Categories: Ernakulam

വല്ലാര്‍പാടം റെയില്‍പാത: താല്‍ക്കാലിക ബണ്ടും നിര്‍മാണാവശിഷ്ടവും നീക്കാന്‍ നടപടി

വടുതല ഡോണ്‍ ബോസ്‌കോ ലൈനിലെ കടവിന് സമീപം, കായലിനു കുറുകെ വല്ലാര്‍പാടത്തേക്കുള്ള റെയില്‍വേലൈനിന്റെ ഇരുവശങ്ങളിലും ആണ് നീരൊഴുക്കിന് തടസപ്പെട്ടിരിക്കുന്നത്. പെരിയാര്‍ നദിയൊഴുകി കായലുമായി സംഗമിക്കുന്ന സ്ഥാനമാണിത്.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊച്ചി: വല്ലാര്‍പാടം റെയില്‍പാതയുടെ താല്‍ക്കാലിക ബണ്ടും നിര്‍മാണാവശിഷ്ടവും നീക്കുന്നതിന് അടിയന്തര നടപടി എടുക്കുമെന്ന് മന്ത്രി പി രാജീവ്. കളമശേരി, ഏലൂര്‍, മുപ്പത്തടം, ആലുവ ഭാഗങ്ങളിലെ വെള്ളപ്പൊക്കത്തിന് കാരണമാകുന്നത് വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനലിലേക്കുള്ള റെയില്‍പാതയുടെ ഭാഗമായി നിര്‍മിച്ച താല്‍ക്കാലിക ബണ്ടും നിര്‍മാണ അവശിഷ്ടങ്ങളും ആണെന്ന ജലവിഭവ വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടന്ന യോഗത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. വളരെ ഗൗരവമേറിയ പ്രശ്മായാണിതിനെ സര്‍ക്കാരും ജില്ലാ ഭരണകൂടവും കാണുന്നത്. ആറിന് ഇതുസംബന്ധിച്ച് റെയില്‍വേ, ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കണം. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടി സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി.

വടുതല ഡോണ്‍ ബോസ്‌കോ ലൈനിലെ കടവിന് സമീപം, കായലിനു കുറുകെ വല്ലാര്‍പാടത്തേക്കുള്ള റെയില്‍വേലൈനിന്റെ ഇരുവശങ്ങളിലും ആണ് നീരൊഴുക്കിന് തടസപ്പെട്ടിരിക്കുന്നത്. പെരിയാര്‍ നദിയൊഴുകി കായലുമായി സംഗമിക്കുന്ന സ്ഥാനമാണിത്. റെയില്‍വേ പാതയുടെ നിര്‍മാണത്തിനുവേണ്ടി 2009 ല്‍ ഇവിടെ താല്‍ക്കാലിക ബണ്ട് നിര്‍മിച്ചിരുന്നു. നിര്‍മാണം പൂര്‍ത്തിയായ ശേഷവും ഈ ബണ്ട് നീക്കിട്ടില്ല. താല്‍ക്കാലിക ബണ്ടും നിര്‍മാണാവശിഷ്ടവും നീക്കുമെന്ന് അഫ്‌കോണ്‍സ് നേരത്തെ ഹൈക്കോടതിയില്‍ ഉറപ്പു നല്‍കിയിരുന്നതാണ്.

നീരൊഴുക്ക് തടസം മൂലം റെയില്‍വേയുടെ ഇരുപതോളം തൂണുകള്‍ക്കിടയിലൂടെയുള്ള പത്തൊന്‍പത് ഗ്യാപ്പുകളില്‍ രണ്ടെണ്ണത്തിലൂടെ മാത്രമാണ് മത്സ്യ ബന്ധനയാനങ്ങള്‍ക്ക് കടന്നുപോകാന്‍ കഴിയുന്നത്. റെയില്‍വേ തൂണുകളുടെ ഇരുവശത്തുമായി ഒരു കിലോമീറ്റര്‍ ദൂരം വരെ എക്കലും മണലും മറ്റു മാലിന്യങ്ങളും അടിഞ്ഞുകൂടി തടസ്സം സൃഷ്ടിച്ചിരിക്കുകയാണിപ്പോള്‍. 780 മീറ്റര്‍വീതിയുള്ള ഈ ഭാഗത്ത് തടസ്സം പൂര്‍ണമായി മാറ്റുന്നതിന് 15.6 ലക്ഷം ഘനമീറ്റര്‍ ചെളി നീക്കം ചെയ്യണം. ഇതിന് 30 കോടി രൂപയാണ ്‌ചെലവ് പ്രതീക്ഷിക്കുന്നത്. ചെളി മാറ്റുന്നതിന് സമീപ ദ്വീപുകളില്‍ സ്ഥലം കണ്ടെത്തേണ്ടതുണ്ട്. ജില്ലാ കളക്ടര്‍ എസ്. സുഹാസ്, ഫോര്‍ട്ട് കൊച്ചി സബ് കളക്ടര്‍ ഡോ. ഹാരിസ് റഷീദ്, ഇറിഗേഷന്‍, റവന്യൂ, റെയില്‍വേ, പോര്‍ട്ട് ട്രസ്റ്റ്, ഡിപി വേള്‍ഡ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Recent Posts