തൃശ്ശൂര്‍: കോര്പറേഷന് മുന്നിലുണ്ടായിരുന്ന പൂന്തോട്ടം വെട്ടിത്തെളിച്ചതിനെതിരെ വ്യാപക പ്രതിഷേധം. പൂക്കളുള്ള നിരവധി ചെടികളാണ് വെട്ടിമാറ്റിയത്. പരിസരത്ത് ഉണ്ടായിരുന്ന വേപ്പും മുറിച്ച് മാറ്റിയാണ് പ്ലാസ്റ്റിക് പുല്‍ത്തകിടി വെച്ച് അലങ്കരിച്ചിരിക്കുന്നത്. കോര്പറേഷന് ശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ചാണ് മോടിപിടിപ്പിക്കല്‍.
സമ്പൂര്‍ണ്ണ പ്ലാസ്റ്റിക് നിരോധനം നടപ്പാക്കിയ കോര്‍പറേഷനിലാണ് സ്വാഭാവിക ഉദ്യാനം മാറ്റി പ്ലാസ്റ്റിക് പുല്ത്തകിടിയൊരുക്കിയത്. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ജനപ്രതിനിധിളുടെ ഇടയില്‍ നിന്ന് ഉയരുന്നത്. കോര്പ്പറേഷന് അങ്കണത്തില്‍ ഉണ്ടായിരുന്ന ഉദ്യാനം പരിപൂര്‍ണമായും നശിപ്പിച്ചു കളഞ്ഞാണ് ലക്ഷങ്ങള്‍ ചെലവഴിച്ച് പ്ലാസ്റ്റിക് പുല്‍ത്തകിടി വെച്ച് പിടിപ്പിച്ചിരിക്കുന്നത്. വര്‍ഷങ്ങളായുള്ളതാണ് കോര്പറേഷന് ആസ്ഥാനത്തെ പൂന്തോട്ടം. ഇരുപത് വര്‍ഷം പഴക്കമുണ്ടായിരുന്ന വേപ്പ് മരമാണ് നിര്‍ദ്ദാക്ഷിണ്യം മുറിച്ച് മാറ്റിയത്. മരം മുറിക്കുന്നതിന് വനം വകുപ്പില്‍ നിന്ന് അനുവാദം വാങ്ങിയിട്ടില്ലെന്ന ആരോപണവും ഉയരുന്നുണ്ട്.
കോര്‍പറേഷന്റെ ചരിത്രപ്രാധാന്യമുള്ള പ്രസംഗ മണ്ഡപം പൊളിച്ചു നീക്കിയതിനെതിരെ മേയര്‍ക്കെതിരെ പോലീസില്‍ പരാതി. സാമൂഹ്യ പ്രവര്ത്തകന് സലിം ഇന്ത്യയാണ് സിറ്റി പോലീസ് കമ്മീഷണര്‍ക്കും ജില്ലാ കളക്ടര്‍ക്കും പരാതി നല്‍കിയത്. ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായുള്ള സൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായി പുതിയ കവാടം നിര്‍മ്മിക്കുന്നതിന് വേണ്ടിയാണ് ചരിത്രപ്രാധാന്യമുള്ള പ്രസംഗ മണ്ഡപം പൊളിമാറ്റിയത്. നൂറ് കണക്കിന് മഹാന്മാര് പ്രസംഗിച്ച പ്രശസ്തമായ പ്രസംഗമണ്ഡപം കവാട സൗന്ദര്യവല്‍ക്കരണത്തിന്റെ പേരില്‍ പൊളിച്ചു നീക്കിയ മേയറുടെ നടപടി ധാര്‍ഷ്ട്യവും ജനാധിപത്യവിരുദ്ധവും പ്രതിഷേധാര്‍ഹവുമാണെന്ന് സലീം ഇന്ത്യ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: