Categories: India

രാജ്യത്ത് ഭിക്ഷാടനം നിരോധിക്കാനാകില്ല; മറ്റുവഴികളില്ലാത്തവരാണ് ഭിക്ഷ യാചിക്കാന്‍ പോവുന്നതെന്നും സുപ്രീംകോടതി

പൊതുസ്ഥലങ്ങള്‍, ട്രാഫിക് സിഗ്നലുകള്‍ എന്നിവിടങ്ങളിലെ ഭിക്ഷാടനം കൊവിഡ് വ്യാപനത്തിന് കാരണമാവുന്നതിനാല്‍ നിരോധിക്കണമെന്നും ആവശ്യപ്പെട്ടുളള പൊതുതാല്‍പര്യ ഹരജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ സുപ്രധാന നിരീക്ഷണം.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി: രാജ്യത്ത് തെരുവുകളിലെ ഭിക്ഷാടനം നിരോധിച്ച് ഉത്തരവിടില്ലെന്ന് സുപ്രീംകോടതി. ഭിക്ഷാടനം നടത്തുന്നത് ഒരു സാമൂഹിക, സാമ്പത്തിക പ്രശ്നമാണെന്നും കൊവിഡ് കാലത്ത് ഭിക്ഷാടനം തടയാന്‍ കോടതി നിര്‍ദേശങ്ങള്‍ നല്‍കില്ലെന്നും സുപ്രിംകോടതി വ്യക്തമാക്കി. മറ്റുവഴികളില്ലാത്തവരാണ് ഭിക്ഷ യാചിക്കാന്‍ പോവുന്നത്. ഇക്കാര്യത്തില്‍ കോടതിക്ക് ഉന്നതമായ കാഴ്ചപ്പാട് സ്വീകരിക്കാന്‍ കഴിയില്ലെന്നും ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഢ്, എം ആര്‍ ഷാ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.  

പൊതുസ്ഥലങ്ങള്‍, ട്രാഫിക് സിഗ്നലുകള്‍ എന്നിവിടങ്ങളിലെ ഭിക്ഷാടനം കൊവിഡ് വ്യാപനത്തിന് കാരണമാവുന്നതിനാല്‍ നിരോധിക്കണമെന്നും ആവശ്യപ്പെട്ടുളള പൊതുതാല്‍പര്യ ഹരജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ സുപ്രധാന നിരീക്ഷണം. യാചകരെ ഭിക്ഷാടനത്തില്‍നിന്ന് തടയാന്‍ ദയവായി സമ്മര്‍ദം ചെലുത്തരുത്. ദാരിദ്ര്യമില്ലായിരുന്നുവെങ്കില്‍ ആരും ഭിക്ഷ യാചിക്കാന്‍ പോവില്ലായിരുന്നു. അതുകൊണ്ട് ഹര്‍ജിക്കാരന്റെ അഭ്യര്‍ഥന അംഗീകരിക്കാനാവില്ല. യാചകരെ പുനരധിവസിപ്പിക്കുകയെന്നതാണ് ആവശ്യം. ഭിക്ഷയെടുക്കുന്ന കുട്ടികള്‍ക്ക് വിദ്യാഭ്യാസവും, തൊഴിലും ഉറപ്പാക്കിക്കൊണ്ടുള്ള പുനരധിവാസം നടത്തണമെന്നും കോടതി നിര്‍ദേശിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര- ഡല്‍ഹി സര്‍ക്കാരുകള്‍ക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു. അതേസമയം, ഭിക്ഷാടനം നിരോധിക്കണമെന്ന ആവശ്യമല്ല മറിച്ച് യാചകരെ പുനരധിവസിപ്പിക്കുകയും അവര്‍ക്ക് ശരിയായ മെഡിക്കല്‍ സൗകര്യങ്ങളൊരുക്കുകയും ചെയ്യുകയെന്നതാണ് ഹര്‍ജിയില്‍ ഉദ്ദേശിച്ചതെന്ന് ഹര്‍ജിക്കാരന്‍ ബോധിപ്പിച്ചു.

Recent Posts