്‍ അതൊന്നും ചര്‍ച്ച ചെയ്യാന്‍ കേരളത്തിലെ രാഷ്‌ട്രീയത്തിന് കഴിയുന്നില്ല. മാധ്യമങ്ങള്‍ക്കും. രണ്ടു ശതമാനം വോട്ടും മൂന്ന് എംപിമാരുമുള്ള കക്ഷിക്ക് വലിയ പ്രാധാന്യം കേരളത്തിലെ മാധ്യമങ്ങള്‍ കല്‍പ്പിച്ചു നല്‍കിയെങ്കിലും ദേശീയ തലത്തില്‍ ഒരു പ്രാധാന്യവും ലഭിച്ചില്ല. ദേശീയ രാഷ്‌ട്രീയത്തില്‍ സിപിഎമ്മിന് ഒരു പ്രസക്തിയുമില്ലാതായി എന്നതാണ് ഈ സമ്മേളനം യഥാര്‍ഥത്തില്‍ വിളിച്ചോതുന്നത്. സംഘടനാപരമായി പാര്‍ട്ടി വല്ലാതെ ക്ഷീണിച്ചു. ബംഗാളില്‍  പലയിടത്തും സിപിഎം ഓഫീസുകളില്‍ ബിജെപിയുടെ കൊടിയുയര്‍ന്നത് നേരത്തെ രാജ്യം ചര്‍ച്ചചെയ്തതാണ്. ഇത്തവണ   അതൊക്കെ സ്വയമേവ അവര്‍ വിലയിരുത്തിയിട്ടുണ്ട്. മാത്രമല്ല, ദേശീയ കക്ഷി എന്ന നിലക്കുള്ള അംഗീകാരം നഷ്ടമാവാനുള്ള സാധ്യതയും മുന്നിലുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദാര്യത്തിലാണ് അവരിപ്പോഴും ആ നിലയില്‍ തുടരുന്നത്. അതിലേക്കൊക്കെ  പിന്നീട് വരാം.

സിപിഎം ഇന്ന് നേരിടുന്ന വലിയ പ്രശ്‌നം ആശയപരമായ പ്രതിസന്ധിതന്നെയാണ്. കോണ്‍ഗ്രസുമായുള്ള ബന്ധത്തെക്കുറിച്ചുള്ള അവരുടെയിടയിലെ ചിന്താക്കുഴപ്പം ഒന്നാലോചിച്ചു നോക്കൂ. എത്രയോ കാലമായി അവരത് ചര്‍ച്ച ചെയ്യുന്നു. ഹൈദരാബാദ് പാര്‍ട്ടി കോണ്‍ഗ്രസിലും ഇതായിരുന്നു പ്രധാന പ്രശ്‌നം. അവസാനം കോണ്‍ഗ്രസുമായി നീക്കുപോക്കില്ല എന്ന് പ്രഖ്യാപിച്ചു. സീതാറാം യെച്ചൂരിയും ബംഗാള്‍ ഘടകവും അന്നേ അതിനെതിരായിരുന്നു. അവസാനം ലോകസഭാ തിരഞ്ഞെടുപ്പില്‍ ബംഗാളിലും തമിഴ്നാട്ടിലുമടക്കം കോണ്‍ഗ്രസുമായി കൈകോര്‍ത്തു. പലയിടത്തും പ്രതിഫലമിച്ഛിക്കാതെ രാഹുല്‍ഗാന്ധിക്ക് പിന്തുണ കൊടുത്തു. ഈയിടെ നടന്ന മണിപ്പൂര്‍ നിയമസഭാ തിരഞ്ഞെടുപ്പിലും അവര്‍ ഒന്നിച്ചായിരുന്നല്ലോ. എന്നിട്ടും ഒരിടത്തും ഒരിക്കലും വിജയം അവര്‍ക്കരികെപ്പോലുമെത്തിയില്ല എന്നത് ചരിത്രം.

കണ്ണൂരില്‍ നാം കണ്ടതും  അതെ ചര്‍ച്ചതന്നെയാണ്. ഹൈദരാബാദില്‍ നിന്ന് കണ്ണൂരിലേക്കുള്ള അഞ്ചു വര്‍ഷത്തെ രാഷ്‌ട്രീയം അവരെ എവിടെയും കൊണ്ടുചെന്നെത്തിച്ചില്ല. കണ്ണൂരില്‍ നിന്ന് പിരിയുമ്പോഴും ആശയക്കുഴപ്പം മാത്രമാണുള്ളത്. ഇങ്ങനെ ഒരു പ്രധാന രാഷ്‌ട്രീയ വിഷയത്തില്‍  ഒരു തീരുമാനവും വ്യക്തമായെടുക്കാതെ മുന്നോട്ട് പോകാന്‍ ഇവരെപ്പോലെ മറ്റാര്‍ക്കെങ്കിലും കഴിയുമെന്നും തോന്നുന്നില്ല. മറ്റൊന്ന്, സംഘടനക്കുള്ളില്‍ നടക്കുന്ന നിലനില്പിനുവേണ്ടിയുള്ള ചര്‍ച്ചകളും പോരാട്ടങ്ങളുമാണ്. ഇവിടെയും വല്ലാത്ത ആശയക്കുഴപ്പവും പരിഭ്രാന്തിയും ആ കക്ഷിയില്‍ കാണാനാവും. ശബരിമല പ്രശ്‌നത്തില്‍ കേരളത്തിലെ മാര്‍ക്‌സിസ്റ്റ്പാര്‍ട്ടി ഒരു പാഠം പഠിച്ചതാണ്. അവസാനം ഹിന്ദു വീടുകള്‍ കയറിനടന്ന് നേതാക്കള്‍ കാലുപിടിച്ചതും മാപ്പിരന്നതും ചരിത്രത്തിന്റെ ഭാഗമാണല്ലോ. ഇവരിപ്പോള്‍ പറയുന്നത് രസകരമായ കാര്യമാണ്, ബിജെപിയും ആര്‍എസ്എസും കേരളത്തില്‍ വളര്‍ന്നത് തങ്ങളറിഞ്ഞില്ല എന്ന്.  

യഥാര്‍ഥത്തില്‍ കേരളത്തിന്റെ കാര്യത്തില്‍ മാത്രമല്ല തൃപുരയിലും ബംഗാളിലുമൊക്കെ അതാണ് സംഭവിച്ചത്. പണ്ട് പാലക്കാട് പാര്‍ട്ടി പ്ലീനത്തില്‍ അവര്‍ ചര്‍ച്ചചെയ്ത വിഷയങ്ങളിലൊന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്ക് ജോലിതേടി പോകുന്ന സഖാക്കള്‍ ഉടനെ ആര്‍എസ്എസ് ആകുന്നു എന്നതാണ്. ഗള്‍ഫില്‍ പോയി മടങ്ങിയെത്തുന്നവര്‍ക്ക് ആഭിമുഖ്യം ബിജെപിയോടാവുന്നു. ഇന്നിപ്പോള്‍ പാര്‍ട്ടിയില്‍ അതിന് സമാനമായ അവസ്ഥ കേരളത്തിലെമ്പാടും ഉടലെടുക്കുന്നു എന്നത് കുറച്ചുപേരെങ്കിലും തിരിച്ചറിയുന്നുണ്ട്. ഏറ്റവുമൊടുവില്‍ കോടഞ്ചേരിയിലെ സംഭവ വികാസങ്ങള്‍ അതിനുദാഹരണമാണ്. ജോര്‍ജ് തോമസിനെ പാര്‍ട്ടി തിരുത്തിയതൊക്കെ ശരിയാവാം. എന്നാല്‍ പോപ്പുലര്‍ ഫ്രണ്ടുകാരന്റെ സംരക്ഷണയിലാണ് യുവ സഖാവ് പെണ്‍കുട്ടിയുമായി കഴിഞ്ഞത് എന്നത് ഇനിയും നിഷേധിക്കപ്പെട്ടിട്ടില്ലാത്ത കാര്യമാണല്ലോ. സിപിഎമ്മിലെ പലര്‍ക്കും പകലും രാത്രിയും ജിഹാദി ശക്തികളുമായുള്ള ബന്ധമാണ് പുറത്തുവരുന്നത്. പാലാ അരമനയ്‌ക്ക് മുന്നില്‍ ഭീഷണിയുമായി പ്രകടനം നടത്തിയവരെ സംരക്ഷിക്കുകയും ബിഷപ്പിനെതിരെ കേസെടുക്കുകയും ചെയ്തതും ഇതോടൊപ്പം വായിച്ചെടുക്കേണ്ടതുണ്ട്. ഇതൊക്കെ സിപിഎമ്മിലെ ഹിന്ദുക്കളായ സഖാക്കളെ ഇരുത്തിച്ചിന്തിപ്പിക്കുന്നുണ്ട്.  

കണ്ണൂരില്‍ മുസ്ലിമിനെ വിവാഹം കഴിച്ചയാളുടെ വീട്ടില്‍ നിന്ന് പൂരക്കളിയുടെ പരമ്പരാഗതമായുള്ള എഴുന്നള്ളത്ത് നടത്തുന്നതിനെ എതിര്‍ത്തത് സിപിഎം നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് എന്നതോര്‍ക്കുക. ‘അശുദ്ധി’ ഉണ്ടാവുമെന്ന് പറഞ്ഞല്ലേ അതിനെ സഖാക്കളെതിര്‍ത്തത്. പാര്‍ട്ടി ഗ്രാമത്തിലാണിത് സംഭവിച്ചത്. വിശ്വാസികളുടെ മനസ്സല്ലേ അവിടെ കണ്ടത്. കോടഞ്ചേരിയിലെ സഖാവ് പറഞ്ഞതും അതൊക്കെയാണ്. ബിജെപിയുടെ വളര്‍ച്ച മാത്രമല്ല,  സ്വന്തം അണികള്‍ മറുപക്ഷം ചേര്‍ന്നതും സിപിഎമ്മിന് അറിയാനായില്ല. അവര്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിച്ച കണക്കുകള്‍ തന്നെ അതു കാണിച്ചുതരുന്നുണ്ട്. ബംഗാളില്‍  ബഹുജന സംഘടനകളടക്കം 64.91 ലക്ഷം മെമ്പര്‍ഷിപ്പുണ്ടായിരുന്നു. തൃപുരയില്‍ അത് 4.38 ലക്ഷവും കേരളത്തില്‍ 1.01 കോടിയും. എന്നിട്ട് അതിനടുത്തൊന്നും വോട്ട് അവര്‍ക്ക് ഒരിടത്തും തെരഞ്ഞെടുപ്പില്‍ കിട്ടുന്നില്ല. ബംഗാളില്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കിട്ടിയത് വെറും 28.43 ലക്ഷം വോട്ട്. പാര്‍ട്ടിക്കാവട്ടെ മുഴുവന്‍ സമയ പ്രവര്‍ത്തകരെ ലഭിക്കുന്നില്ല. പാര്‍ട്ടി ഓഫീസുകള്‍ അടച്ചുപൂട്ടപ്പെടുന്നു.

ഇതിനോട് ചേര്‍ന്നാണ് കേരളത്തിലെ ഇപ്പോഴത്തെ സംഭവങ്ങളെ  കാണേണ്ടത്. സമഗ്ര മാറ്റത്തിനെന്നു പറഞ്ഞ് നയപരിപാടികളില്‍ വലിയ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി; എന്നാല്‍ സിപിഎമ്മിന് സ്വന്തം ഭരണത്തിനു കീഴില്‍ സിഐടിയുക്കാര്‍ നടത്തുന്ന സമരാഭാസങ്ങള്‍ നിയന്ത്രിക്കാന്‍ കഴിയുന്നുണ്ടോ? വൈദ്യുതി ബോര്‍ഡും കെഎസ്ആര്‍ടിസിയുമൊക്കെ നല്‍കുന്ന സന്ദേശമെന്താണ്. ഇത്തരത്തില്‍ അവര്‍ തൊടുന്നതെല്ലാം തിരിച്ചടിക്കുന്നു. സ്വന്തം പ്രസ്ഥാനത്തെയും നയപരിപാടികളെയും നിയന്ത്രിക്കാന്‍ പാര്‍ട്ടിക്കാവാത്ത അവസ്ഥ. അവര്‍ ഭരണകക്ഷി ആവുന്നിടത്തോളം അതുകേരളത്തെയും ബാധിക്കുമല്ലോ. ഇത്തരമൊരു പ്രതിസന്ധി കേരളത്തിലെ സിപിഎമ്മില്‍ അടുത്തെങ്ങാനും കണ്ടിട്ടുണ്ടോ, സംശയമാണ്.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക