തിരുവല്ലയില്‍ മുതിര്‍ന്ന അഭിഭാഷകനും ജനസംഘത്തിലെ സമുന്നതനുമായിരുന്ന പി.കെ. വിഷ്ണു നമ്പൂതിരി പരലോക പ്രാപ്തനായ വിവരം കഴിഞ്ഞ ദിവസം എന്റെ വസതിയില്‍ എത്തിയ, ഇന്നു കേരളത്തിലെ മാത്രമല്ല രാജ്യത്തെ തന്നെ മുതിര്‍ന്ന പ്രചാരകരില്‍പ്പെട്ട മാ. എസ്. സേതുമാധവന്‍ പറഞ്ഞാണറിഞ്ഞത്. വിഷ്ണു നമ്പൂതിരി തൃശ്ശിവപേരൂരില്‍ മകളോടൊപ്പം ഉണ്ടെന്നും അത്യന്തം അവശനിലയിലാണെന്നും ഏഴെട്ടുനാള്‍ മുന്‍പ് അനന്തന്‍ എന്ന മുന്‍ പ്രചാരകന്‍ അറിയിച്ചിരുന്നു. അദ്ദേഹം തന്ന ഫോണ്‍ നമ്പരില്‍ വിളിച്ചാല്‍ മകന്‍ ഈശ്വര കൈമളോട് സംസാരിക്കുമെന്നു വിചാരിച്ച് പലതവണ ശ്രമിച്ചിട്ടും ആ നമ്പര്‍ കണക്ഷന്‍ കിട്ടിയില്ല. അദ്ദേഹത്തിന്റെ വിയോഗം അപ്രതീക്ഷിതമായിരുന്നില്ലെങ്കിലും മനസ്സില്‍ വലിയ വിടവു സൃഷ്ടിച്ചുവെന്നത് പറയാതെ വയ്യ.
ചങ്ങനാശ്ശേരിയില്‍ പ്രചാരകനായിരിക്കെ അവിടെ പെരുന്ന കോളജിലെ ചില തിരുവല്ലാ വിദ്യാര്‍ത്ഥികളെ പരിചയപ്പെടാന്‍ സാധിച്ചിരുന്നു. അവരിലൂടെ തിരുവല്ലയിലെ ഏറെക്കാലമായി നിന്നുപോയിരുന്ന സംഘശാഖ വീണ്ടും തുടങ്ങാനുള്ള ശ്രമം നടത്തിയ സദാശിവന്‍ നായര്‍ എന്ന എംഎ വിദ്യാര്‍ത്ഥിയാണ് അക്കൂട്ടത്തില്‍ സജീവമായി വന്നത്. അദ്ദേഹത്തിന്റെ കാവുംഭാഗത്തെ വീട്ടില്‍ പോകുകയും ഒരു ശാഖയ്‌ക്കുള്ള പ്രാരംഭം സാക്ഷാത്കരിക്കുകയും ചെയ്തു. ശ്രീവല്ലഭ ക്ഷേത്രത്തില്‍ നിത്യവും ഓരോ അരങ്ങുകളിയുണ്ടാവുമെന്നതിനാല്‍ നല്ല കഥകള്‍ ഉള്ള ദിവസം സദാശിവന്‍ വിളിക്കുകയും കോളജ് സമയം കഴിഞ്ഞു ഒപ്പം പോകുകയും ചെയ്യുമായിരുന്നു. പരമേശ്വര്‍ജിയോടൊപ്പം തിരുവനന്തപുരത്ത് സ്വയംസേവകനും,
പില്‍ക്കാലത്ത് കോട്ടയം വിഭാഗ് സംഘചാലകനുമായ വി.സി. ബാലകൃഷ്ണ പണിക്കര്‍ തിരുവല്ലാ പോസ്റ്റ് മാസ്റ്റര്‍ ആയിരുന്നു. അദ്ദേഹവും കഥകളി പ്രിയനായിരുന്നു. അവരൊരുമിച്ച് കളി വര്‍ത്തമാനവുമായിരിക്കുമ്പോള്‍ അഡ്വക്കേറ്റ് വിഷ്ണു നമ്പൂതിരിയുമായി പരിചയപ്പെട്ടു.
വര്‍ഷങ്ങള്‍ക്കുശേഷം ജനസംഘത്തിന്റെ പ്രവര്‍ത്തനത്തിലേക്ക് മാറ്റി പ്രതിഷ്ഠിക്കപ്പെട്ടപ്പോള്‍ തിരുവല്ലയിലെ ദേവസ്വം സത്രത്തില്‍ നടത്തപ്പെട്ട ഒരു യോഗത്തില്‍ വിഷ്ണു നമ്പൂതിരിയും പങ്കെടുത്തിരുന്നു. അന്ന് തിരുവല്ല ആലപ്പുഴ ജില്ലയിലായിരുന്നു. യോഗം കഴിഞ്ഞ്, വിഷ്ണു നമ്പൂതിരിയുടെ പൊടിയാടിയിലെ വസതിയിലേക്ക് പരമേശ്വര്‍ജിക്കും രാമന്‍ പിള്ളയ്‌ക്കുമൊപ്പം പോയി ഭക്ഷണം കഴിച്ചു രാത്രിയില്‍ അവിടെ തങ്ങുകയും ചെയ്തിരുന്നു. ആലപ്പുഴ ജില്ലാ അധ്യക്ഷനായിരുന്നു അദ്ദേഹം. പാകതായര്‍ന്ന സംസാരരീതി ആകര്‍ഷകമായി അനുഭവപ്പെട്ടു. സംസാരത്തിലെ ആഴം ശ്രദ്ധേയമായിരുന്നു. പിന്നീട് എത്രയോ തവണ, അദ്ദേഹത്തിന്റെ ഓഫീസിലും ഭവനത്തിലും പോയിട്ടുണ്ടാവുമെന്നു പറയാന്‍ വയ്യ.
ജനസംഘത്തിന്റെ പരിപാടികളില്‍ താന്‍ പങ്കെടുക്കേണ്ടവയില്‍ ഒന്നുപോലും അദ്ദേഹം ഒഴിവാക്കിയതായി ഓര്‍മയില്ല. അടിയന്തരാവസ്ഥയ്‌ക്കെതിരായി 1975 നവംബര്‍ 14 നാരംഭിച്ച സത്യഗ്രഹത്തില്‍ പങ്കെടുത്ത് അദ്ദേഹം ജയിലില്‍ പോയി. മാവേലിക്കര ജയിലില്‍ കേസ് വിചാരണയും ശിക്ഷയുമായി രണ്ടുമാസം കഴിഞ്ഞുവെന്നാണ് അറിവ്.
ഓര്‍ത്താല്‍ നടുക്കംകൊള്ളുന്ന ആ കാലഘട്ടത്തില്‍ സംസ്ഥാനാധ്യക്ഷന്‍ ഒ. രാജഗോപാല്‍, കാര്യദര്‍ശി കെ.ജി. മാരാര്‍, മുന്‍ അധ്യക്ഷ എം. ദേവകിയമ്മ എന്നിവര്‍ മിസാ നിയമപ്രകാരം തടവിലായിരിക്കെ, പുറത്തുണ്ടായിരുന്നത് കെ.രാമന്‍ പിള്ളയായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് പട്ടാമ്പിക്കടുത്ത് ശങ്കരമംഗലത്തെ ഒരു വീട്ടില്‍ ജനസംഘത്തിന്റെ സംസ്ഥാന സമിതിയംഗങ്ങള്‍ രഹസ്യയോഗം ചേര്‍ന്നു. വിഷ്ണു നമ്പൂതിരിയും, ജയിലില്ലാതെ പുറത്തുള്ള മിക്ക അംഗങ്ങളും സന്നിഹിതരായിരുന്നു. തത്കാല പരിതസ്ഥിതി വിലയിരുത്തിയശേഷം പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടുപോകാനായി സംസ്ഥാനസമതിയെ അഴിച്ചുപണിത് ആക്ടിങ് അധ്യക്ഷനായി വിഷ്ണു നമ്പൂതിരിയെയും, കാര്യദര്‍ശിയായി പി.എന്‍. സുകുമാരന്‍ നായരെയും തെരഞ്ഞെടുത്തു. സംസ്ഥാന സമിതി യോഗം ചേര്‍ന്നതും തീരുമാനങ്ങളും മറ്റും വാര്‍ത്തയായി പത്രങ്ങള്‍ക്കു നല്‍കി. അന്നത്തെ യോഗാദ്ധ്യക്ഷന്‍ പ്രൊഫ. സുന്ദരരാജന്‍, വിഷ്ണു നമ്പൂതിരി, സുകുമാരന്‍ നായര്‍ എന്നിവയെ അറസ്റ്റു ചെയ്തായിരുന്നു സര്‍ക്കാര്‍ പ്രതികരിച്ചത്. വിഷ്ണു നമ്പൂതിരിയെ മിസാ തടവുകാരനാക്കി, അടിയന്തരാവസ്ഥയുടെ അവസാനം വരെ സെന്‍ട്രല്‍ ജയിലില്‍ അടച്ചു. കാരാഗ്രഹ പര്‍വം അതോടെ ആരംഭിച്ചു. അവിടെ സ്ഥിതപ്രജ്ഞത്വം കൈവിടാതെ സഹതടവുകാര്‍ക്ക് പ്രചോദനമായി അദ്ദേഹം കഴിഞ്ഞുവെന്ന് അവരില്‍ പലരും അറിയിച്ചിട്ടുണ്ട്. മാവേലിക്കരയിലെ സംഘചാലക് സി.ആര്‍. രാഘവന്‍ നായരും ഒരുമിച്ചു ജയിലിലുണ്ടായിരുന്നു. അദ്ദേഹത്തിന്റെ മകന്‍ രുദന്‍ ഏതാനും മാസങ്ങള്‍ക്കു മുന്‍പ് അയച്ച കത്തിലും, ഫോണ്‍ സംഭാഷണത്തിലും വിഷ്ണു നമ്പൂതിരിയെ പ്രത്യേകിച്ചും പരാമര്‍ശിച്ചിരുന്നു.
ജന്മഭൂമിയുടെ പ്രവര്‍ത്തനങ്ങളില്‍ മുഴുകിക്കഴിയുന്ന വര്‍ഷങ്ങളില്‍ അവിചാരിതമായി വിഷ്ണു നമ്പൂതിരിയുടെ കത്ത്, മകന്റെ വിവാഹം തൃപ്പൂണിത്തുറ കളിക്കോട്ടയില്‍ നടക്കുന്നതിനു ക്ഷണിച്ചുകൊണ്ട്. അതിനു പോയപ്പോല്‍ അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും സന്തോഷം വിവരിക്കാന്‍ വാക്കുകളില്ല. അവര്‍ താമസിച്ചിരുന്ന കൊട്ടാരത്തില്‍ പോയിട്ടാണ് കണ്ടത്. അന്ന് പഴയ ഒട്ടേറെ സഹപ്രവര്‍ത്തകരെ കാണാന്‍ അവസരമുണ്ടായി.
അദ്ദേഹത്തിന്റെ നവതിയാഘോഷം അറിയിച്ചത് ഏറ്റുമാനൂര്‍ രാധാകൃഷ്ണനായിരുന്നു. മകന്‍ അനുവുമൊത്ത് ഞാന്‍ പൊടിയാടിയിലെ മാലിക്കല്‍ മഠത്തിലെത്തി. പഴയ ആ വീടിന്റെ നിര്‍മിതിയില്‍ മാറ്റമൊന്നുമില്ല. ചില ആധുനിക പരിഷ്‌കാരങ്ങള്‍ ഉണ്ടെന്നു മാത്രം. അകത്ത് പൂജയും മറ്റും നടക്കുന്നിടത്തേക്കു കയറിച്ചെന്നപ്പോള്‍ അദ്ദേഹത്തിന്റെ ആഹ്ലാദം പറഞ്ഞറിയിക്കാനാവാത്തതായിരുന്നു. വിശേഷങ്ങള്‍ പറഞ്ഞു, മക്കളും കൊച്ചുമക്കളുമായി കുശലം വിവരിച്ചു. സമയമേറെപ്പോയി. അവിടെ ഉപതെരഞ്ഞെടുപ്പു നടക്കുകയായിരുന്നു. കെ. സുരേന്ദ്രന്‍ ബിജെപി സ്ഥാനാര്‍ത്ഥി. അതിനാല്‍ പരിവാറുമായി ബന്ധപ്പെട്ട പ്രവര്‍ത്തകര്‍ അവിടെ ഇടയ്‌ക്കിടെ വന്നുപോയും കഴിഞ്ഞു. ബിജെപി സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രന്‍ എപ്പോള്‍ വേണമെങ്കിലും എത്തുമെന്ന അന്തരീക്ഷത്തിലായിരുന്നു പരിസരം.
അവിടെ നടന്ന അഭിനന്ദനച്ചടങ്ങും പണ്ഡിത ശ്രേഷ്ഠരുടെ സാന്നിദ്ധ്യംകൊണ്ടനുഗൃഹീതമായിരുന്നു. അവിടെ ഞാനും സംസാരിക്കണമെന്ന ആവശ്യം വിഷ്ണു നമ്പൂതിരിയുടെ കുടുംബാംഗങ്ങള്‍ക്കും, സ്വയംസേവകര്‍ക്കുമുണ്ടായി. അതിനു വഴങ്ങേണ്ടി വന്നു. അദ്ദേഹത്തിന്റെ മകന്‍ ഈശ്വരകൈമളും താനും ഇരുപുറത്തുമിരുന്നായിരുന്നു എന്നെ ഊട്ടിയത്. അരനൂറ്റാണ്ടിലേറെ നീണ്ട പരിചയത്തിന്നിടയിലെ അവസാന സമാഗമമാകുമതെന്ന് മനസ്സു പറയുന്നുണ്ടായിരുന്നു. ആ ഭവനത്തിന്റെ മുറ്റത്തേക്കു ഞങ്ങള്‍ പ്രവേശിച്ചത് തീരെ അപരിചിതരെപ്പോലെ യായിരുന്നു. മടങ്ങിയപ്പോള്‍ കുടുംബാംഗങ്ങളും അവിടെ സന്നിഹിതരായവരുമെല്ലാം സ്വന്തം ആളെപ്പോലെ വിട പറഞ്ഞു. രാമന്‍ പിള്ളയും കുമ്മനവും ഏറ്റുമാനൂരുമൊക്കെ പിന്നീടെത്തിയെന്നറിഞ്ഞു. ദീര്‍ഘകാല സൗഹൃദം മാത്രമല്ല അതിലും ഗാഢമായ എന്തോ ഒരു ഭാവമാണ് അദ്ദേഹത്തെ ഓര്‍ക്കുമ്പോള്‍ മനസ്സില്‍ തെളിയുന്നത്.
ഭാരതീയ ജനസംഘത്തിന്റെയും ജനതാപാര്‍ട്ടിയുടെയും ബിജെപിയുടെയും ഭാരവാഹിത്വമുണ്ടായിരുന്നതിനു പുറമെ സംഘപരിവാറിന്റെ സമഗ്രമായ സ്വരൂപം കൂടി അദ്ദേഹം സദാ മനസ്സില്‍ കൊണ്ടുനടന്നിരുന്നു. അതു നേരില്‍ കണ്ട് ചാരിതാര്‍ത്ഥ്യമനുഭവിക്കണമെന്ന അഭിലാഷം സാധിച്ചശേഷമായിരുന്നു അദ്ദേഹത്തിലെ അന്തിമ പ്രയാണം വിഷ്ണുപദത്തിലെത്തിയത്.
















