മഹാവിഷ്ണുവിന്റെ അവതാരങ്ങളാണ് പുരാണങ്ങളില്‍ അധികം പ്രകീര്‍ത്തിക്കപ്പെടുന്നത്. ലോകക്ഷേമത്തിനും സുസ്ഥിതിക്കും അധികം ചുമതലപ്പെട്ടിരിക്കുന്നത് വിഷ്ണുവാണല്ലോ. ‘മമ വര്‍ത്മാനുവര്‍ത്തന്തേ മനുഷ്യഃ’ (ഗീത 323) എന്നതു കൊണ്ട് കര്‍മം ചെയ്ത് ജനങ്ങള്‍ക്ക് വഴികാട്ടിയാകേണ്ടത് ആവശ്യമാണെന്ന് ഭഗവാന്‍ പറയുന്നു. കപിലനും ഋഷഭനും ധന്വന്തരിയും നരനാരായണന്മാരും വ്യാസനുമെല്ലാം വിഷ്ണുവിന്റെ അവതാരങ്ങളാണ്. വേറെയും അനേകം മഹാപുരുഷന്മാര്‍ ഭഗവാന്റെ അവതാരങ്ങളായി പറയപ്പെട്ടിട്ടുണ്ട്. എന്നാല്‍ ദശാവതാരങ്ങളാണ് അവയില്‍ ഏറെ പ്രശസ്തം. മൂര്‍ത്തിത്രയങ്ങളില്‍ ബ്രഹ്മാവിന്റെ അവതാരത്തെപ്പറ്റി എങ്ങും സൂചനകളില്ല.
കിരാതമൂര്‍ത്തി, ദക്ഷിണാമൂര്‍ത്തി, അര്‍ധനാരീശ്വരന്‍, നടരാജമൂര്‍ത്തി, വൈദ്യനാഥന്‍, എന്നിങ്ങനെ മഹേശ്വരന്റെ അവതാരസ്വരൂപങ്ങള്‍ പുരാണങ്ങളില്‍ വര്‍ണ്ണിക്കപ്പെട്ടിട്ടുള്ളതായി കാണാവുന്നതാണ്. ചില പുരാണകഥകളില്‍ മൂര്‍ത്തിത്രയങ്ങളുടെ ദേവിമാരും ചിലയിടങ്ങളില്‍ അവരുടെ പുത്രന്മാരും അവതാരമെടുക്കുന്നതായി പറയുന്നുണ്ട്. എന്നാല്‍ ഈ അവതാരങ്ങളെയെല്ലാം സര്‍വ്വേശ്വരന്റെ തന്നെ പ്രതിരൂപങ്ങളായാണ് ഹൈന്ദവര്‍ പരിഗണിക്കുന്നത്. ഈ അവതാര സങ്കല്പങ്ങള്‍ മുഖേന അനേകം ഉദാത്ത കര്‍മങ്ങള്‍ ചെയ്യുന്ന മനുഷ്യമാതൃകകള്‍ ജനങ്ങളുടെ മുമ്പില്‍ ആവിഷ്‌ക്കരിക്കപ്പെട്ടു. ഈശ്വരന്റെ നവധാഭക്തി സാധ്യമാകുന്ന വിധത്തില്‍ അവിടത്തെ ലോകരഞ്ജകത്വത്തിനും ലോകക്ഷേമപ്രവര്‍ത്തനത്തിനും അവതാരങ്ങളിലൂടെ അനേകം ഉദാഹരണങ്ങളുണ്ടായി. അവയെ പാടിപ്പുകഴ്‌ത്തുന്നതിനായി ഒട്ടേറെ പുരാണകഥകളും ഗ്രന്ഥങ്ങളും വിവിധകലകളും ജന്മമെടുത്തു. ഭാരതീയ സാഹിത്യത്തിനാകെ അതിരറ്റ് വികസിക്കാന്‍ അങ്ങനെ കളമൊരുങ്ങി. ഭാരതീയ ജീവിതം കലാരസപൂരിതവും സാഹിത്യസുരഭിലവും ആനന്ദപൂര്‍ണവുമായി എന്ന് ചുരുക്കിപ്പറയാം. ഈ അവതാരമൂര്‍ത്തികളെല്ലാം തന്നെ വിഗ്രഹങ്ങളില്‍ പ്രതിഷ്ഠിക്കപ്പെട്ട് ക്ഷേത്രാരാധനയെ സാര്‍ത്ഥകമാക്കുന്നു. ആ ദൃഷ്ടിയില്‍ നിര്‍ഗുണനായ ഒരു പരമാത്മാവിനെത്തന്നെ സഗുണനായ സര്‍വ്വേശ്വരനായി ഉപാസിക്കാനും പൂജിക്കാനും അവതാര സങ്കല്പം അത്യന്തം സഹായകമാകുന്നു.
വിഗ്രഹാരാധനഅരൂപിയായ ഭഗവാന്‍ ധ്യാനത്തിനും ഭക്തിക്കുമൊന്നും വിഷയമാവുകയില്ലല്ലോ. സഗുണനും സരൂപനുമായി മാത്രമേ ഈശ്വരനെ ഉപാസിക്കാനാവൂ. ഉപാസ്യനായ ഇഷ്ടദേവനെ ഹൈന്ദവര്‍ സാധാരണയായി വിഗ്രഹങ്ങളില്‍ ആരോപിച്ച് ആരാധിക്കുന്നു. നമ്മുടെ വീടുകളില്‍ പരേതരായ മാതാപിതാക്കളെ സ്മരിക്കാനായി അവരുടെ ചിത്രങ്ങള്‍ വയ്‌ക്കാറുണ്ടല്ലോ? പ്രതീകോപാസനയുടെയും അടിസ്ഥാന തത്ത്വം അതു തന്നെയാണ്.
ക്ഷേത്രങ്ങളിലെ ദേവപ്രതിഷ്ഠകളില്‍ കഴിവുള്ളത്ര ചൈതന്യം വരുത്താന്‍ വേണ്ടി സര്‍വ്വ പ്രപഞ്ചത്തിലും നിറഞ്ഞു നല്‍ക്കുന്ന സ്വന്തം ആത്മചൈതന്യത്തെ തന്നെ പൂജകന്‍ വിഗ്രഹങ്ങളിലേക്ക് ആവാഹിക്കുന്നു എന്ന സവിശേഷതയുണ്ട്. പൂജയുടെ ആരംഭത്തില്‍ ദേഹശുദ്ധി വരുത്തി പ്രാണായാമവും ന്യാസാദികളും ധ്യാനവും വഴി പൂജകന്‍ സ്വയം ഉപാസ്യദേവനായി ഭാവന ചെയ്ത് ഉപസ്ഥിതി വരുത്തി തന്മയീഭവിച്ച് ആണ് പൂജ തുടങ്ങുന്നത്. പ്രതീകത്വേന തന്നെത്തന്നെ പ്രതിഫലിപ്പിക്കുന്ന കണ്ണാടി ബിംബം പ്രതിഷ്ഠിക്കുന്നതിന്റെ പൊരുളും ഇതുതന്നെ. വിഗ്രഹങ്ങളും ചിത്രങ്ങളും മാത്രമല്ല, അവര്‍ സന്നിധാനം ചെയ്യുന്നതായി കരുതപ്പെടുന്ന ക്ഷേത്രങ്ങള്‍ പോലും പ്രതീകങ്ങളത്രേ. നിരാകാരതയും നിര്‍ഗുണതയും സൂചിപ്പിക്കുന്നതിന് അരൂപമായ ഓംകാരവും സാളഗ്രാമശിവലിംഗാദികളും കത്തുന്ന ദീപങ്ങളുമെല്ലാം ഹൈന്ദവര്‍ പ്രതീകോപാസനയ്‌ക്ക് ഉപയോഗിക്കുന്നു. വൈദികോപാസനാ പദ്ധതിയായ ഹോമങ്ങളും ഇത്തരത്തില്‍ പെട്ടവയാണ്.















