തിരുവനന്തപുരം:പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ഇ. സോമനാഥ്(58) അന്തരിച്ചു. പൂജപ്പുര കേശവദേവ് റോഡ് അളകനന്ദയില്‍ താമസിച്ച സോമനാഥിന് കോണിപ്പടിയില്‍ നിന്നും തെന്നി വീണ് തലയ്‌ക്ക് ക്ഷതമേറ്റു. മസ്തിഷാഘാതം സംഭവിച്ച അദ്ദേഹം വെന്റിലേറ്ററിലായിരുന്നു. ഇന്നു രാവിലെയാണ് വിയോഗം.
കോഴിക്കോട് ഓട് വള്ളിക്കുന്ന് അത്താണിക്കല്‍ സ്വദേശിയാണ്. രണ്ടു പതിറ്റാണ്ടിലേറെയായി തലസ്ഥാനത്ത് മനാരമ ലേഖകനായിരുന്നു.മൃതദേഹം കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ഇന്ന് ശാന്തികവാടത്തില്‍ സംസ്‌കരിക്കും
രാഷ്‌ട്രീയം, പരിസ്ഥിതി തുടങ്ങിയ മേഖലകളില്‍ കേരളം കണ്ട ഏറ്റവും മികച്ച മാധ്യമപ്രവര്‍ത്തകരില്‍ ഒരാളായിരുന്നു സോമനാഥ്. അതുല്യമായ ശൈലിയില്‍ അദ്ദേഹം എഴുതിയ രാഷ്‌ട്രീയലേഖനങ്ങളും പംക്തികളും ഏറെ ശ്രദ്ധിക്കപ്പെട്ടു. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരില്‍ ഒരാളായിരിക്കുമ്പോഴും മറ്റുള്ളവരോടു നടത്തിയ ലാളിത്യമാര്‍ന്ന ഇടപെടലുകള്‍ വഴി ‘സോമേട്ടന്‍’ എന്നാണ് മാധ്യമപ്രവര്‍ത്തകര്‍ക്കിടയിലും പൊതുസമൂഹത്തിലും ഇ.സോമനാഥ് പൊതുവേ വിളിക്കപ്പെട്ടത്.സഭാ റിപ്പോര്‍ട്ടിങ്ങിനായി എത്തുന്ന യുവ മാധ്യമപ്രവര്‍ത്തകര്‍ക്കുപോലും മാര്‍ഗനിര്‍ദ്ദേശങ്ങള്‍ തേടാന്‍ വലുപ്പചെറുപ്പമില്ലാതെ ഇടപെടാനാകുന്ന വ്യക്തിത്വം കൂടിയായിരുന്നു സോമനാഥ്.

നിയമസഭാ റിപ്പോർട്ടിങ്ങിൽ മൂന്നു പതിറ്റാണ്ടു പിന്നിട്ട അപൂർവത കണക്കിലെടുത്ത് സാമാജികർക്കു മാത്രമായി അനുവദിച്ച നിയമസഭയിലെ മീഡിയാ റൂമിൽ പ്രത്യേക ചടങ്ങിലൂടെ ഇക്കഴിഞ്ഞ ഓഗസ്റ്റിൽ സോമനാഥിനെ ആദരിച്ചിരുന്നു. സ്പീക്കറും മന്ത്രിമാരും എംഎൽഎമാരും നേരിട്ടെത്തിയാണ് സോമനാഥിനെ ഇതിൽ ആദരിച്ചത്
‘ആഴ്ചക്കുറിപ്പുകള്‍’ എന്ന പേരില്‍ മലയാള മനോരമ എഡിറ്റോറിയല്‍ പേജില്‍ സോമനാഥ് ദീര്‍ഘകാലം എഴുതിയ പ്രതിവാര രാഷ്‌ട്രീയ പംക്തിയിലെ ലേഖനങ്ങള്‍ കേരളമാകെ ചര്‍ച്ച ചെയ്തവയാണ്. വിപുലമായ വായന ആ എഴുത്തിന് ഉള്‍ക്കാമ്പു നല്‍കി. സോമനാഥിന്റെ ‘നടുത്തളം’ നിയമസഭാവലോകനങ്ങള്‍ സൂക്ഷ്മനിരീക്ഷണം കൊണ്ടും മൂര്‍ച്ചയേറിയ ആക്ഷേപഹാസ്യശരങ്ങള്‍ കൊണ്ടും വേറിട്ടുനിന്നു.
തികഞ്ഞ പ്രകൃതിസ്‌നേഹി കൂടിയായ സോമനാഥ് കടന്നുചെല്ലാത്ത കാടുകള്‍ കേരളത്തില്‍ കുറവാണ്. നിരവധി വനപാലകരും കാടുപരിപാലിക്കുന്നവരും സോമനാഥിന്റെ സുഹൃത്ത്‌വലയത്തില്‍ ഉള്‍പ്പെട്ടു. പ്രകൃതിസ്‌നേഹത്തിന്റെ നിറവുള്‍ക്കൊണ്ട് ദിവസങ്ങളോളം കാടിനുള്ളില്‍ ചെലവഴിച്ച സോമനാഥിന് കേരളത്തിലെ ഒട്ടുമിക്ക വനമേഖലകളും നാട്ടുവഴികളെപ്പോലെ പരിചിതമായിരുന്നു. വനത്തിനുള്ളില്‍ കഴിയുന്ന ആദിവാസികളെ പോലും പേരെടുത്തു പറയാനുള്ള അടുപ്പവും അദ്ദേഹം സൂക്ഷിച്ചു.
വള്ളിക്കുന്ന് അത്താണിക്കലാണു സ്വദേശം. വള്ളിക്കുന്ന് നേറ്റീവ് എയുപി സ്‌കൂള്‍ പ്രധാന അധ്യാപകനും മാനേജരുമായിരുന്ന പരേതനായ സി.എം.ഗോപാലന്‍ നായരുടെയും ഇതേ സ്‌കൂളിലെ അധ്യാപികയായിരുന്ന പരേതയായ ഇ.ദേവകിയമ്മയുടെയും മകന്‍.
ഭാര്യ: രാധ. മകള്‍: ദേവകി. മരുമകന്‍: മിഥുന്‍.
















