Categories: Health

കണ്ടറിയാം സൂക്ഷ്മ കോശങ്ങളെ; അകറ്റി നിര്‍ത്താം കാന്‍സറിനെ, നൂതന ചികിത്സാ സൗകര്യങ്ങളെ പരിചയപ്പെടുത്തി മലബാര്‍ ക്യാന്‍സര്‍ സെന്റര്‍

കേരളത്തിലെ ചുരുക്കം ചില ആശുപത്രികളില്‍ മാത്രമുള്ള പെറ്റ് സിടി സ്‌കാന്‍, ലീനിയര്‍ ആക്സിലറേറ്റര്‍ എന്നീ അത്യാധുനിക മെഷീനുകള്‍ നേരിട്ട് കണ്ട് പരിചയപ്പെടാം. റേഡിയേഷന്‍ ചികിത്സ നല്‍കാന്‍ ഉപയോഗിക്കുന്ന ബ്രാക്കിതെറാപ്പി മെഷീനും ഇവിടെ ഉണ്ട്.

Published by

കണ്ണൂര്‍: കാന്‍സര്‍ ചികിത്സാരംഗത്തെ നൂതന ചികിത്സാ സൗകര്യങ്ങളെ പരിചയപ്പെടുത്തുകയാണ് മലബാര്‍ ക്യാന്‍സര്‍ സെന്റര്‍. സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കണ്ണൂര്‍ പൊലീസ് മൈതാനിയിലൊരുക്കിയ എന്റെ കേരളം പ്രദര്‍ശന നഗരിയിലാണ് എംസിസി സ്റ്റാള്‍. പ്രദര്‍ശനത്തിലെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്ന് അര്‍ബുദ കോശങ്ങളെ മൈക്രോ സ്‌കോപ്പിന്റെ സഹായത്തോടെ സാധാരണ ആളുകള്‍ക്ക് കണ്ടറിയുവാനുള്ള സൗകര്യമാണ്. സാധാരണ കോശങ്ങളും അര്‍ബുദ കോശങ്ങളും കണ്ടു മനസ്സിലാക്കി, സംശയങ്ങളും തീര്‍ത്താണ് ഓരോ ആളും ഇവിടെ നിന്ന് പോകുന്നത്. അതിനാല്‍ തന്നെ വലിയ തിരക്കാണ് ഇവിടെ.

കേരളത്തിലെ ചുരുക്കം ചില ആശുപത്രികളില്‍ മാത്രമുള്ള പെറ്റ് സിടി സ്‌കാന്‍, ലീനിയര്‍ ആക്സിലറേറ്റര്‍ എന്നീ അത്യാധുനിക മെഷീനുകള്‍ നേരിട്ട് കണ്ട് പരിചയപ്പെടാം. റേഡിയേഷന്‍ ചികിത്സ നല്‍കാന്‍ ഉപയോഗിക്കുന്ന ബ്രാക്കിതെറാപ്പി മെഷീനും ഇവിടെ ഉണ്ട്. സ്തനാര്‍ബുദ നിര്‍ണയത്തിനുപയോഗിക്കുന്ന മാമ്മോഗ്രാം മെഷീന്റെ ചെറു മാതൃകയുമുണ്ട്. എങ്ങനെ ആണ് മാമ്മോഗ്രാം മെഷീന്‍ പ്രവര്‍ത്തിക്കുന്നതെന്നും മറ്റും വോളന്റിയര്‍മാര്‍ വിശദമായി പറഞ്ഞു നല്‍കുന്നുണ്ട്.

കാന്‍സര്‍ ചികിത്സയെപ്പറ്റിയും അതില്‍ തന്നെ കീമോതെറാപ്പിയെ പറ്റി വിശദമായി മനസ്സിലാക്കാനുള്ള അവസരവും ഇവിടെ മലബാര്‍ കാന്‍സര്‍ സെന്റര്‍ ഒരുക്കിയിട്ടുണ്ട്. കീമോതെറാപ്പി ചികിത്സ സ്വീകരിക്കുന്നതിന്റെ ദൃശ്യാവിഷ്‌കാരം ഇവിടെ ഒരുക്കിയിട്ടുണ്ട്. ചികിത്സയെക്കുറിച്ചുള്ള ഭയം ഇല്ലാതാക്കാനും സംശയങ്ങള്‍ ദുരീകരിക്കാനും ഇത് വഴി കഴിയുന്നുണ്ട്. ഇതിനു പുറമെ ഒരു കാന്‍സര്‍ ആശുപത്രിയിലെ വിവിധ ചികിത്സ സംവിധാനങ്ങള്‍ പരിചയപ്പെടുത്തുന്ന വീഡിയോ പ്രദര്‍ശനവും ഈ പ്രദര്‍ശനത്തിന്റെ ഭാഗമായുണ്ട്.

ക്യാന്‍സര്‍ ബാധിച്ച വിവിധ ശരീര ഭാഗങ്ങളുടെ സ്പെസിമനുകള്‍ ഇവിടെ പൊതുജനങ്ങള്‍ക്ക് കാണാനായി ഒരുക്കിയിട്ടുണ്ട്. ഇത് കാണാന്‍ വരുന്നവര്‍ക്ക് മുന്‍പില്‍ കാന്‍സര്‍ വരുന്നതിന്റെ കാരണങ്ങളും വരാതിരിക്കേണ്ടതിന് സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ച് വളണ്ടിയര്‍മാര്‍ പറഞ്ഞുതരും. പ്രദര്‍ശനം കണ്ടു തിരിച്ചു പോകുമ്പോള്‍ മറ്റുള്ളവരുമായി പങ്കുവെക്കാനുള്ള അര്‍ബുദ ബോധവത്കരണ ലഘു ലേഖകളും നിങ്ങളുടെ കയ്യില്‍ വളണ്ടിയര്‍മാര്‍ ചെറുപുഞ്ചിരിയോടെ സമ്മാനിക്കും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by