കൊതുകിനെ കൊല്ലുന്ന കൊതുകുകള്‍. കൊല്ലുന്നവനും ചാകുന്നവനും ഒരേ ജാതി. ശാസ്ത്രനാമം ഈഡിസ് ഈജിപ്റ്റി. ഡങ്കിപ്പനിയും സികയും ചിക്കുന്‍ ഗുനിയയുമൊക്കെ മൊത്ത വിതരണം നടത്തുന്നതാണ് കുലത്തൊഴില്‍. പക്ഷേ ഓക്‌സിടെക് എന്നൊരു ബയോടെക് കമ്പനി അതിന് ഫുള്‍സ്റ്റോപ്പിടാനുള്ള ശ്രമത്തിലാണ്. ജനിതകമാറ്റം വരുത്തിയ ആണ്‍ കൊതുകുകളെ വിട്ട് വന്യവര്‍ഗത്തില്‍പ്പെട്ട ഈഡിസുകള്‍ ഉണ്ടാകുന്നത് തടയുകയാണ് പദ്ധതി.
ഫ്‌ളോറിഡയിലെ നിശ്ചിത കേന്ദ്രങ്ങളില്‍ സ്ഥാപിച്ച നീല-വെള്ള ബോക്‌സുകളിലാണ് ജനിതക മാറ്റം വരുത്തിയ കൊതുകുകള്‍ വിരിഞ്ഞ് പുറത്തുവരാന്‍ അവസരമൊരുക്കുന്നത്. ഈ പരീക്ഷണം തുടങ്ങിക്കഴിഞ്ഞു. മൊത്തം 12 ആഴ്ച നീണ്ടു നില്‍ക്കും. ആഴ്ചയില്‍ 12000 കൊതുകുകള്‍ വീതമാണ് വിരിഞ്ഞ് പറന്നിറങ്ങുക. എല്ലാം ആണ്‍ കൊതുകുകള്‍. ജനിതകമാറ്റം വരുത്തി ഈ കൊതുകുകള്‍ ആരെയും കുത്തില്ല, ചോരയൂറ്റുകയുമില്ല.
പക്ഷേ പറന്നു നടക്കുന്ന ഈഡിസ് പെണ്‍ കൊതുകുകളെ അവ ആകര്‍ഷിക്കും. അങ്ങനെയുണ്ടാകുന്ന കൊതുക് മുട്ടകളില്‍ ഉണ്ടാവുക ജനിതക മാറ്റം വരുത്തിയ ഡിഎന്‍എ മാത്രകള്‍. അവ ലാര്‍വ അവസ്ഥയില്‍ത്തന്നെ ചത്തുതുലയും. പെണ്‍ കൊതുകുകള്‍ ലാബില്‍ വളര്‍ന്ന് ജനിതകമാറ്റം വന്ന മുട്ടകള്‍ ഉല്‍പ്പാദിപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്യും. ഒരുതരം ജൈവ നിയന്ത്രണം. ഒരു പ്രാദേശിക മേഖലയില്‍നിന്ന് ശല്യക്കാരായ ഈഡിസ് കൊതുകുകളെ പാടെ തുടച്ചുനീക്കുകയാണ് ഈ പരീക്ഷണംകൊണ്ട് ഉദ്ദേശിക്കുന്നത്. അത് പ്രകൃതിയിലെ ജൈവ സംതുലനത്തെ ഒരു തരത്തിലും പ്രതികൂലമായി ബാധിക്കില്ലെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. പക്ഷേ ഒരു വിഭാഗം ശാസ്ത്ര ജീവികള്‍ എതിര്‍പ്പുമായി രംഗത്തുണ്ട്. നിയമനാസൃതമായ പഠനങ്ങള്‍ നടത്താതെയാണ് പ്രകൃതിയില്‍ ഈ പരീക്ഷണം നടത്തുന്നതെന്നും ഗവേഷണത്തിന്റെ ഡാറ്റ രഹസ്യമാണെന്നുമാണ് അവരുടെ ആരോപണം. പക്ഷേ കടികൊണ്ട് പനി വന്ന നാട്ടുകാരെല്ലാം ഓക്‌സിടെക് കമ്പനിയുടെ ഭാഗത്താണെന്നു മാത്രം.
ഇനി പറയുന്നത് വലിയൊരു മാലിന്യക്കണക്കാണ്. കണക്ക് മാത്രമല്ല കണക്കിലെ കേമന്മാരുടെ കാര്യവുമാണിത്. ഒറ്റത്തവണ മാത്രം ഉപയോഗിക്കാന്‍ കഴിയുന്ന പ്ലാസ്റ്റിക് വസ്തുക്കള്‍ നിര്‍മിക്കുന്ന (അഥവാ പ്ലാസ്റ്റിക് മാലിന്യത്തിന് ജന്മം നല്‍കുന്ന) അഥവാ ഭൂമിയിലെത്തിക്കുന്ന കമ്പനികളുടെ 2019 ലെ വീരഗാഥയാണിത്. ആ വര്‍ഷം പ്രകൃതിയിലെത്തിയ പ്ലാസ്റ്റിക് മാലിന്യത്തിന്റെ പകുതിയും സംഭാവന ചെയ്തത് 20 കുത്തക കമ്പനികള്‍. ഈ 20 പേരും ഭൂമിയില്‍ ആ വര്‍ഷം ശേഷിപ്പിച്ചത് 130 ദശലക്ഷം മാലിന്യം റീസൈക്കിള്‍ അഥവാ പുനഃചംക്രമണം ചെയ്യാന്‍ നിവൃത്തിയില്ലാത്ത മാലിന്യം.
കാര്‍ബണ്‍ അധിഷ്ഠിതമായ ഫോസില്‍ ഇന്ധനങ്ങള്‍കൊണ്ട് ഉണ്ടാക്കുന്നവ. അവ മലിനീകാരികളായ ഗ്രീന്‍ഹൗസ് വാതകങ്ങളുടെ അളവ് വര്‍ധിപ്പിക്കുന്നതിനും ആഗോളതാപനത്തിന് കരുത്ത് വര്‍ധിപ്പിക്കുന്നതിനും വഴിവയ്‌ക്കുന്നു.
എക്‌സോണ്‍ മോബില്‍ 5.9 ദശലക്ഷം ടണ്‍ പുനരുപയോഗിക്കാനാവാത്ത പ്ലാസ്റ്റിക് പുറത്തുവിട്ട് ഒന്നാമനായപ്പോള്‍ ‘ഡൗ’ രണ്ടാം സ്ഥാനത്തെത്തി-5.5 ദശലക്ഷം ടണ്‍ പ്ലാസ്റ്റിക് മാലിന്യവുമായി. ചൈനീസ് കമ്പനിയായ സിനോപെക് 5.3 ദശലക്ഷം മാലിന്യവുമായി മൂന്നാമതെത്തി. ഇരുപത് പേരുടെ ഈ പട്ടികയില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസും സ്ഥാനംപിടിച്ചിട്ടുണ്ടെന്ന് ഇസഡ് എം. ഇ. സയന്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നു. മൈന്‍ഡിറോ ഫൗണ്ടേഷനാണ് പഠനം നടത്തിയത്. അമേരിക്കക്കാരനായ (ആസ്‌ട്രേലിയക്കാരനും ഒപ്പമുണ്ട്) ഒരു വ്യക്തി പ്രതിവര്‍ഷം 50 കിലോ ഇത്തരം പ്ലാസ്റ്റിക്കാണത്രെ അന്തരീക്ഷത്തിലേക്ക് വലിച്ചെറിയുന്നതെന്ന് പഠനം പറയുന്നു. ചൈനക്കാരന്‍ പ്രതിവര്‍ഷം ഉല്‍പ്പാദിപ്പിക്കുന്ന വൃത്തികെട്ട മാലിന്യം 18 കിലോ. പക്ഷേ ശരാശരി ഇന്ത്യാക്കാരന്‍ നടത്തുന്ന പ്രതിവര്‍ഷ മലിനീകരണം അഞ്ച് കിലോ മാത്രം.
ലോകത്തിലെ ഏറ്റവും വലിയ ഉഷ്ണമേഖലാ ചതുപ്പായ പാന്റനാലിനെ കൂടി പരിചയപ്പെടുത്തിക്കൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കാം. ലോകത്തിലെ ഏറ്റവും വിസ്തൃതിയുള്ള തണ്ണീര്‍ത്തടം അഥവാ വെറ്റ്‌ലാന്റ് ആയ പാന്റനാല്‍ മൂന്നു രാജ്യങ്ങളിലായി പരന്നുകിടക്കുകയാണ്-ബൊളീവിയ, ബ്രസീല്‍, പരാഗ്വേ എന്നീ രാജ്യങ്ങള്‍. ഏതാണ്ട് 42 ദശലക്ഷം ഏക്കര്‍ വിസ്താരം. ലോകത്ത് ആകെയുള്ള തണ്ണീര്‍ത്തട വിസ്തൃതിയുടെ മൂന്ന് ശതമാനം വരും ഇത്. നിരവധി അപൂര്‍വ ജീവിവര്‍ഗങ്ങളും സസ്യങ്ങളും കൊണ്ട് അനുഗൃഹീതമായ ഈ ചതുപ്പിന്റെ വളരെ കുറച്ചുഭാഗം മാത്രമേ ശാസ്ത്രീയമായി സംരക്ഷിക്കപ്പെടുന്നുള്ളൂ. കാലിമേച്ചിലാണ് ഇവിടുത്തെ ജൈവവൈവിധ്യത്തിന്റെ ശത്രു. എങ്കിലും 4700 വര്‍ഗങ്ങളില്‍ പെടുന്ന അപൂര്‍വ ജന്തു-സസ്യജാലങ്ങള്‍ ഈ മേഖലയില്‍ ജീവിക്കുന്നുവെന്ന് കണക്കാക്കപ്പെടുന്നു. 1971 ല്‍ ഇറാനിലെ റംസാറില്‍ വച്ച് 160 രാജ്യങ്ങള്‍ ഒപ്പുവച്ച റംസാര്‍ കരാര്‍ പ്രകാരമാണ് ഇത്തരം ചതുപ്പുനിലങ്ങളുടെ സംരക്ഷണം ഉറപ്പാക്കുന്നത്. ലോകത്തൊട്ടാകെ 476 ദശലക്ഷം ഏക്കര്‍ വിസ്തൃതിയുള്ള 20240 റംസാര്‍ ഗ്ലോബല്‍ സൈറ്റുകളുണ്ട്. സുസ്ഥിര വികസനം ലക്ഷ്യമിട്ട് തണ്ണീര്‍ത്തടങ്ങളുടെ ബുദ്ധിപൂര്‍വമായ വിനിയോഗം എന്നതും റംസാര്‍ കരാറിന്റെ വ്യവസ്ഥയത്രേ. ബൊളീവിയയിലെ ലാനോസ് ഡി മോക്‌സോസ് എന്ന ചതുപ്പും ലോകത്തിലെ ഏറ്റവും വലിയ സംരക്ഷിത തണ്ണീര്‍ത്തടങ്ങളിലൊന്നാണ്. ജൈവവൈവിധ്യം കൊണ്ട് അനുഗ്രഹിക്കപ്പെട്ട ഈ വെള്ളക്കെട്ടില്‍ ഇതുവരെയും കണ്ടുപിടിച്ചിട്ടില്ലാത്ത സസ്യ/ജന്തു വര്‍ഗങ്ങള്‍ ഉണ്ടെന്ന് കരുതപ്പെടുന്നു. ബ്രസീലിലെ റിയോ നിഗ്രോ, കോംഗോയിലെ നിറി-തുംബ-മെയിന്‍ ഡോംബി, കാനഡയിലെ ക്വീന്‍ മഡ് ഗള്‍ഫ്, കോംഗോയിലെ തന്നെ ഗ്രാന്റ്‌സ് അഫഌവന്‍ശ്, തെക്കന്‍ സുഡായിലെ സുഡ്, ബോട്‌സ്‌വാനയിലെ ഒകാവാങ്കോ ഡെല്‍റ്റ, നൈജറിലെ ഗില്‍റ്റാസ് എറ്റ് കുയാസിസ് ഡി എയര്‍, അര്‍ജന്റീനയിലെ ചാഡ് മുതലായവയാണ് ലോകത്തെ മറ്റ് പ്രധാന തണ്ണീര്‍ത്തടങ്ങള്‍.
വാല്‍ക്കഷണം- കാപ്പിയില്‍ ലഹരി കണ്ടെത്തുന്ന ചങ്ങാതിമാര്‍ക്കായി ഒരു കുറിപ്പ്. പത്തുവര്‍ഷക്കാലം നീണ്ട കാപ്പി ഗവേഷണത്തിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കപ്പെട്ടതാണ്.
ദിവസം 3-4 കപ്പ് കാപ്പി കുടിച്ചാല്‍ ആരോഗ്യം ഫിറ്റായി കാത്ത് സൂക്ഷിക്കാമെന്ന് ഗവേഷണം പറയുന്നു. അപ്രകാരം ചെയ്താല്‍ കരള്‍ രോഗ സാധ്യത 35 ശതമാനവും കരള്‍ കാന്‍സര്‍ വരാനുള്ള സാധ്യത 34 ശതമാനവും കുറയും. ഒപ്പം ആരോഗ്യകരമായ ഭക്ഷണവും വ്യായാമവും അത്യന്താപേക്ഷിതമാണെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. മദ്യം കുറയ്‌ക്കുകയും വേണം. ടൈപ്പ്-2 പ്രമേഹം വരാനുള്ള സാധ്യത 50 ശതമാനമായി കുറയ്‌ക്കാനും കാപ്പികുടിക്ക് ശക്തിയുണ്ടത്രേ.
സ്ത്രീകളിലുണ്ടാകുന്ന മാനസിക പ്രശ്‌നമായ ഡിപ്രഷന്‍ 20 ശതമാനംകൊണ്ട് വരുത്താതിരിക്കാനും കാപ്പിക്ക് സാധിക്കും. അവരിലെ ആത്മത്യാ പ്രവണത 53 ശതമാനംകൊണ്ട് കുറയ്‌ക്കാനും സ്ഥിരമായ കാപ്പികുടിക്ക് കഴിയുമെന്ന് ഗവേഷണ ഫലങ്ങള്‍ വ്യക്തമാക്കുന്നു. കാപ്പിയില്‍ നിറയെ ആന്റി ഓക്‌സിഡന്റുകളാണത്രെ-ഹൈഡ്രോ സിന്നമിക് ആസിഡും പോളിഫിനോളുമൊക്കെ. അവ ശരീരത്തിന് പ്രായംകൂടുന്ന പ്രക്രിയയുടെ വേഗം കുറക്കാന്‍ സഹായിക്കുകയും ചെയ്യും. ഒപ്പം ക്യാന്‍സര്‍ വരാനുള്ള സാധ്യതകളും.
















