കോഴിക്കോട്: ചന്ദ്രിക ദിനപത്രത്തിനുവേണ്ടി പിരിച്ച വാര്‍ഷിക വരി സംഖ്യ സ്ഥാപനത്തിന് ലഭിച്ചിട്ടില്ലെന്ന് ജീവനക്കാര്‍. കഴിഞ്ഞ രണ്ടുവര്‍ഷവും പിരിച്ച തുക പത്രത്തിന് ലഭിച്ചിട്ടില്ലെന്നും സമാന്തര ഓഫീസ് സംവിധാനത്തിലൂടെ വ്യാജ കണക്കുകള്‍ ഉണ്ടാക്കി തിരിമറി നടത്തി. പാണക്കാട് കുടുംബത്തിനും ലീഗ് നേതൃത്വത്തിനുമാണ് പരാതി നല്‍കിയിരിക്കുന്നത്.
2016-017 കണക്ക് പ്രകാരം വാര്‍ഷിക വരി സംഖ്യ പിരിച്ചത് വഴി 16 കോടിരൂപയും 2020 ല്‍ സ്‌പെഷ്യല്‍ ഫണ്ട് പിരിച്ചത് വഴി ലഭിച്ച തുകയും സ്ഥാപനത്തിന് ലഭിച്ചിട്ടില്ലെന്നും ജീവനക്കാര്‍ പറയുന്നു. ഓണ്‍ലൈന്‍ എഡിഷനും നഷ്ടത്തിലാക്കി. വെബ് ഓഫ്‌സെറ്റ് പ്രിന്റിംഗ് മെഷീന്‍ വാങ്ങുന്നത് സംബന്ധിച്ചും സോഫ്‌ട്വെയര്‍ നിര്‍മ്മിക്കുന്ന കമ്പനിക്ക് പണം നല്‍കിയതിലും തിരിമറി നടന്നെന്ന് പരാതിയില്‍ പറയുന്നു.
നോട്ടു നിരോധനകാലത്ത് പത്ത് കോടിരൂപ ഫിനാന്‍സ് ഡയറക്ടര്‍ പത്രത്തിന്റെ അക്കൊണ്ടില്‍ നിക്ഷേപിച്ചു. ഇതിന് ഇന്‍കം ടാക്‌സില്‍ പെനാല്‍റ്റി അടക്കേണ്ടിവന്നെന്നും ജീവനക്കാര്‍ കുറ്റപ്പെടുത്തുന്നു. മെയ് മാസത്തില്‍ പാണക്കാട് തങ്ങള്‍ ഉള്‍പ്പെടെയുള്ള ലീഗ് നേതാക്കള്‍ക്ക് നല്‍കിയ കത്തിലാണ് ജീവനക്കാരുടെ കോഡിമേഷന്‍ കമ്മിറ്റി രൂക്ഷമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്.
പരാതിയില്‍ പറയുന്ന ചന്ദ്രികയിലെ ഫിനാന്‍സ് മാനേജര്‍ സമീറിനെതിരേയും കുഞ്ഞാലിക്കുട്ടിക്കെതിരേയും കഴിഞ്ഞ ദിവസം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകന്‍ മൊയിന്‍ അലി രംഗത്തുവന്നിരുന്നു. ചന്ദ്രികയിലെ ഫിനാന്‍സ് മാനേജറായി സമീറിനെ വച്ചത് കുഞ്ഞാലിക്കുട്ടിയാണെന്നും അലി വെളിപ്പെടുത്തിയിരുന്നു. നാലുപതിറ്റാണ്ടായി ചന്ദ്രികയിലെ സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നത് കുഞ്ഞാലിക്കുട്ടിയാണെന്ന് മൊയിന്‍ അലി പറഞ്ഞു. പാര്‍ട്ടി ഒരു വ്യക്തിയിലേക്ക് ചുരുങ്ങിയെന്നും തങ്ങളുടെ മകന്‍ ആരോപിച്ചിരുന്നു.
കഴിഞ്ഞ ദിവസം ലീഗ് ഹൗസില്‍ ചേര്‍ന്ന യോഗത്തില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. കെപിഎ മജീദ് പരസ്യമായി കുഞ്ഞാലിക്കുട്ടിക്കെതിരെ തിരിഞ്ഞു. യോഗത്തില്‍ ഒരാളൊഴികെ വേറാരും കുഞ്ഞാലിക്കുട്ടിക്കു വേണ്ടി സംസാരിക്കാന്‍ തയാറായില്ല.
















