നമ്പര്‍ വണ്‍ കേരളത്തിന്റെ തള്ളുകളത്രയും അടപടലം പൊളിഞ്ഞതിന്റെ നിരാശയിലാവണം വൈകുന്നേരം ആറ് മണിക്ക് ബമ്പര്‍ ഹിറ്റായി ഓടിക്കൊണ്ടിരുന്ന പിണറായി ഷോ ഇപ്പോള്‍ ചാനലുകലില്‍ കാണാത്തത്. മുന്നിലും പിന്നിലും പിആര്‍ കൂലിക്കാരെ നിരത്തി നിര്‍ത്തി ടീച്ചറമ്മ അടിച്ചെടുത്ത ആഗോള പിഞ്ഞാണങ്ങളും യുഎന്നിലും ബിബിസിയിലുമൊക്കെ അങ്ങോട്ടുപോയി ഇരന്നുവാങ്ങി അവതരിപ്പിച്ച സ്ലോട്ട് എഡിഷനുകളുമൊക്കെയായി കേരളത്തിലെ കമ്മ്യൂണിസ്റ്റുകള്‍ രോമാഞ്ചം സഹിക്കാതെ നല്ല ചുവപ്പന്‍ കമ്പിളിക്കുപ്പായം പൊതിഞ്ഞു നടന്ന കാലം പോയി. പണ്ടേ പൊളിഞ്ഞുപോയ അഭ്യാസങ്ങള്‍ക്ക് മേല്‍ കിറ്റിറക്കി നേടിയ വോട്ടിന്റെ മേല്‍ ഞെളിഞ്ഞിരുന്ന മുഖ്യമന്ത്രിയാണ് ഇപ്പോള്‍ ഒളിച്ചോടുന്നത്. കേരളത്തെ മഹാമാരിക്ക് എറിഞ്ഞുകൊടുത്ത് മാളത്തില്‍ പോയിരിക്കുകയാണ് പിണറായി വിജയന്‍. ജനങ്ങളുടെ ചോദ്യങ്ങള്‍ക്കൊന്നും ഉത്തരമില്ല. ശൗര്യം പണ്ടത്തെ പോലെ പലിക്കുന്നില്ലെന്ന് സാരം.
വിജയന്‍ ഒളിച്ചോടുന്നത് ഇതാദ്യമല്ല. ഒപ്പം നിന്ന് സിന്ദാബാദ് വിളിക്കുന്ന ആള്‍ക്കൂട്ടത്തിന് നടുവില്‍നിന്ന് ബ്രണ്ണന്‍ വാളെടുത്ത് വീശാനും സെക്രട്ടറിയേറ്റിനുള്ളില്‍ പ്രസ് കോണ്‍ഫറന്‍സ് ഹാളിലിരുന്ന് പ്രത്യേകതരം ആക്ഷനിടാനുമൊക്കെയല്ലാതെ എന്തെങ്കിലും ഒരു കാര്യം നേര്‍ക്കുനേര്‍ നിന്ന് നേരിടുകയോ പരിഹരിക്കുകയോ ചെയ്ത ചരിത്രം പിണറായിക്കില്ലെന്നതാണ് കേരളത്തിന്റെ അനുഭവം. പാര്‍ട്ടിക്കുള്ളില്‍ സെക്രട്ടറിയായിരുന്ന വിജയന്‍ വളര്‍ന്ന് വളര്‍ന്ന് പാരിജാതപ്പൂവും ക്യാപ്റ്റനും ഒടുവിലിപ്പോള്‍ ദൈവവുമായി മാറിയിട്ടുണ്ടാവാം. ജനങ്ങള്‍ വോട്ടിട്ട് രണ്ട് തവണ ജയിപ്പിച്ചിട്ടും മുഖ്യമന്ത്രിയാവാന്‍ പാര്‍ട്ടി നിയോഗിച്ചിട്ടും മാന്യമായി ആ പണി ചെയ്യാന്‍ അദ്ദേഹത്തിന് ഇനിയും ആയിട്ടില്ല.
പണ്ട് ഭോപ്പാലില്‍ നിന്ന് ഒളിച്ചോടിയതിന്റെ ജാള്യത മാറ്റാനാണ് മംഗലാപുരത്ത് കുപ്രസിദ്ധമായ ബ്രണ്ണന്‍വാള്‍ പ്രസംഗത്തിന് അരങ്ങൊരുക്കിയത്. ഓഖിയില്‍ ദുരിതബാധിതരായ തീരദേശജനതയെ അഭിമുഖീകരിക്കാനാകാതെ ക്ലിഫ്ഹൗസില്‍ ഒളിച്ചിരുന്ന കാലം മലയാളം മറന്നിട്ടില്ല. അതിനുംമുമ്പാണ് ജിഷ്ണുപ്രണോയിയുടെ അമ്മയെ കാണാന്‍ കൂട്ടാക്കാതെ പിണറായി ഒളിച്ചുനടന്നതും അധികം പണ്ടല്ല. വെള്ളക്കെട്ടില്‍ വലഞ്ഞ കുട്ടനാട്ടിലെ ജനങ്ങളെ നേരില്‍ കാണാതെ മുങ്ങിനടന്ന വിജയന്‍ മലയാളിക്ക് അപരിചിതനല്ല. ഓടരുത് ആളറിയാമെന്ന് നാട്ടുകാരൊന്നടങ്കം വിളിച്ചുകൂവിയിട്ടും പിണറായി വിജയന്‍ പാഠം പഠിച്ചിട്ടില്ല. പകരം മാധ്യമങ്ങളെ വരുതിക്ക് നിര്‍ത്തി ജനനായകനാകാനുള്ള പുറപ്പാടായിരുന്നു നടത്തിയത്. ജനങ്ങള്‍ നേരിടുന്ന ഒരു പ്രശ്‌നത്തിലും ഇടപെടാനോ അവരോട് സംസാരിക്കാനോ ഉള്ള ധൈര്യം പിണറായി വിജയനില്ലെന്നത് അനുഭവപാഠമാണ്.
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ സംസ്ഥാനം അടിമുടി പരാജയമാണെന്ന് കണക്കുകള്‍ പകല്‍ പോലെ വ്യക്തമായിട്ടും കള്ളപ്രചരണത്തിന് കുറവില്ല. മരണത്തിന്റെ എണ്ണത്തിലടക്കം തെറ്റായ വാര്‍ത്തകളാണ് പ്രചരിപ്പിക്കുന്നത്. രാജ്യം കൊവിഡ് രണ്ടാം തരംഗത്തില്‍ നിന്ന് പടിപടിയായി മുക്തമായപ്പോള്‍ കേരളം മതം നോക്കി, കക്ഷി നോക്കി പെരുന്നാളിനും പിറന്നാളിനും പാര്‍ട്ടി ഉത്സവങ്ങള്‍ക്കും ഇളവ് നല്‍കുകയായിരുന്നു. ബിവറേജസ് ഔട്ട് ലെറ്റുകളില്‍ ആയിരങ്ങള്‍, കെഎസ്ആര്‍ടിസി ബസുകളില്‍ കുത്തിനിറച്ച് ജനം…. മുഖ്യമന്ത്രി പോലും കൊവിഡ് മാനദണ്ഡങ്ങള്‍ പരസ്യമായി ലംഘിച്ച് ജനത്തെ വെല്ലുവിളിച്ച ഏക സംസ്ഥാനമാണ് കേരളം. ബക്രീദിന് ഇളവ്, കര്‍ക്കിടകവാവിന് വിലക്ക്. ഓണത്തിന്റെ കാര്യത്തില്‍ തുഗ്ലക്കിന്റെ പരിഷ്‌കാരം ഇനി വരാന്‍ പോകുന്നതേയുള്ളൂ.
മദ്യവും പെറ്റിയുമാണ് സര്‍ക്കാരിന് കാശ് വാരാനുള്ള പദ്ധതികള്‍. നൂറ്റി അന്‍പത് പെറ്റി വരെ കിട്ടിയ പൗരനുണ്ട് കേരളത്തില്‍. കൊറോണയെ ഓടിക്കാന്‍ കടകളടച്ചിടുന്നതായിരുന്നു തുഗ്ലക്കിന്റെ ആദ്യ പരിഷ്‌കാരം. പ്രധാനമന്ത്രി സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ച കാലത്ത് അത് കേരളത്തില്‍ വേണ്ടെന്ന് വീണ മീട്ടിയ ആളുകളാണ്. ഭാഗികമായി മതിയെന്നായിരുന്നു അന്നത്തെ ന്യായം. തുറന്നിട്ട മദ്യക്കടകള്‍ അടയ്‌ക്കാന്‍ കേന്ദ്രത്തിന് ശക്തമായ ഭാഷയില്‍ സംസാരിക്കേണ്ടിവന്നു. രാജ്യത്തൊട്ടാകെ നടന്ന കൊവിഡ് പ്രതിരോധപ്രവര്‍ത്തനത്തെയാകെ പരിഹസിക്കുകയും പുച്ഛിക്കുകയുമായിരുന്നു തുഗ്ലക്കിന്റെയും കൂട്ടരുടെയും പതിവ് പരിപാടി. അതിനുവേണ്ടി മാത്രം ആറ് മണി സീരിയലിന്റെ പകുതി സമയം മുഖ്യമന്ത്രി മാറ്റിവെച്ചിരുന്നു എന്ന് ഓര്‍ക്കുന്നത് നല്ലതാണ്.
ലോക്ഡൗണ്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാമെന്ന് വന്നതോടെ സംഗതി പാളി. കേരളത്തില്‍ ജനം വലഞ്ഞു. ആരോഗ്യപ്രവര്‍ത്തകരെ ഒഴിവാക്കി പോലീസിനെ കൊവിഡ് നിയന്ത്രണങ്ങളുടെ ചുക്കാന്‍ ഏല്‍പിച്ചു. ഹെല്‍മറ്റില്ലാത്തതിന്, മാസ്‌ക് മൂക്കില്‍നിന്ന് താഴേക്ക് മാറിയതിന് ഒക്കെ പെറ്റിയോട് പെറ്റി. കണ്ടയ്ന്‍മെന്റ് സോണുകളില്‍ ടാര്‍വീപ്പ വെച്ച് വേലികെട്ടി ‘നിയന്ത്രണം’ കടുപ്പിച്ചു. പോലീസുകാരും പൊറുതിമുട്ടി. രോഗം എല്ലാവര്‍ക്കുമെന്ന പോലെ അവരെയും ബാധിച്ചു. അടച്ചുപൂട്ടുന്നതെല്ലാം പെരുന്നാള്‍ പിറ കണ്ടാല്‍ അപ്പോള്‍ തുറന്നുകൊടുക്കുന്നതായി പിന്നത്തെ പരിഷ്‌കാരം. ആഴ്ചയില്‍ മൂന്ന് ദിവസത്തേക്ക് കടകള്‍ തുറക്കാമെന്ന് വീണ്ടും ഉത്തരവ്. തുറന്ന കടകളില്‍ ജനം തിരക്ക് കൂട്ടിയപ്പോള്‍ ജനത്തിനും പെറ്റി, കച്ചവടക്കാരനും പെറ്റി.
ദുരിതത്തിലായവരെ സഹായിക്കാന്‍ പദ്ധതികളില്ല. അടിച്ചുമാറ്റുന്ന കേന്ദ്രപദ്ധതികളില്‍ തൂങ്ങി ഫഌക്‌സ് അടിച്ച് മേനി നടിക്കുന്നതല്ലാതെ ജനോപകാര പരിപാടികളൊന്നുമില്ല. ഗതികെട്ട ജനങ്ങള്‍ പൊറുതിമുട്ടി സമരത്തിനിറങ്ങിയപ്പോള്‍ എല്ലാ കടകളും തുറന്നോളാനായി നിര്‍ദേശം. കടകള്‍ തുറക്കാം, പക്ഷേ കച്ചവടം നടത്തരുത്. നടത്തുന്നെങ്കില്‍ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് കാട്ടണം. അല്ലെങ്കില്‍ ആര്‍ടിപിസിആര്‍ ടെസ്റ്റിന്റെ ചൂടോടെയുള്ള സര്‍ട്ടിഫിക്കറ്റ് കാട്ടണം. ഫലത്തില്‍ അന്‍പത് രൂപയുടെ തക്കാളി വാങ്ങാന്‍ അഞ്ഞൂറ് രൂപയ്‌ക്ക് ടെസ്റ്റ് നടത്തണം. നല്‍കാന്‍ സര്‍ക്കാരിന്റെ പക്കല്‍ വാക്‌സിനില്ല. ഉള്ളതെല്ലാം സ്വകാര്യ ആശുപത്രികളിലാണ്. പെറ്റിക്കുള്ള വഴികള്‍ അനന്തമായി നീളുകയാണ്. പെറ്റിയടയ്‌ക്കാന്‍ നിര്‍വാഹമില്ലാത്തവര്‍ ചത്തുതുലഞ്ഞാലും അത് തുഗ്ലക്കിനെ ബാധിക്കാനിടയില്ല. ദുരിതത്തിലായവരുടെ ആത്മഹത്യകള്‍ ബോക്‌സ് വാര്‍ത്തകളായി നിറഞ്ഞിട്ടും ആന്റിയും ക്യാപ്റ്റനുമൊന്നും മിണ്ടുന്നില്ല.
ഇപ്പോള്‍ ടിപിആര്‍ നിരക്ക് കുറയ്‌ക്കാനുള്ള സൂത്രപ്പണി തേടുകയാണ് തുഗ്ലക്ക്. വാക്‌സിനെടുത്തവരും അല്ലാത്തവരുമൊക്കെ പോയി ടെസ്റ്റ് നടത്തിക്കോണമെന്ന് പോലീസ് വക ഇണ്ടാസ്. ഇല്ലെങ്കില്‍ വഴി നടത്തില്ലെന്നും ഭീഷണിയുണ്ട്. ജനങ്ങള്‍ പ്രക്ഷുബ്ധരായാല്‍ ഓണക്കിറ്റെടുത്ത് വീശാനാണ് പാര്‍ട്ടിയുടെ പദ്ധതി. ഓണക്കിറ്റിലെ ഏലക്കഥകള്‍ കൂടുതല്‍ പുറത്തുവരും വരെ കിറ്റ് കിട്ടിയില്ലേ എന്ന ചോദ്യമാണ് തുഗ്ലക്കിന്റെയും കൂട്ടരുടെയും കയ്യിലെ മാരകായുധം.
















