Categories: Kollam

ഊരാളുങ്കലിന്റെ അശാസ്ത്രീയ നിർമാണം; പത്തനാപുരം പഞ്ചായത്തിന്റെ 23 കോടി വെള്ളത്തില്‍, അഞ്ചു നില മാളിന്റെ താഴത്തെ നില വെള്ളത്തിൽ മുങ്ങി

മാസങ്ങളായി വെള്ളം കെട്ടിനില്‍ക്കുന്നത് കെട്ടിടത്തിന് ബലക്ഷയം ഉണ്ടാകുന്നതിനൊപ്പം പൊതുജനങ്ങള്‍ക്കും ഭീഷണിയാകുന്നു.

Published by

പത്തനാപുരം:  23 കോടി രൂപ ചെലവഴിച്ച് പത്തനാപുരം ഗ്രാമപഞ്ചായത്തിനായി ഊരാളുങ്കല്‍ നിര്‍മ്മിച്ച ഷോപ്പിംങ്ങ് മാള്‍ കെട്ടിടം വെള്ളത്തിലായി. അഞ്ചു നിലകളുള്ള മാളിന്റെ ഏറ്റവും താഴത്തെ നിലയിലാണ് വെള്ളംകയറി മുങ്ങിയത്. മഴവെളളം ഒഴുക്കിക്കളയാന്‍ പോലും സംവിധാനമില്ലാതെ  അശാസ്ത്രീയമായിട്ടായിരുന്നു ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയുടെ നിര്‍മ്മാണമെന്നാണ് ഉയരുന്ന ആക്ഷേപം.  

മാസങ്ങളായി വെള്ളം കെട്ടിനില്‍ക്കുന്നത് കെട്ടിടത്തിന് ബലക്ഷയം ഉണ്ടാകുന്നതിനൊപ്പം പൊതുജനങ്ങള്‍ക്കും ഭീഷണിയാകുന്നു. മാര്‍ക്കറ്റിലെത്തുന്നവര്‍ കാല്‍വഴുതി വെള്ളത്തില്‍ വീഴുമെന്നത് ഉറപ്പാണ്. തടാകസമാനമായി കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ കൊതുക് മുട്ടയിട്ട് പെരുകിയും മാലിന്യം നിറഞ്ഞും ദുര്‍ഗന്ധം വമിക്കുന്ന അവസ്ഥയാണ്.  

വെള്ളംകയറി മുങ്ങിയ കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ പാര്‍ക്കിംഗ് സൗകര്യമാണ് അധികൃതര്‍ തീരുമാനിച്ചത്. എന്നാല്‍ ഇതിനായി തറനിരപ്പില്‍ നിന്ന് പത്തടിതിലേറെ താഴ്ചയില്‍ മണ്ണെടുത്ത് മാറ്റിയാണ് മാള്‍ നിര്‍മ്മിച്ചത്. ഓടയില്ലാത്തതിനാല്‍ വെള്ളം ഒഴുകിപ്പോകാനുളള സൗകര്യം ഇല്ലാതെയായി. പുനലൂര്‍- മൂവാറ്റുപുഴ പാതയോരത്ത്കൂടി കല്ലുംകടവ് തോട്ടിലേക്ക് ആഴത്തില്‍ ഓടനിര്‍മ്മിച്ചാല്‍ മാത്രമേ ഷോപ്പിംങ്ങ് മാളില്‍ നിറഞ്ഞ മഴവെള്ളം ഒഴിവാക്കാന്‍ സാധിക്കൂ.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക