തിരുവനന്തപുരം: സൗജന്യ ഭക്ഷ്യകിറ്റ് ആവശ്യമെങ്കില്‍ തുടരുമെന്നും കിറ്റ് ആവശ്യമില്ലാത്തവരെ ഒഴിവാക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും ഭക്ഷ്യമന്ത്രി ജി ആര് അനില്‍. കോവിഡ് ബാധിച്ചു മരിച്ച റേഷന്‍കട ജീവനക്കാര്‍ക്കുള്ള സഹായം സര്‍ക്കാരിന്റെ സജീവ പരിഗണനയിലുണ്ടെന്ന് വ്യക്തമാക്കിയ മന്ത്രി അനര്‍ഹമായി ബിപിഎല്‍ കാര്‍ഡ് കൈവശം വെച്ചിരിക്കുന്നവര്‍ ഈ മാസം 30-നുള്ളില്‍ തിരിച്ചേല്‍പ്പിക്കണമെന്നും ആവശ്യപ്പെട്ടു. റേഷന്‍ കടയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരില്‍ 40 പേര് കോവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്.
ഇവരുടെ കുടുംബങ്ങളെ സഹായിക്കാനുള്ള പദ്ധതി സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. കുട്ടികള്‍ക്കുള്ള ഭക്ഷ്യക്കിറ്റ് വീടികളിലെത്തിക്കുന്നതും പരിഗണനയിലെന്ന് ജി ആര് അനില്‍ കൂട്ടിച്ചേര്‍ത്തു. ജൂലൈ ആദ്യംവരെ ഭക്ഷ്യക്കിറ്റ് നല്‍കും. ഇതിനുള്ള ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ട്. നീട്ടേണ്ട സാഹചര്യമുണ്ടായാല്‍ മന്ത്രിസഭ ചേര്‍ന്ന് തീരുമാനമെടുക്കും.
ആവശ്യക്കാര്‍ക്ക് മാത്രം കിറ്റ് നല്കിയാല് മതിയെന്ന നിര്‍ദേശം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ഇത് മുഖ്യമന്ത്രിയുടെ പരിഗണനയ്ക്ക് വിട്ടിരിക്കുകയാണെന്നും ജി ആര് അനില്‍ സ്വകാര്യ വാര്‍ത്താചനലിനോട് പ്രതികരിച്ചു. കിറ്റ് ആവശ്യമില്ലാത്തവര്‍ക്ക് വേണ്ടെന്ന് വയ്ക്കാനുള്ള സംവിധാനത്തെപ്പറ്റിയും മുഖ്യമന്ത്രിയുടെ മുന്നില്‍ വിശദീകരിച്ചിട്ടുണ്ട്. എല്ലാവര്ക്കും നല്‍കണമെന്നാണ് നിലവിലെ മന്ത്രിസഭാ തീരുമാനമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: