തൃശ്ശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയത് 200 കോടിയിലേറെ രൂപയുടെ കള്ളപ്പണ ഇടപാടുകള്‍. സഹകരണ ബാങ്കുകളുള്‍പ്പെടെ എല്ലാ ധനകാര്യസ്ഥാപനങ്ങളും പാലിക്കേണ്ട കെവൈസി (ഉപഭോക്താവിന്റെ തിരിച്ചറിയല്‍) രേഖകള്‍ സംബന്ധിച്ച ചട്ടം ബാങ്ക് പാലിച്ചിട്ടില്ല. തിരിച്ചറിയല്‍ രേഖകളില്ലാതെ നിക്ഷേപങ്ങള്‍ സ്വീകരിക്കുകയും വായ്‌പകള്‍ നല്കുകയും ചെയ്തിട്ടുണ്ട്.
വ്യാജ വായ്‌പകളുടെ മറവില്‍ കോടികളുടെ ഹവാല ഇടപാടാണ് നടന്നത്. വായ്‌പാരേഖകള്‍ കാണിച്ച് കോടിക്കണക്കിന് കള്ളപ്പണം വെളുപ്പിച്ചു. സ്ഥലം വാങ്ങാനാണ് പ്രധാനമായും ഈ തുക വിനിയോഗിച്ചിട്ടുള്ളത്. വ്യാജ വായ്‌പകളുടെയും പ്രതികള്‍ റിസോര്‍ട്ടിനായും മറ്റും ഭൂമി വാങ്ങിയതിന്റെയും രേഖകള്‍ പ്രകാരമുള്ള കണക്കാണിത്. ഇതിന് പുറമേ ഭൂമി വാങ്ങാന്‍ രേഖപ്പെടുത്താതെ കോടികളുടെ കള്ളപ്പണം വിനിമയം ചെയ്യപ്പെട്ടിട്ടുണ്ട്. ഇതെല്ലാം ബാങ്ക് വായ്‌പകളെന്ന രീതിയിലാണ് നടന്നത്. രേഖകളില്‍ ഭൂമി വില കുറച്ചു കാണിച്ചും പ്രതികള്‍ തട്ടിപ്പ് നടത്തിയിട്ടുണ്ട്.
ആഴത്തിലുള്ള അന്വേഷണം ആവശ്യമാണെന്നാണ് ഇ ഡി പ്രഥമ വിവര റിപ്പോര്‍ട്ടില്‍ പറയുന്നത്. ബാങ്കിലെ രേഖകള്‍ മുഴുവന്‍ പരിശോധിക്കണം. നിലവില്‍ പോലീസിന്റെ കൈയില്‍നിന്ന് കിട്ടിയ രേഖകളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിട്ടുള്ളത്. ഡിജിറ്റല്‍ രേഖകള്‍ പരിശോധിക്കാന്‍ സാങ്കേതിക വിദഗ്ധരുടെ സഹായം തേടണമെന്നും ഇ ഡി പ്രഥമ വിവര റിപ്പോര്‍ട്ടില്‍ പറയുന്നു.
















