തിരുവനന്തപുരം: അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നല്കിയ സംഭവത്തില്‍ മാതാവ് അനുപമ വീണ്ടും സമരത്തിലേയ്ക്ക്. ശിശുക്ഷേമസമിതിക്കു മുന്നില്‍ സമരം ഇന്ന് മുതല്‍ നടത്താനാണ് നീക്കം. ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജുഖാനെയും ചെയര്‍പേഴ്സണെയും സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് സമരം.
കുഞ്ഞിനെ സര്‍ക്കാര്‍ സംരക്ഷണയിലേയ്ക്ക് മാറ്റണമെന്നും അനുപമ ആവശ്യപ്പെട്ടു. ഇപ്പോഴുള്ള അന്വേഷണം കണ്ണില്‍ പൊടിയിടാന്‍ ആണ്. ജനറല്‍ സെക്രട്ടറി ഷിജുഖാനും ചെയര്‍പേഴ്സണും സ്ഥാനത്ത് തുടരുന്നത് തെളിവ് നശിപ്പിക്കാനാണ്. സാക്ഷികള്‍ ആയേക്കാവുന്നവരെ സ്വാധീനിക്കാനും മറ്റ് ഇടപെടലുകള്‍ നടത്താനും അധികാര സ്ഥാനത്ത് തുടരുന്നവര്‍ക്ക് സാധിക്കും. അന്വേഷണം കണ്ണില്‍ പൊടിയിടാന്‍ വേണ്ടി മാത്രമല്ലെങ്കില്‍ ഇവരെ സ്ഥാനമാനങ്ങളില്‍ നിന്നും മാറ്റണമെന്നും അനുപമ ആവശ്യപ്പെട്ടു.
വിഷയത്തില്‍ പൂര്‍ണ പിന്തുണ അനുപമയ്ക്ക് സിപിഎം പ്രഖ്യാപിച്ചിരുന്നെങ്കിലും വിഷയത്തില്‍ അനുപമയുടെ ഭര്‍ത്താവിനെ അടക്കം അധിക്ഷേപിക്കുന്ന സമീപനമാണ് പാര്‍ട്ടി സ്വീകരിച്ചത്. സാംസ്കാരിക മന്ത്രി സജി ചെറിയാന് അനുപമയുടെ ഭര്‍ത്താവ് അജിത്തിന്റെ സ്വഭാവത്തെ ചൂണ്ടി വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: