Categories: Lifestyle

‘പാച്ചക്കുരിയയും കൊരമ്പയും’…; പായയും തൊപ്പിയും മുതല്‍ ലേഡീസ് പേഴ്‌സ് വരെ; കൗതുകം മാറാതെ കാരിച്ചിയമ്മയുടെ കരകൗശലം

ഉദയപുരം പണാംകോട് പട്ടികവര്‍ഗ്ഗ കോളനിയില്‍ മാവിലന്‍ സമുദായത്തില്‍പ്പെട്ട കാരിച്ചിക്ക് ഇതൊരുശീലമാണ്, കുലത്തൊഴിലും. വെള്ളത്തില്‍ കുതിര്‍ത്ത് ഈര്‍ക്കില്‍ കളഞ്ഞ് തെങ്ങോല കൊണ്ട് പായ, തൊപ്പി, ചെറിയ കൊട്ട, പാച്ചക്കുരിയ. കൊരമ്പ എന്നിവ ഉണ്ടാക്കുകയാണ് കാരിച്ചിയമ്മ

കാസര്‍കോട്: പായയും തൊപ്പിയും കൊട്ടയും വട്ടിയും മാത്രമല്ല, ഒന്നാന്തരം ലേഡീസ് പേഴ്‌സുമുണ്ടാക്കും കാരിച്ചി അമ്മ. പാച്ചക്കുരിയ എന്നാണ് ലേഡീസ് പേഴ്‌സിന്റെ അന്നത്തെ പേര്. ഓല നന്നായി മെടഞ്ഞ് പേഴ്‌സ് രൂപത്തിലാക്കിയെടുക്കും. ഇതില്‍ പണം സൂക്ഷിക്കാന്‍ പ്രത്യേക അറയുണ്ടാകും. കൂടാതെ ചെറിയ സാധനങ്ങള്‍, മുറുക്കാനുള്ള വെറ്റില, ചുണ്ണാമ്പ്, അടയ്‌ക്ക. തെങ്ങോലയില്‍ തീര്‍ക്കുന്ന ഇവയൊന്നും കാര്യമായ വരുമാനം ഉണ്ടാക്കിത്തരില്ലെന്ന് അറിയാമെങ്കിലും എണ്‍പത്തിയഞ്ചുകാരിയായ കാരിച്ചി പ്രായം മറന്ന് പണിയെടുക്കുന്നത് ഇങ്ങനെയും ഒരു കാലമുണ്ടായിരുന്നുവെന്ന് പുതിയ തലമുറയെ ഓര്‍മിപ്പിക്കാനാണ്.  

ഉദയപുരം പണാംകോട് പട്ടികവര്‍ഗ്ഗ കോളനിയില്‍ മാവിലന്‍ സമുദായത്തില്‍പ്പെട്ട കാരിച്ചിക്ക് ഇതൊരുശീലമാണ്, കുലത്തൊഴിലും. വെള്ളത്തില്‍ കുതിര്‍ത്ത് ഈര്‍ക്കില്‍ കളഞ്ഞ് തെങ്ങോല കൊണ്ട് പായ, തൊപ്പി, ചെറിയ കൊട്ട, പാച്ചക്കുരിയ. കൊരമ്പ എന്നിവ ഉണ്ടാക്കുകയാണ് കാരിച്ചിയമ്മ.

-->

ചെറുതും വലുതുമായ പായകള്‍ ഇപ്പോഴും ഉണ്ടാക്കാറുണ്ട്, മൂന്നോ നാലോ ദിവസമെടുക്കും പായ ഉണ്ടാക്കാന്‍. ചെറുതിന് 100 രൂപയും വലുതിന് 200 രൂപയുമാണ് വാങ്ങുക. കുട്ടികളെ കിടത്താനാണ് ചെറിയ പായകള്‍ ഉപയോഗിക്കുന്നത്. വലിയ പായകള്‍ ഇന്ന് ക്ഷേത്ര ആചാരങ്ങള്‍ക്കും ഊട്ടുപുരകളിലും മരണാനന്തര ചടങ്ങുകള്‍ക്കും മാത്രമായി ചുരുങ്ങി. രണ്ട് വര്‍ഷമായി ഉത്സവങ്ങള്‍ ഒന്നും നടക്കാത്തതിനാല്‍ പായകള്‍ക്ക് ആവശ്യക്കാരുമുണ്ടായിരുന്നില്ല.

വിപണിയില്‍ കുട താരമാകുന്നതിന് മുമ്പ് ഉപയോഗിച്ചുവന്നതാണ് കൊരമ്പ. തല മുതല്‍ പിറകില്‍ താഴോട്ട് ചൂടാം. എത്ര കാറ്റ് വന്നാലും ഇത് ചൂടി സുഖമായി നടന്നു പോകാം. ഇതിനും ഇപ്പോള്‍ ആവശ്യക്കാരില്ല.  

ആത്മനിര്‍ഭരമാണ് കാലം. സാങ്കേതിക വിദ്യയുടെ പുത്തന്‍കാലത്തും ഗുണനിലവാരവും പ്രകൃതി സൗഹൃദവുമായ കാരിച്ചിയമ്മയുടെ ഉത്പന്നങ്ങള്‍ക്കും സാധ്യതയുണ്ട്. അന്യം നിന്നു പോകുന്ന കുലത്തൊഴില്‍ പുതിയ തലമുറയ്‌ക്ക് പഠിപ്പിച്ചു കൊടുക്കണമെന്ന് കാരിച്ചിക്ക് ആഗ്രഹമുണ്ട്. കാരിച്ചിക്ക് മക്കളില്ല. അഞ്ച് വര്‍ഷം മുമ്പ് ഭര്‍ത്താവ് മരണപ്പെട്ടതിനെ തുടര്‍ന്ന് സഹോദരപുത്രന്‍ കോടോത്ത് ഡോ. അംബേദ്കര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ കായിക അധ്യാപകന്‍ ജനാര്‍ദനനോടൊപ്പമാണ് കഴിയുന്നത്.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക

Recent Posts