മോസ്കോ: നാളെ ബഹിരാകാശത്തേക്ക് കുതിക്കുന്ന റഷ്യന്‍ റോക്കറ്റ് സോയൂസില്‍ നിന്ന് അമേരിക്കയുടെയും ബ്രിട്ടന്റെയും ജപ്പാന്റെയും പതാകകള്‍ നീക്കി. ഇനി റഷ്യക്കൊപ്പം ഇന്ത്യന്‍ പതാകയുമായാകും റോക്കറ്റ് കുതിച്ചുയരുക. പതാകകള്‍ നീക്കം ചെയ്യുന്നതിന്റെ വീഡിയോ റഷ്യന്‍ സ്പേസ് ഏജന്‍സിയായ റോസ്കോസ്മോസ് മേധാവി ദിമിത്രി റോഗോസിന്‍ ആണ് ട്വിറ്ററില്‍ പങ്കുവച്ചത്.
ഉക്രൈന് വിഷയത്തില്‍ അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും ഉപരോധം ഏര്‍പ്പെടുത്തിയാല്‍ അത് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ തകര്‍ച്ചയ്ക്ക് കാരണമാകുമെന്ന് റഷ്യ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് പതാകകള്‍ നീക്കം ചെയ്തത്.
ബൈക്കോനൂര്‍ ലോഞ്ച് പാഡിലുള്ള റോക്കറ്റില്‍ നിന്ന് അമേരിക്ക, ജപ്പാന്, ബ്രിട്ടന് എന്നീ രാജ്യങ്ങളുടെ പതാകകളാണ് ജീവനക്കാര്‍ നീക്കം ചെയ്തത്. സോയൂസ് റോക്കറ്റില്‍ മറ്റ് രാജ്യങ്ങളുടെ പതാകകള്‍ക്ക് മുകളില്‍ വൈറ്റ് വിനൈല്‍ ഉപയോഗിച്ച് മറയ്ക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.
‘ചില രാജ്യങ്ങളുടെ പതാകകള്‍ ഇല്ലെങ്കില്‍, ഞങ്ങളുടെ റോക്കറ്റ് കൂടുതല്‍ മനോഹരമായി കാണുമെന്നാണ് ബൈക്കോനൂരിലെ വിക്ഷേപകര്‍ കണ്ടെത്തിയതെന്ന് റോഗോസിന്‍ വീഡിയോക്കൊപ്പം ട്വീറ്റ് ചെയ്തു. വണ്‍ വെബ് പദ്ധതിക്ക് കീഴില്‍ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് കണക്ടിവിറ്റി നല്കുന്ന വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 36 ഉപഗ്രഹങ്ങളാണ് സോയൂസ് റോക്കറ്റിലുള്ളത്. 648 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തില്‍ എത്തിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. അവയില്‍ 428 എണ്ണം വിക്ഷേപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: