ന്യൂഡല്‍ഹി: യുഎപിഎ കേസില്‍ യുപി മഥുര ജയിലില്‍ കഴിയുന്ന സിദ്ദിഖ് കാപ്പനെ വെള്ളപൂശി വിശുദ്ധനാക്കാന്‍ മാധ്യമ സിന്‍ഡിക്കേറ്റ്. ന്യൂഡല്‍ഹിയിലെ ചില മലയാള മാധ്യമ പ്രവര്‍ത്തകരാണ് സിദ്ദിഖ് കാപ്പനെ നിരപരാധിയായി ചിത്രീകരിക്കുന്ന വാര്‍ത്തകള്‍ ദേശീയ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ നിരന്തരം പ്രചരിപ്പിക്കുന്നത്.
സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷ അലഹബാദ് ഹൈക്കോടതിയിലാണെങ്കിലും അടിക്കടി സുപ്രീം കോടതിയെ സമീപിച്ചു വാര്‍ത്തകള്‍ സൃഷ്ടിക്കാനും സിദ്ദിഖ് കാപ്പനു വേണ്ടി കേസ് നടത്തുന്ന കേരള പത്രപ്രവര്‍ത്തക യൂണിയന്‍ (കെയുഡബ്ല്യൂജെ) ശ്രമിക്കുന്നുണ്ട്. ഇതു മൂന്നാം തവണയാണു സിദ്ദിഖ് കാപ്പനു വേണ്ടി കെയുഡബ്ല്യൂജെ സുപ്രീം കോടതിയിലെത്തുന്നത്. കാപ്പന്‍ മഥുര ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണെന്ന് അറിഞ്ഞു കൊണ്ടു തന്നെ നിലനില്‍ക്കാത്ത ഹേബിയസ് കോര്‍പസ് ഹര്‍ജിയുമായാണ് ആദ്യം സുപ്രീം കോടതിയെ സമീപിച്ചത്. ഹേബിയസ് കോര്‍പസ് നിലനില്‍ക്കില്ലെന്ന് ബോധ്യമുണ്ടായിരുന്നെങ്കിലും മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലിനെ രംഗത്തിറക്കി കോടതിയില്‍ സമ്മര്‍ദ്ദം ചെലുത്തുകയായിരുന്നു തന്ത്രം. കേസില്‍ കാപ്പനൊപ്പം ജയിലിലുള്ള മറ്റു പ്രതികള്‍ക്കു ലഭിക്കാത്ത തരത്തില്‍ ഇളവുകള്‍ നേടാനും ഇതിലൂടെ സാധിച്ചു. കാപ്പന്റെ മാതാവിന്റെ അനാരോഗ്യം കപില്‍ സിബില്‍ കോടതിയില്‍ അവതരിപ്പിച്ചപ്പോള്‍ അഞ്ചു ദിവസത്തേക്ക് ഇടക്കാല ജാമ്യം ലഭിച്ചു.
സിദ്ദിഖ് കാപ്പനു ജയിലില്‍ കോവിഡ് ബാധിച്ചപ്പോള്‍ മരണാസന്നനാണെന്ന വാദവുമായി വീണ്ടും കെയുഡബ്ല്യൂജെ സുപ്രീം കോടതിയിലെത്തി. ഡല്‍ഹിയിലെ ആശുപത്രികളില്‍ വിഐപികള്‍ക്കു പോലും കിടക്ക കിട്ടാത്ത രൂക്ഷ കോവിഡ് കാലത്തു സിദ്ദിഖ് കാപ്പനു ഒരാഴ്ചയോളം എയിംസ് ആശുപത്രിയില്‍ ചികില്‍സ തരപ്പെടുത്തി.
ഡല്‍ഹിയില്‍ ചികില്‍സ ലഭ്യമാക്കാനുള്ള സുപ്രീം കോടതി ഉത്തരവും യഥാവിധി നടപ്പാക്കിയില്ലെന്ന് ആരോപിച്ചു യുപി ചീഫ് സെക്രട്ടറിക്കും ഡിജിപിക്കുമെതിരെ കോടതിയലക്ഷ്യ ഹര്‍ജിയുമായാണു കെയുഡബ്ല്യൂജെ വീണ്ടും സുപ്രീം കോടതിയിലെത്തുന്നത്.
എയിംസില്‍ ചികില്‍സ ലഭ്യമാക്കിയ സാഹചര്യത്തില്‍ കോടതിയലക്ഷ്യ ഹര്‍ജി നിലനില്‍ക്കില്ലെന്ന ഉത്തമ ബോധ്യത്തോടെ തന്നെയാണു ഹര്‍ജി. സിദ്ദിഖ് കാപ്പന്‍ നിരപരാധിയാണെന്ന വാദം കോടതിയില്‍ ഉന്നയിച്ചു ദേശീയ മാധ്യമങ്ങളില്‍ വാര്‍ത്ത സൃഷ്ടിക്കുകയാണു ലക്ഷ്യം.
യുപിയില്‍ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ യോഗി സര്‍ക്കാര്‍ ജനാധിപത്യ വിരുദ്ധമാണെന്നും മാധ്യമ പ്രവര്‍ത്തകരെ പീഡിപ്പിക്കുകയാണെന്നും വരുത്തി തീര്‍ക്കാന്‍ രാഷ്‌ട്രീയ ലക്ഷ്യത്തോടെയാണു സിദ്ദിഖ് കാപ്പന്‍ കേസ് ഉപയോഗിക്കുന്നത്.
പോപ്പുലര്‍ ഫ്രണ്ടില്‍ നിന്നു പണം വാങ്ങിയാണ് കെയുഡബ്ല്യൂജെ കേസു നടത്തുന്നതെന്ന കാര്യവും ചര്‍ച്ചയാകുന്നുണ്ട്. സിദ്ദിഖ് കാപ്പന്റെ കേസ് നടത്തിപ്പിനായി കേരളത്തില്‍ സിദ്ദിഖ് കാപ്പന്‍ ഐക്യദാര്‍ഢ്യ സമിതിയുടെ പേരില്‍ വിദേശത്തു നിന്നുള്‍പ്പെടെ ഫണ്ടു സമാഹരിക്കുന്നുമുണ്ട്.
യുപി പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ സിദ്ദിഖ് കാപ്പന്റെ ഭീകരസംഘടനാ ബന്ധങ്ങളും ഇടപാടുകളും അക്കമിട്ടു നിരത്തിയിട്ടുണ്ടെങ്കിലും നിസാരമായ കുറ്റങ്ങള്‍ മാത്രമാണു ചാര്‍ത്തിയിട്ടുള്ളതെന്ന വ്യാജപ്രചരണമാണ് ദേശീയ മാധ്യമങ്ങളില്‍ അടക്കം നടക്കുന്നത്. രാജ്യത്തെ നീതി ന്യായ വ്യവസ്ഥയില്‍ സംശയമുളവാക്കാനും യുപി പൊലീസിനെ താറടിച്ചു കാട്ടാനുമുള്ള ഗൂഡലക്ഷ്യവും ഇതിനു പിന്നിലുണ്ട്.
സിദ്ദിഖ് കാപ്പന്‍ കേസ് പോപ്പുലര്‍ ഫ്രണ്ടിന്റെ ഭീകര പരിശീലന പദ്ധതിയുള്‍പ്പെടെ പുറത്തു കൊണ്ടു വരാന്‍ സഹായകമായെന്നതാണ് യാഥാര്‍ഥ്യം. പോപ്പുലര്‍ ഫ്രണ്ടിനു വേണ്ടി വിദേശത്തു നിന്നു ബിസിനസ് വരുമാനമെന്ന പേരില്‍ ഫണ്ടു കൊണ്ടു വന്നിരുന്ന റൗഫ് ഷെറീഫ് കേസില്‍ പിടിയിലായി. പോപ്പുലര്‍ ഫ്രണ്ടിന്റെ ആയുധ ബോംബു നിര്‍മാണ പരിശീലകരായ പന്തളം സ്വദേശി അന്‍ഷാദ് ബദറുദ്ദീന്‍ വടകര സ്വദേശി ഫിറോസ് ഖാന്‍ എന്നിവര്‍ പിടിയിലായതും സിദ്ദിഖ് കാപ്പനെ ചോദ്യം ചെയ്തതില്‍ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്. ലക്‌നൗ ജയിലിലുള്ള അന്‍ഷാദ് ബദറുദ്ദീനെയും ഫിറോസ് ഖാനെയും ചോദ്യം ചെയ്തപ്പോഴാണ് പത്തനാപുരത്ത് ഉള്‍പ്പെടെ പോപ്പുലര്‍ ഫ്രണ്ട് നടത്തിയ സായുധ പരിശീലന പദ്ധതികളെ കുറിച്ചു വിവരം ലഭിച്ചത്.
പോപ്പുലര്‍ ഫ്രണ്ടിന്റെ തീവ്രവാദ, ഭീകര പരിശീലന ശൃംഖല വെളിപ്പെടുത്തിയ കേസില്‍ പ്രതിയായ സിദ്ദിഖ് കാപ്പനെ നിരപരാധിയായി ചിത്രീകരിക്കാനുള്ള കെയുഡബ്ല്യൂജെയുടെ ശ്രമം വസ്തുതകള്‍ വിദഗ്ധമായി മറച്ചു വച്ചിട്ടാണ്. ദേശീയ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ ‘പെയ്ഡ് ന്യൂസ്’ ആയാണു സിദ്ദിഖ് അനുകൂല വാര്‍ത്തകള്‍ പ്രത്യക്ഷപ്പെടുന്നതെന്നും ന്യായമായും സംശയിക്കാവുന്ന സാഹചര്യമാണുള്ളത്.
















