അബുദാബി: അവസരത്തിനൊത്തുയര്‍ന്ന ഓപ്പണര്‍ ഡാരില്‍ മിച്ചലിന്റെ ചിറകിലേറി കിവീകള്‍ ടി 20 ലോകകപ്പിന്റെ ഫൈലിലേക്ക് പറന്നിറങ്ങി. ചരിത്രത്തിലാദ്യമായാണ് ന്യൂസിലന്‍ഡ് ടി 20 ലോകകപ്പിന്റെ ഫൈനലിലെത്തുന്നത്. തുടക്കം മുതല്‍ വെടിക്കെട്ടിന് തിരികൊളുത്തിയ മിച്ചലിന്റെ മികവില്‍ ന്യൂസിലന്‍ഡ് സെമിയില്‍ അഞ്ചു വിക്കറ്റിന് ഇംഗ്ലണ്ടിനെ വീഴ്ത്തി. 167 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ന്യൂസിലന്‍ഡ് ഒരു ഓവര്‍ ശേഷിക്കെ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. മിച്ചില്‍ 47 പന്തില്‍ നാലു ഫോറും നാലു സിക്സറും സഹിതം 72 റണ്‍സുമായി അജയ്യനായിനിന്നു.
ടി 20 ലോകകപ്പിന്റെ ചരിത്രത്തിലാദ്യമായാണ് ന്യൂസിലന്‍ഡ് ഫൈനലിലെത്തുന്നത്. 2007, 2016 ലോകകപ്പുകളില്‍ സെമിയിലെത്തിയെങ്കിലും അവര്‍ക്ക് ഫൈനലിലേക്ക് മുന്നേറാനായില്ല. പാകിസ്ഥാന് – ഓസ്ട്രേലിയ രണ്ടാം സെമിഫൈനലിലെ വിജയികളെ ന്യൂസിലന്‍ഡ് ഞായറാഴ്ച ഫൈനലില്‍ എതിരിടും.
ഫൈനലില്‍ കണ്ണുംനട്ട് വിജയലക്ഷ്യം പിന്തുടര്‍ന്ന നൂസിലന്‍ഡിന്റെ തുടക്കം മോശമായി. ഒരു ഘട്ടത്തില്‍ അവര്‍ തോല്‍വിയിലേക്ക് വഴുതിവീഴുമെന്ന് തോന്നി. എന്നാല്‍ മുംബൈ ഇന്ത്യന്‍സ് ഓള് റൗണ്ടര്‍ ജിമ്മി നീഷാം ആറാമനായി ക്രീസിലെത്തിയതോടെ കളി മാറി. നീഷാം ബാറ്റിങ്ങിനിറങ്ങുമ്പോള്‍ ന്യൂസിലന്‍ഡിന് ജയിക്കാന്‍ 29 പന്തില്‍ 59 റണ്‍സ് വേണ്ടിയിരുന്നു. ആദ്യ രണ്ട് ഓവറുകളില്‍ എട്ട് റണ്‍സ് മാത്രം വഴങ്ങിയ ക്രിസ് ജോര്‍ദാന്റെ മൂന്നാം ഓവറില്‍ നീഷാം രണ്ട് സിക്സറും ഒരു ഫോറും അടക്കം 23 റണ്‍സ്് അടിച്ചെടുത്തത്തോടെ വിജയം ന്യൂസിലന്‍ഡ് പക്ഷത്തേക്ക് ചായാന്‍ തുടങ്ങി.
പതിനെട്ടാം ഓവറില്‍ ആദില്‍ റഷീദ് പതിനാല് റണ്‍സ് വഴങ്ങിയതോടെ കിവീസിന്റെ ലക്ഷ്യം 12 പന്തില്‍ 20 റണ്‍സായി. ക്രിസ് വോക്സ് എറിഞ്ഞ 19- ഓവറില്‍ 20 റണ്‍സ് നേടി ഡാരില്‍ മിച്ചലും ജിമ്മി നീഷാമും ന്യൂസിലന്‍ഡിനെ ഫൈനലിലേക്ക് കടത്തിവിട്ടു.
ന്യൂസിലന്‍ഡിന് മധുര പ്രതികാരം കൂടിയായി ഈ വിജയം. 2019 ലെ ഏകദിന ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ട് ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ചിരുന്നു. ഫൈനലില്‍ ഇരു ടീമുകളും തുല്യ സ്്കോര്‍ നേടിയതോടെ മത്സരത്തില്‍ ടീമുകള്‍ നേടിയ ബൗണ്ടറി എണ്ണിനോക്കിയാണ് ഇംഗ്ലണ്ടിനെ വിജയിയായി പ്രഖ്യാപിച്ചത്. ഈ തോല്‍വിക്ക് അങ്ങിനെ ന്യൂസിലന്‍ഡ് പക വീട്ടി.
ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് മൊയിന്‍ അലി (51 നോട്ടൗട്ട്) ജോസ് ബട്ലര് (29), ഡേവിഡ് മലാന് (41) എന്നിവരുടെ മികവില്‍ നിശ്്ചിത 20 ഓവറില്‍ നാലു വിക്കറ്റിന് 166 റണ്‍സ് എടുത്തു. ടി 20 ലോകകപ്പ് സെമിയില്‍ ഇംഗ്ലണ്ടിന്റെ ഏറ്റവും ഉയര്‍ന്ന സ്കോറാണിത്്. 2016 ല്‍ ന്യൂദല്‍ഹിയില്‍ നടന്ന ലോകകപ്പ് സെമിയില്‍ ന്യൂസിലന്‍ഡിനെതിരെ നേടിയ മൂന്നിന് 159 റണ്‍സാണ് ഇതിന് മുമ്പത്തെ ഉയര്‍ന്ന സ്കോര്‍.
ഓപ്പണര്‍ ജോസ് ബട്്ലര് 29 റണ്‍സ് നേടിയതോടെ ഒരു ലോകകപ്പില്‍ ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതല്‍ റണ്‍സ് എടുത്ത താരമായി. ഈ ലോകകപ്പില്‍ ആറു ഇന്നിങ്സുകളിലായി ബട്ലര് ഒരു സെഞ്ച്വറിയും ഒരു അര്‍ധസെഞ്ച്വറിയും സഹിതം 269 റണ്‍സ് നേടി. ഇതോടെ 2016 ലെ ലോകകപ്പില്‍ ജോ റൂട്ട് ആറു ഇന്നിങ്സുകളിലായി കുറിച്ച 249 റണ്‍സിന്റെ ഇംഗ്ലീഷ് റെക്കോഡ് തകര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: