എം. ആര്‍. മണിബാബു
കേരളത്തിലെ പ്രസിദ്ധമായ പാല്‍പ്പായസം അമ്പലപ്പുഴ ക്ഷേത്രത്തിലേതാണ്. ഗുരുവായൂര്‍ ഉള്‍പ്പെടെ കേരളത്തിലെ ചെറുതും വലുതുമായ ശ്രീകൃഷ്ണ ക്ഷേത്രങ്ങളില്‍ പാല്‍പ്പായസം ഉണ്ടാക്കുന്നത് പശുവിന്‍ പാല്‍ ഉപയോഗിച്ചാണ്. എന്നാല്‍ പത്തനംതിട്ടയിലെ എഴുമറ്റൂരിലുള്ള കണ്ണച്ചത്തേവര്‍ ക്ഷേത്രത്തിലെ ഉണ്ണിക്കണ്ണന് പ്രിയം എരുമപ്പാലില്‍ ഉണ്ടാക്കിയ പാല്‍പായസമാണ്.
മല്ലപ്പള്ളി – റാന്നി റൂട്ടില്‍ എഴുമറ്റൂര്‍ ജങ്ഷനില്‍ നിന്ന് ഒരു കിലോമീറ്ററില്‍ അകലെ വെണ്ണിക്കുളം റൂട്ടില്‍ എഴുമറ്റൂര്‍ ഗവണ്‍മെന്റ് ഹൈസ്‌ക്കൂളിന് പിന്നിലായാണ് ഈ ക്ഷേത്രം. എഴുമറ്റൂര്‍ നെയ്തല്ലൂര്‍ കോയിക്കല്‍ വകയായിരുന്നു ക്ഷേത്രം. ഇപ്പോള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലാണ് ക്ഷേത്രമുള്ളത് . കണ്ണച്ചത്തേവര്‍ ക്ഷേത്രത്തിലെ വിഗ്രഹം പഞ്ചലോഹ നിര്‍മ്മിതമാണ്. ഏകദേശം ഒന്നരയടി ഉയരം വരുന്ന വിഗ്രഹത്തിനുമുണ്ട് പ്രത്യേകത. ഇരുകൈകളിലും വെണ്ണയേന്തി ഓടാനെന്ന ഭാവേന മുന്നോട്ട് ആഞ്ഞു നില്ക്കുന്നപോലെയാണ് വിഗ്രഹം.
ക്ഷേത്രം സ്ഥിതി ചെയ്യുന്ന കുന്നിന്റെ താഴ്‌വാരത്ത് താമസക്കാരായിരുന്ന കടയ്‌ക്കല്‍ വീട്ടുകാര്‍ അവിടെയുണ്ടായിരുന്ന വയലില്‍ എരുമയെ കെട്ടുമായിരുന്നു. എന്നാല്‍ വൈകുന്നേരം എരുമയെ വീട്ടിലെത്തിച്ച് കറക്കാന്‍ നോക്കുമ്പോള്‍ പാല് ഉണ്ടാകാറില്ലത്രെ. എന്താണ് സംഭവിക്കുന്നത് എന്ന് കണ്ടെത്താന്‍ വീട്ടിലെ കാരണവര്‍ തീരുമാനിച്ചു. ഒരു ദിവസം പാല്‍ മോഷ്ടാവിനെ കാരണവര്‍ പിടികൂടി. ഒരു പയ്യന്‍ വയലില്‍ കെട്ടിയ എരുമയുടെ അകിട്ടില്‍ നിന്നും പേഴിന്റെ ഇലയില്‍ പാല്‍ കറന്ന് കുടിക്കുന്നു. കാരണവര്‍ കല്ലെടുത്ത് എറിഞ്ഞപ്പോള്‍ പയ്യന്‍ യഥാര്‍ത്ഥ രൂപം കാട്ടിക്കൊടുത്തുവത്രെ (സാക്ഷാല്‍ ശ്രീകൃഷ്ണന്‍ ഭഗവാന്റെ രൂപം).
എഴുമറ്റൂര്‍ ഹൈസ്‌ക്കൂളില്‍ പ്രഥമാദ്ധ്യാപകനായി വന്ന മറ്റൊരു മതസ്ഥനായ ഒരാള്‍ക്കും ഭഗവാന്‍ ദര്‍ശനം നല്കിയ കഥ നാട്ടുകാര്‍ക്കിടയില്‍ പ്രചാരത്തിലുണ്ട്. ക്ഷേത്രത്തോടടുത്തുണ്ടായിരുന്ന വീട്ടിലെ ആണ്‍കുട്ടി പരീക്ഷ സമയത്ത് ചെറിയ ക്ലാസ്സിലെ കുട്ടികളുമൊത്ത് വൈകുന്നേരം സ്‌ക്കൂള്‍ മുറ്റത്ത് കളിക്കുകയായിരുന്നു. ഇതു കണ്ട പ്രഥമാദ്ധ്യാപകന് ദേഷ്യം വന്നു. വീട്ടുകാരോട് കാര്യം പറയുന്നതിനായി അദ്ദേഹം അവന്റെ വീട്ടിലെത്തിയപ്പോള്‍ അവിശ്വസനീയമായൊരു കാഴ്ച കണ്ടു. കുട്ടിയതാ വീട്ടുവരാന്തയില്‍ ഇരുന്നു പഠിക്കുന്നു!
ഇങ്ങനെ നിരവധി കഥകളുണ്ട് നാട്ടുകാര്‍ക്ക് പറയാന്‍. ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹം ഒരിക്കല്‍ കാണാതായി. ഏറെ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഒടുവില്‍, നാട്ടുകാര്‍ മുമ്പുണ്ടായിരുന്ന വിഗ്രഹത്തിന്റെ അതേ വലിപ്പത്തിലുള്ള ശിലാ വിഗ്രഹം നിര്‍മ്മിച്ച് പ്രതിഷ്ഠ നടത്തി. അതിനുശേഷം പ്രസിദ്ധ ജ്യോതിഷ പണ്ഡിതല്‍ കപാലി നമ്പൂതിരി ക്ഷേത്രത്തില്‍ പ്രശ്‌ന ചിന്ത നടത്തിയപ്പോള്‍ വിഗ്രഹം നഷ്ടപ്പെട്ടിട്ടില്ലെന്നും അത് തിരികെ കിട്ടുമെന്നും പ്രവചിച്ചു. അത് അച്ചട്ടായി. 35 വര്‍ഷക്കാലത്തോളം കാണാതായ വിഗ്രഹം പിന്നീട് തിരിച്ചു കിട്ടി.
വീണ്ടുകിട്ടിയ പഞ്ചലോഹ വിഗ്രഹത്തിന് ഭംഗമൊന്നും സംഭവിച്ചിരുന്നില്ല. പ്രശ്‌ന ചിന്തയില്‍ തെളിഞ്ഞതനുസരിച്ച് ആഘോഷത്തോടെ വിഗ്രഹം വീണ്ടും ക്ഷേത്രത്തിലെത്തിച്ച് പ്രതിഷ്ഠിച്ചു. അഷ്ടബന്ധം ഉപയോഗിച്ച് വിഗ്രഹം ഉറപ്പിച്ചിട്ടില്ല എന്ന പ്രത്യേകതയും കണ്ണച്ചത്തേവര്‍ക്കുണ്ട്.
എന്നാല്‍ ശിലാവിഗ്രഹം ഉപേക്ഷിക്കാന്‍ പാടില്ലെന്നും പ്രശ്‌നവശാല്‍ തെളിഞ്ഞിരുന്നു. അത് പിന്നീട് ബ്രഹ്മദത്തന്‍ തമ്പൂതിരിപ്പാടിന്റെ നിര്‍ദേശ പ്രകാരം ക്ഷേത്ര തിരുമുറ്റത്ത് വടക്കു വശത്ത് നിര്‍മ്മിച്ച ശ്രീകോവിലില്‍ പ്രതിഷ്ഠിച്ചു. രണ്ട് വിഗ്രഹത്തിന്റെയും രൂപവും ഭാവവും ഒന്നുതന്നെ. വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും കണ്ണച്ചത്തേവര്‍ക്ക് എരുമപ്പാലില്‍ ഉണ്ടാക്കിയ പാല്‍പായസമാണ് ഇപ്പോഴും നിവേദിച്ചു വരുന്നത്.
















