ബീജിംങ്: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ചൈനയുടെ സാമ്പത്തിക മേഖലയില്‍ പ്രതിസന്ധി ഉടലെടുത്തതോടെ ഭക്ഷ്യക്ഷാമം രൂക്ഷമായി. ഭക്ഷണത്തിന് വേണ്ടി ജനങ്ങള്‍ മുറവിളി കൂട്ടുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കോവിഡ് മൂന്നാമതും പിടിമുറുക്കിയ ഷാങ്ഹായിയില്‍ ഭക്ഷ്യക്ഷാമം രൂക്ഷമാണ്. കര്‍ശന ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്ന ഷാങ്ഹായിയില്‍ ജനങ്ങള്‍ ഭക്ഷണത്തിനായി ജനങ്ങള്‍ മുറവിളി കൂട്ടുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നിട്ടുണ്ട്.
ഭക്ഷണത്തിന് പുറമെ വെള്ളത്തിനും മറ്റ് നിത്യോപയോഗ സാധനങ്ങള്‍ക്കും ക്ഷാമം നേരിടുന്നുണ്ട്. ആവശ്യത്തിന് ഭക്ഷണവും മരുന്നുകളുമില്ലെന്നാണ് ജനങ്ങള്‍ ആരോപിക്കുന്നത്. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വലിയ രീതിയില്‍ പ്രചരിക്കുന്നുണ്ട്. സ്വന്തം വീടുകളില്‍ നിന്ന് പുറത്തിറങ്ങാന്‍ അനുവാദമില്ലാത്തതിനാല്‍ ബാല്‍ക്കണികളിലും മറ്റും വന്നാണ് ജനങ്ങള്‍ ദേഷ്യവും ആശങ്കയുമെല്ലാം പ്രകടിപ്പിക്കുന്നതെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.
കൊവിഡ് പിടിമുറുക്കിയ ഷാങ്ഹായില്‍ കഴിഞ്ഞ ആഴ്ചയാണ് ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയത്. കൊവിഡ് വ്യാപകമായി പടരുന്നത് ചെറുക്കാനും വന്‍ തോതില്‍ പരിശോധന നടത്താനുമാണ് ലോക് ഡൗണ്‍. ചെറു ലോക് ഡൗണിലൂടെയായിരുന്നു ഷാങ്ഹായ് മുന്‍പുണ്ടായിരുന്ന കൊറോണ ഭീഷണികളെ നേരിട്ടിരുന്നത്. ഇപ്പോഴും ആ രീതി തന്നെയാണ് പിന്തുടരുന്നതും. കടുത്ത നിയന്ത്രണങ്ങളാണ് ചൈനയിലെ ഷാങ്ഹായില്‍ പ്രഖ്യാപിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഷാങ്ഹായില്‍ 13 പേരില്‍ ഒരാള്‍ക്ക് കൊറോണയുണ്ടെന്നാണ് യു കെയിലെ ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിക്സ് കണക്കുകള്‍ പ്രകാരം സൂചിപ്പിക്കുന്നത്. 2020 ഏപ്രില്‍ അവസാനം സര്‍വ്വേ ആരംഭിച്ചതിന് ശേഷം കണ്ട ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
ഷാങ്ഹായിലെ മുഴുവന്‍ ആളുകളേയും പരിശോധിക്കുന്നതിനായി എട്ട് ദിവസങ്ങളിലായി രണ്ട് ഘട്ടമായാണ് ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഒമിക്രോണിന്റെ ബിഎ2 സബ് വേരിയന്റിനേക്കാള്‍ പത്ത് ശതമാനം കൂടുതല്‍ കൈമാറ്റം ചെയ്യപ്പെടുന്ന ‘എക് സ് ഇ’ എന്ന പുതിയ വേരിയന്റ് ഷാങ്ഹായില്‍ കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നു.
ഷാങ്ഹായ് നഗരത്തില്‍ ലോക്ക്ഡൗണ്‍ തുടരുന്ന സാഹചര്യത്തില്‍ ആളുകള്‍ പുറത്തിറങ്ങരുതെന്നും ഓഫീസുകള്‍ വര്‍ക്ക് ഫ്രം ഹോം സംവിധാനത്തില്‍ പ്രവര്‍ത്തിക്കണമെന്നും നിര്‍ദേശമുണ്ട്. നിയന്ത്രണങ്ങളുള്ള ദിവസങ്ങളില്‍ പൊതു ഗതാഗത സംവിധാനങ്ങളും സര്‍വീസ് നടത്തരുതെന്നും നിര്‍ദ്ദേശമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: