എന്‍. ഇ.സുധീര്‍ എന്നൊരാളുമായി സക്കറിയ നടത്തിയ ഒരു അഭിമുഖത്തില്‍ മലയാളത്തിലെ മഹാസാഹിത്യകാരനായി കുഞ്ചന്‍ നമ്പ്യാരെയാണ് അദ്ദേഹം ഉയര്‍ത്തിക്കാട്ടുന്നത്. സമ്പൂര്‍ണ ജീനിയസ്സായ നമ്പ്യാരുടെ അടുത്ത് എഴുത്തച്ഛന്‍പോലുമെത്തില്ല എന്ന് സക്കറിയ കട്ടായം പറയുന്നു. എഴുത്തച്ഛനെക്കുറിച്ച് സക്കറിയയ്‌ക്കുള്ള അവമതിപ്പ് മറ്റ് പല സന്ദര്‍ഭങ്ങളിലും നാം കണ്ടിട്ടുണ്ട്. ഇതേ സക്കറിയ, എഴുത്തച്ഛന്‍ പുരസ്‌കാരം ലഭിച്ചപ്പോള്‍ പത്രക്കാരുടെ ചോദ്യത്തിന് നല്‍കിയ മറുപടിയില്‍ എഴുത്തച്ഛനെ ഏറ്റവും മഹാസാഹിത്യകാരനായി വാഴ്‌ത്തുന്നുണ്ട്. തനിക്ക് ലഭിച്ച പുരസ്‌കാരത്തിന്റെ മാറ്റ് കാണിക്കാന്‍ എഴുത്തച്ഛനെ മഹാനാക്കിയേ പറ്റൂ എന്ന് സക്കറിയയ്‌ക്ക് നന്നായറിയാം. സക്കറിയയുടെ സമാനമായ മറ്റൊരു കാപട്യത്തെക്കുറിച്ച് മുന്‍പ് സുഭാഷ് ചന്ദ്രന്‍ എഴുതിയതോര്‍ക്കുന്നു. സുഭാഷ് ചന്ദ്രന്‍ തപസ്യയുടെ അവാര്‍ഡ് വാങ്ങിയപ്പോള്‍ സക്കറിയയ്‌ക്ക് അതിഷ്ടപ്പെട്ടില്ല. ആര് ഏതൊക്കെ അവാര്‍ഡ് എപ്പോഴൊക്കെ വാങ്ങിക്കണം എന്ന് തീരുമാനിക്കുന്നത് സക്കറിയയും സച്ചിദാനന്ദനും ഒക്കെച്ചേര്‍ന്ന ഒരു ഗ്രൂപ്പാണ്, അന്നും ഇന്നും. അതറിയാതെ സുഭാഷ് ചന്ദ്രന്‍ അവാര്‍ഡ് വാങ്ങിയതുകൊണ്ടാണ് സക്കറിയ വിമര്‍ശിച്ചത്. സക്കറിയയുടെ ഈ വിമര്‍ശനത്തിന് സുഭാഷ് ചന്ദ്രന്‍ മറുപടി കൊടുത്തു. മുഖ്യധാരാ മാധ്യമങ്ങളിലൊക്കെ തുടര്‍ച്ചയായി കഥകളെഴുതുകയും സാഹിത്യ അക്കാദമിയുടെ അവാര്‍ഡ് കരസ്ഥമാക്കുകയും ചെയ്ത മാധ്യമരംഗത്തുതന്നെ പ്രവര്‍ത്തിക്കുന്ന തന്നെ ഒരു വേദിയില്‍ വച്ച് സക്കറിയ കണ്ടപ്പോള്‍ ”അനിയന്റെ പെയിന്റിങ്ങുകളൊന്നും ഞാന്‍ കണ്ടിട്ടില്ല” എന്ന് പറഞ്ഞ് അപാമാനിച്ചു എന്നാണ് സുഭാഷ് ചന്ദ്രന്‍ ആരോപണമുന്നയിച്ചത്. തന്റെ ശ്രദ്ധയില്‍പെടുന്ന രീതിയിലൊന്നും താന്‍ വളര്‍ന്നിട്ടില്ല എന്നാണല്ലോ സക്കറിയയുടെ പരിഹാസപ്രയോഗത്തിന്റെ ഉദ്ദേശ്യം. ഇതുകഴിഞ്ഞ് സുഭാഷ് ചന്ദ്രന്‍ സക്കറിയയോടുള്ള നീരസം മനസ്സില്‍വയ്‌ക്കാതെ അദ്ദേഹത്തിന്റെ കഥകളെക്കുറിച്ച് ഒരു പഠനമെഴുതി. അതു വായിച്ച് സക്കറിയ സുഭാഷ് ചന്ദ്രനെ വിളിച്ച് ഏറെ അഭിനന്ദിച്ചു. ഈ രണ്ടു സംഭവങ്ങളും ചൂണ്ടിക്കാട്ടി സുഭാഷ് ചന്ദ്രന്‍ സക്കറിയയുടെ കാപട്യത്തെക്കുറിച്ച് തുറന്നു പറഞ്ഞു.
തന്റെ വരുതിയില്‍ നില്‍ക്കാത്ത എഴുത്തുകാരോട് സക്കറിയയുടെ മനോഭാവം ഏതാണ്ട് ഇങ്ങനെയൊക്കെയായിരുന്നു എന്ന് പില്‍ക്കാലത്തുണ്ടായ പല സംഭവങ്ങളും തെളിയിക്കുന്നുണ്ട്. സക്കറിയയെപ്പോലുള്ള രണ്ടാംകിട എഴുത്തുകാര്‍ക്ക് ചൂണ്ടിക്കാണിക്കാന്‍ മാത്രം പറ്റുന്ന ഉയരത്തില്‍ നില്‍ക്കുന്ന ഒ.വി. വിജയനേയും അക്കിത്തത്തേയും സുഗതകുമാരിയേയും കുറിച്ച് സക്കറിയ നടത്തിയിട്ടുള്ള വിഷലിപ്തമായ പ്രസ്താവനകളും ആരോപണങ്ങളും നമ്മുടെ മുന്നിലുണ്ട്. ‘തപസ്യ’യുടെ അവാര്‍ഡ് സ്വീകരിച്ചു എന്നത് മാത്രമാണ് ഒ.വി. വിജയന്‍ ചെയ്ത തെറ്റ്. തപസ്യ സംഘപരിവാറിന്റെ സംഘടനയായതിനാല്‍ വിജയന്‍ അത് വാങ്ങിക്കരുതായിരുന്നു എന്ന് സക്കറിയ പറയുന്നു. ഇതേ സക്കറിയ 2017 ല്‍ ജമാഅത്തെ ഇസ്ലാമിയുടെ ഗള്‍ഫ് മാധ്യമം നല്‍കിയ കമല സുരയ്യ പുരസ്‌കാരം ഇരുകയ്യും നീട്ടി സ്വീകരിച്ചതാണ്. ഈ ഇരട്ടത്താപ്പ് സക്കറിയയ്‌ക്കല്ലാതെ മറ്റാര്‍ക്ക് ഇത്ര ഭംഗിയായി സ്വീകരിക്കാന്‍ സാധിക്കും?
സാഹിത്യ വിമര്‍ശം ഒക്‌ടോബര്‍-ഡിസംബര്‍ 2021
















